27 December, 2008

നാഗല്‍ സായിപ്പ്

മലയാളം വിക്കിപീഡിയക്കു വേണ്ടി, മലയാള ക്രൈസ്തവ ഗാനരചയിതാക്കളെക്കുറിച്ചെഴുതുന്ന ലേഖനങ്ങളുടെ ശ്രേണിയിലെ രണ്ടാമത്തെ ലേഖനമാണു ഇത്. വായിക്കുന്നവരില്‍ ആര്‍ക്കെങ്കിലും ഈ വിഷയത്തെക്കുറിച്ച് കൂടുതല്‍ അറിവുണ്ടെന്കില്‍ അത് ഇവിടെ കമെന്റ് ആയി ഇടുമല്ലോ. വൈജ്ഞാനിക സ്വഭാവമുള്ള കമെന്റുകള്‍ എല്ലാം വിക്കിപീഡിയക്കു മുതല്‍ക്കൂട്ടാകും. ഈ സീരീസിലെ ആദ്യത്തെ ലേഖനമായ വിദ്വാന്‍ കുട്ടിയച്ചനെ കുറിച്ചുള്ള ബ്ളോഗ് പോസ്റ്റ് ഇവിടെയും കുറച്ചു കൂടി മെച്ചപ്പെടുത്തലുകള്‍ വരുത്തിയ മലയാളം വിക്കിപീഡിയ ലേഖനം ഇവിടെയും വായിക്കാം.



മലയാളത്തില്‍ നിരവധി ക്രിസ്തീയ കീര്‍ത്തങ്ങളുടെ രചയിതാവായ ഒരു ജര്‍മ്മന്‍ വൈദീകന്‍ ആണ് വി. നാഗല്‍. പൂര്‍ണ്ണ നാമം വോള്‍ബ്രീറ്റ് നാഗല്‍ (Volbreet Nagel) എന്നാണ്‌ . നാഗല്‍ സായിപ്പ് എന്ന പേരില്‍ ആണു ഇദ്ദേഹം കേരള ക്രൈസ്തവരുടെ ഇടയില്‍ അറിയപ്പെട്ടിരുന്നത്. ജനനം 1867 നവംബര്‍ 3നു ജര്‍മ്മനിയിലെ ഹാസന്‍ എന്ന നഗരത്തില്‍ . മരണം 1921 മെയ് 12-നു ജര്‍മ്മനിയില്‍.

ഇപ്പോള്‍ കേരളാ ക്രൈസ്തവര്‍ സാധാരണ ശവസംസ്കാരശുശ്രൂഷയുടെ സമയത്ത് പാടാറുള്ള സമയമാം രഥത്തില്‍ ഞാന്‍ സ്വര്‍ഗ്ഗയാത്ര ചെയ്യുന്നു എന്നാരംഭിക്കുന്ന പ്രശസ്ത കീര്‍ത്തനത്തിന്റെ രചയിതാവ് നാഗല്‍ സായിപ്പ് ആണ്.

ആദ്യകാലം

സഞ്ചാര സുവിശേഷകനായിരുന്ന ഒരു ചെരുപ്പുകുത്തിയുടെ പ്രസംഗം കേട്ട് 18ആമത്തെ വയസ്സില്‍ നാഗലിനു മാനസാന്തരം ഉണ്ടായെന്നും, തുടര്‍ന്ന് സുവിശേഷകനായി ജീവിക്കണം എന്നു തീരുമാനിക്കുകയും ചെയ്തെന്ന് പറയപ്പെടുന്നു. ആ തീരുമാനത്തോടെ സിറ്റ്‌‌സ്വര്‍ലാന്‍ഡിലുള്ള ബാസല്‍ പട്ടണത്തിലെ ലൂഥറന്‍ വൈദീകപാഠശാലയില്‍ പ്രവേശിച്ചു. ആറു വര്‍ഷത്തെ അഭ്യസനത്തിനു ശേഷം 1892-ല്‍ അദ്ദേഹത്തെ ഇവാഞ്ചലിക്കല്‍ ലൂതറന്‍ മിഷ്യന്റെ ഇന്ത്യയിലേക്കുള്ള പ്രവര്‍ത്തനത്തിനായി നിയോഗിച്ചു. ഇന്ത്യയിലേക്കു പുറപ്പെടുന്നതിനു മുന്‍പ് വൈദികപ്പട്ടവും ഏറ്റു.

കേരളത്തിലെ പ്രവര്‍ത്തനം

1893-ഡിസംബര്‍ മാസത്തിലാണു അദ്ദേഹം കണ്ണൂരില്‍ എത്തിയത്. വാണിയങ്കുളത്തെ ബാസല്‍ മിഷ്യന്‍ കേന്ദ്രത്തിന്റെ ചുമതല ഏറ്റെടുത്തു. മിഷന്‍ സ്ഥാപനങ്ങളായ സ്കൂളുകളും വ്യവസായ സ്ഥാപനങ്ങളും അവയുടെ നടത്തിപ്പും പണത്തിന്റെ ഉത്തരവാദിത്വവും എല്ലാം തന്നെ സ്വതന്ത്രമായ സുവിശെഷഘോഷനത്തിനു തടസ്സമായി നാഗലിനു തോന്നി. അതിനാല്‍ മുന്നു വര്‍ഷത്തിനു ശേഷം സ്വതന്ത്ര സുവിശെഷ പ്രവര്‍ത്തനം നടത്തുന്നതിനു വേണ്ടി മിഷന്‍ കെന്ദ്രത്തിന്റെ ഉത്തരവാദിത്വം ഉപേക്ഷിച്ചു. അധികം താമസിയാതെ ലൂതറന്‍ സഭയുടെ അധികാരത്തിലുള്ള പ്രവര്‍ത്തനം ബന്ധനമായി തോന്നുകയാല്‍ അതും ഉപെക്ഷിച്ചു. അവിടെ നിന്നു എങ്ങോട്ടു പോകണം എന്നു ലക്ഷ്യം ഇല്ലാതെ മിഷനറി തെക്കോട്ടു യാത്ര ചെയ്തു. കാളവണ്ടിയിലായിരുന്നു യാത്ര. കുന്നംകുളം പട്ടണത്തിലെത്തിയപ്പോള്‍ കണ്ട ഒരു പ്രാര്‍ത്ഥനാ കെന്ദ്രം കണ്ടപ്പോള്‍ അവിറ്റെ കയറി വിശ്രമിച്ചു. ആ പുരാതന ക്രൈസ്തവ കേന്ദ്രത്തില്‍ തന്റെ മിഷനറി പ്രവര്‍ത്തനം തുടങ്ങാന്‍ നിശ്ചയിച്ചു. സുവിശെഷപ്രചരണം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ നാഗല്‍ മലയാളം പഠിച്ചു. ചുരുങ്ങിയ കാലം കൊണ്ട് മലയാള ഭാഷയില്‍ പ്രസം‌ഗം നടത്തുന്നതിനും, പാട്ടുകള്‍ എഴുതുന്നതിനും പാടവം നേടി. മലയാളത്തില്‍ പാടുകയും പ്രസം‌ഗിക്കുകയും ചെയ്യുന്ന നാഗല്‍ സായിപ്പ് നാട്ടുകാര്‍ക്ക് പ്രിയംകരനായി. കുന്നംകുളം പട്ടണത്തിലും ചുറ്റുപാടുമുള്ള ഗ്രാമങ്ങളിലും അദ്ദേഹം തന്റെ മിഷനറി പ്രവര്‍ത്തനം തുടര്‍ന്നു.

വിവാഹം, കുടുംബം


1897-ല്‍ കുന്നംകുളത്ത് താമസിച്ച് മിഷനറി പ്രവര്‍ത്തനം ചെയ്യുന്ന സമയത്ത്, നാഗല്‍ സായിപ്പ് മിസ്. ഹാരിയറ്റ് മിച്ചല്‍ എന്ന ആംഗ്ലോ ഇന്ത്യന്‍ വനിതയെ തന്റെ ജീവിതപങ്കാളിയായി സ്വീകരിച്ചു.

വിവാഹത്തിനു ശെഷം ചില മാസങ്ങള്‍ നവദമ്പതികള്‍ നീലഗിരിയില്‍ ചെന്നു പാര്‍ത്തു. ആ സമയത്താണു ഇംഗ്ലീഷ്‌കാരനായ ബ്രദറണ്‍ മിഷനറി ഹാന്‍ലി ബോര്‍ഡുമായി നാഗല്‍ പരിചയപ്പെടുന്നത്. ബോര്‍ഡ് സായിപ്പിന്റെ പഠിപ്പിക്കലിനെത്തുടര്‍ന്ന് നാഗല്‍ സായിപ്പും ഭാര്യയും അദ്ദേഹത്തിന്റെ കൈകൊണ്ടു തന്നെ മുതിര്‍ന്ന സ്നാനം ഏല്‍ക്കയും ബ്രദറന്‍ സഭയോട് ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുകയും ചെയ്തു.

നാഗലിന്റെ പ്രവര്‍ത്തനത്തിനു ഏറ്റവും നല്ല കൂട്ടാളിയായിട്ടാണു മിച്ചല്‍ പ്രവര്‍ത്തിച്ചത്. ജര്‍മ്മന്‍കാരനായിരുന്ന നാഗലിന്റെ എഴുത്തുകുത്തുകളിലും മറ്റുമുള്ള പോരായ്മ പരിഹരിക്കാന്‍ മിച്ചല്‍ സഹായിച്ചു.ഇവര്‍ക്കു 5 ആണ്‍കുട്ടികളും 2 പെണ്‍കുട്ടികളും ഉണ്ടായി. ഇതില്‍ ഒരു ആണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയും ശൈശവത്തില്‍ തന്നെ മരിച്ചു പൊയി.

കുന്നംകുളത്തു നിന്നു പറവൂരിലേക്ക്

ഒരു സ്ഥലത്തു തന്റെ മിഷനറി പ്രവര്‍ത്തനം മൂലം സഭ സ്ഥാപിക്കപ്പെട്ടാന്‍ പിന്നീടു പുതിയ സ്ഥലത്തെക്ക് പോകണം എന്നായിരുന്നു നാഗല്‍ സായിപ്പിന്റെ ആഗ്രഹം. അതിനാല്‍ 1899-ല്‍ തന്റെ 32ആമത്തെ വയസ്സില്‍ കുന്നംകുളത്തു നിന്നു ഏകദേശം 32 കി.മീ. അകലെയുള്ള പറവൂര്‍ എന്ന സ്ഥലത്തേക്ക് തന്റെ പ്രവര്‍ത്തനവും താമസവും മാറ്റി.

ഇതിനകം താന്‍ അറിയപ്പെടുന്ന ഒരു പ്രഭാഷകനും അദ്ധ്യാപകനും ആയി തീര്‍ന്നതു മൂലം ധാരാളം കണ്‍വെന്‍ഷന്‍ വേദികളിലെക്കു തനിക്കു ക്ഷണം ലഭിച്ചു. 1898-ല്‍ 31-ആമത്തെ വയസ്സില്‍ ക്രിസ്തീയ സ്നാനം എന്ന പേരില്‍ ഒരു പുസ്തകവും എഴുതി. മുതിര്‍ന്ന സ്നാനം എന്ന പേരില്‍ എന്നറിയപ്പെടുന്ന സ്നാനത്തെ സാധൂകരിച്ചു കൊണ്ടു മലയാളത്തിലെഴുതപ്പെട്ട ആദ്യത്തെ പുസ്തങ്ങളില്‍ ഒന്നായി ഇതു കരുതപ്പെടുന്നു.

നാളുകള്‍ക്കു ശെഷം തന്റെ 39-ആമത്തെ വയസ്സില്‍ 1906-ല്‍ നാഗല്‍ തൃശൂര്‍ നഗര പ്രാന്തത്തിലുള്ള നെല്ലിക്കുന്നത്തു കുറേ സ്ഥലം വാങ്ങി. ഒരു അനാഥശാലയും വിധവാ മന്ദിരവും ആരംഭിച്ചു. ആ മിഷന്‍ കേന്ദ്രത്തിനു റഹബോത്ത് എന്നാണു നാമകരണം ചെയ്തത്. ഈ അനാഥശാല ഇന്നു 100 വര്‍ഷത്തില്‍ പരമുള്ള സേവന പാരമ്പര്യത്തോടെ ഇപ്പോഴും നിലനില്‍ക്കുന്നു.

നാഗല്‍ സായിപ്പിന്റെ ഗാനങ്ങള്‍

കേരളത്തില്‍ വന്നു മിഷനറി പ്രവര്‍ത്തനം ലക്ഷ്യമാക്കി നാഗല്‍ സായിപ്പ് മലയാളം പഠിച്ചു എന്നു മാത്രമല്ല അതില്‍ പ്രാവീണ്യം ഉള്ളവനുമായി തീര്‍ന്നു.

ചെറുപ്പം മുതല്‍ തന്നെ പാട്ടുകള്‍ ഈണത്തില്‍ പാടാനും ജര്‍മ്മന്‍ ഭാഷയില്‍ കൊച്ചു കൊച്ചു ഗാനങ്ങള്‍ എഴുതാനും നാഗല്‍ സായിപ്പ് പ്രദര്‍ശിപ്പിച്ചിരുന്നുവെന്ന് പറയപ്പെടുന്നു. ഈ പ്രത്യേക വാസന മലയാല ഗാനരചനയ്ക്കായി അദ്ദേഹം ഉപയോഗിച്ചു. തനിക്ക് പ്രിയങ്കരങ്ങളായ ഇംഗ്ലീഷ് രാഗങ്ങല്‍ അവലംബിച്ച് ഉപദേശ നിഷ്ഠയില്‍ ആശയ സമ്പുഷ്ടതയോടെ ഭക്തി സംവര്‍ദ്ധകങ്ങളായ ഒട്ടേറെ ഗാനങ്ങള്‍ അദ്ദേഹം രച്ചിച്ചു. അതൊക്കെ ഇപ്പോള്‍ സഭാ വ്യത്യാസം കൂടാതെ കേരളാ ക്രൈസ്തവര്‍ അവരുടെ ആരാധനകളില്‍ ഉപയോഗിക്കുന്നു.

അദ്ദേഹത്തിന്റെ ചില പ്രശസ്തമായ മലയാള ക്രൈസ്തവ ഗാനങ്ങള്‍ താഴെ പറയുന്നവ ആണ്‌.

  • സമയമാം രഥത്തില്‍ ഞാന്‍ സ്വര്‍ഗ്ഗയാത്ര ചെയ്യുന്നു
  • യേശുവേ നിന്റെ രൂപമീയെന്റെ കാണുകള്‍ക്കെത്ര സൗന്ദര്യം
  • സ്നേഹത്തില്‍ ഇടയനാം യേശുവേ വഴിയും സത്യവും നീ മാത്രമേ
  • വിതച്ചീടുക നാം സ്വര്‍ഗ്ഗത്തിന്റെ വിത്താം
  • യേശുവിന്‍ തിരുപ്പാദത്തില്‍ ഇരുന്നു കേള്‍ക്ക നാം (Sing them over again to me എന്ന ആംഗലേയ ഗാനത്തിന്റെ സ്വതന്ത്രവിവര്‍ത്തനം)

അവസാനകാലം

1914-ല്‍ 47-ആമത്തെ വയസ്സില്‍ തന്റെ ജന്മദേശം ഒന്നു സന്ദര്‍ശിച്ചിട്ട് ആറു മാസം കഴിഞ്ഞ് തിരിച്ചു വരാമെന്നുള്ള ആശയോടെ തന്റെ രണ്ട് മക്കളോടു കൂടി നാഗല്‍ സായിപ്പ് ജര്‍മ്മനിയിലെക്ക് പൊയി. പക്ഷെ ആ സമയത്ത് ഒന്നാം ലോകമഹായുദ്ധം പൊട്ടി പുറപ്പെട്ടതിനാല്‍ തിരിച്ചു വരവ് സാദ്ധ്യമായില്ല. 1914-ല്‍ തന്നെ നിഷ്പക്ഷരാജ്യമായ സ്വിറ്റ്സ്വര്‍ലാന്റില്‍ അദ്ദേഹം അഭയം നേടി.

1917ജനുവരിയില്‍ അദ്ദേഹം ബാസലില്‍ നിന്നു പറവൂരുള്ള സഹപ്രവര്‍ത്തകനു എഴുതിയ കത്തില്‍ ഇങ്ങനെ പറയുന്നു.



ഞാന്‍ എന്റെ രാജ്യത്തായിരുന്നുവെങ്കില്‍, നിയമ പ്രകാരം ജര്‍മ്മനിയുടെ വിജയത്തിനു വേണ്ടി പ്രാര്‍ത്ഥിക്കാന്‍ ഞാന്‍ നിര്‍ബന്ധിതനാവുമായിരുന്നു. ഇംഗ്ലണ്ടോ ജര്‍മ്മനിയോ ആരോണോ ജയിക്കേണ്ടതെന്നും രണ്ടു കൂട്ടരും ദൈവത്തിന്റെ ശിക്ഷണത്തിനു വിധേയരാകണമോ എന്നും നിശ്ചയിക്കെണ്ടതു ഞാനല്ല ദൈവം മാത്രമാണ്‌. എന്റെ രാഷ്ട്രീയം ദൈവരാജ്യത്തിന്റെ രാഷ്ട്രീയമായതു കൊണ്ട് ജര്‍മ്മന്‍ സാമ്രാജ്യം തവിടു പൊടിയായാലും ക്രിസ്തുവിന്റെ ശിഷ്യനെന്ന നിലയില്‍ എനിക്കതില്‍ ഏതുമില്ല.


ജര്‍മ്മനിയിലുള്ള അനേക സുവിശേഷവേലക്കാര്‍ യുദ്ധത്തിന്റേയും വാളിന്റേയും സേവനത്തില്‍ മരിച്ചു. എന്തൊരു അജ്ഞത? ഭീകരമായ അടിമത്വം! യൂറോപ്പിലെ ക്രൈസ്തവരാണ്‌ ക്രൂരമായ ഈ കൂട്ടക്കൊലയ്ക്ക് ഉത്തരവാദികള്‍. യേശുക്രിസ്തുവിലുള്ള പൂര്‍ണ്ണമായ സൗന്ദര്യം കണ്ടെത്തേണ്ടതിനു പകരം, അവരിപ്പോഴും പഴയനിയമത്തിന്റെ ആശയങ്ങളീലാണ്‌ പൂണ്ടു കിടക്കുന്നത്. അതു കൊണ്ട് ക്രിസ്ത്യാനിയും യുദ്ധവും എന്ന ശീര്‍ഷകത്തില്‍ ജര്‍മ്മന്‍ ഭാഷയില്‍ ഞാനൊരു പുസ്തകം എഴുതിയത് അച്ചടിച്ചു കൊണ്ടിരിക്കുന്നു.

സ്വിറ്റ്സര്‍ലാന്‍ഡിലുള്ള എന്റെ താമസത്തിന്റേയും വേലയുടേയും ഫലമായി വിലപ്പെട്ട അനേകം ആത്മാക്കളെ ദൈവം എനിക്കു തന്നു. അതാണു വലിയൊരു ആശ്വാസം. എന്നാല്‍ ഇന്ത്യയിലുള്ള നിങ്ങളാണു എന്റെ വില തീരാത്ത നിധികള്‍. അതു കൊണ്ട് അവിടെയാണു എന്റെ ഹൃദയവും ആകാംക്ഷയും ഇരിക്കുന്നത്. വാഗ്ദാനപ്രകാരം ഇങ്ങളോടൊപ്പമെത്തി സ്നേഹത്തിന്റെ മധുരിമ അനുഭവിപ്പാനും സംസര്‍ഗ്ഗസുഖം ആസ്വദിപ്പാനും പ്രയത്നിപ്പാനും സംസര്‍ഗ്ഗസുഖം ആസ്വദിപ്പാനും അവന്റെ വരവിനു കാലതാമസ്മുണ്ടെങ്കില്‍ എന്റെ പ്രിയമുള്ള ഇന്ത്യയിലും ഇന്ത്യന്‍ ജനതയ്ക്കു വേണ്ടിയും മരിപ്പാനുള്ള എന്റെ ആഗ്രഹം അവന്‍ നിറവേറ്റട്ടെ.

പറവൂര്‍ സഭയിലെ വാത്സല്യഭാജനങ്ങളഅയ കൂട്ടു വിശ്വാസികള്‍ക്കു സ്നേഹസലാം ചൊല്ലിക്കൊണ്ടു കര്‍ത്താവില്‍ നിങ്ങളുടെ സഹോദരന്‍ വി. നാഗല്‍


ഈ കത്ത് എഴുതി അധികനാള്‍ കഴിയുന്നതിനു മുമ്പ് നാഗല്‍ പക്ഷവാതരോഗബാധിതനായി. 1921 മെയ് 12-ആം തീയതി ജന്മസ്ഥലമായ ജര്‍മ്മനിയില്‍ വെച്ച് നാഗല്‍ അന്തരിച്ചു.


അനുബന്ധം

സമയമാം രഥത്തില്‍ ഞാന്‍ സ്വര്‍ഗ്ഗയാത്ര ചെയ്യുന്നു എന്ന ഇദ്ദേഹത്തിന്റെ ഗാനം വളരെ പ്രസിദ്ധിയാര്‍ജ്ജിച്ചതാണ്‌. നിരവധി ഭാഷകളിലേക്ക് ഈ ഗാനം വിവര്‍ത്തനം ചെയ്യപ്പെട്ടു.

ക്രൈസ്തവസമൂഹത്തിനും പുറത്തും ഈ ഗാനം പ്രസിദ്ധി ആര്‍‌ജ്ജിക്കുകയും അര നാഴിക നേരം എന്ന സിനിമയില്‍ ദേവരാജന്‍/വയലാര്‍ കൂട്ടുകെട്ട് വരികളില്‍ അല്പ സ്വല്പം വ്യത്യാസങ്ങളോടെ ഈ ഗാനം ഉള്‍പ്പെടുത്തുകയും ചെയ്തു. ആ സിനിമയ്ക്കു വേണ്ടി മാധുരി പാടിയ ഗാനമാണു എന്റെ അറിവില്‍ ഈ ഗാനത്തിന്റെ ലഭ്യമായ ഒരേ ഒരു ഓഡിയോ റെക്കാര്‍ഡ്. അല്ലെങ്കില്‍ ഈ സിനിമാഗാനത്തിന്റെ വേരി‌‌യേഷന്‍ വേറെ ആരേലും പാടിയത്. അല്ലാതെ ഒറിജിനല്‍ പാട്ടിന്റെ റെക്കോര്‍ഡ് ഞാന്‍ കുറേ തപ്പിയ്യിട്ട് എവിടെ നിന്നും കിട്ടിയില്ല.

ഈ ഗാനം മരണ/ശവസംസ്കാര സമയത്തല്ലാതെ പാടുന്നതോ പരാമര്‍ശിക്കുന്നതോ അന്ധവിശ്വാസമെന്നു പറയാവുന്ന ഒരു തരം പേടിയോടെയാണു കേരളാ ക്രൈസ്തവസമൂഹം കണ്ടു കൊണ്ടിരിക്കുന്നത്. അതിനാല്‍ തന്നെ ഒരു മാതിരി എല്ലാ ക്രൈസ്തവര്‍ക്കും ചിരപരിചിതമായ ഈ ഗാനത്തിന്റെ ഓഡിയോ റിക്കോര്‍ഡ് പോലും എങ്ങും കിട്ടാനില്ല. സാധാരണ സമയങ്ങളില്‍ ഈ പാട്ടിന്റെ വരികള്‍ പാടുന്നതോ പരാമര്‍ശിക്കുന്നതോ പരമാവധി ഒഴിവാക്കാന്‍ അറിഞ്ഞോ അറിയാതെയോ എല്ലാവരും ശ്രദ്ധിക്കുന്നു. അതിനു കാരണം ഒന്നും എനിക്കറിയില്ല.




സമയമാം രഥത്തില്‍ ഞാന്‍ സ്വര്‍ഗ്ഗയാത്ര ചെയ്യുന്നു എന്ന ആ ഗാനത്തിന്റ തനതു വരികള്‍ പൂര്‍ണ്ണ രൂപത്തില്‍ താഴെ


സമയമാം രഥത്തില്‍ ഞാന്‍ സ്വര്‍ഗ്ഗയാത്ര ചെയ്യുന്നു
എന്‍ സ്വദേശം കാണ്മതിനു ബദ്ധപ്പെട്ടോടീടുന്നു.

ആകെ അല്പ നേരം മാത്രം എന്റെ യാത്ര തീരുവാന്‍
യേശുവേ! നിനക്കു സ്തോത്രം വേഗം നിന്നെ കാണും ഞാന്‍

രാവിലെ ഞാന്‍ ഉണരുമ്പോള്‍ ഭാഗ്യമുള്ളോര്‍ നിശ്ചയം
എന്റെ യാത്രയുടെ അന്ത്യം ഇന്നലെക്കാള്‍ അടുപ്പം-

രാത്രിയില്‍ ഞാന്‍ ദൈവത്തിന്റെ കൈകളില്‍ ഉറങ്ങുന്നു
അപ്പോഴും എന്‍ രഥത്തിന്റെ ചക്രം മുന്നോട്ടായുന്നു-

തേടുവാന്‍ ജഡത്തിന്‍ സുഖം ഇപ്പോള്‍ അല്ല സമയം
സ്വന്തനാട്ടില്‍ ദൈവമുഖം കാണ്‍കയത്രെ വാഞ്ഛിതം-

ഭാരങ്ങള്‍ കൂടുന്നതിനു ഒന്നും വേണ്ട യാത്രയില്‍
അല്പം അപ്പം വിശപ്പിന്നു സ്വല്പ വെള്ളം ദാഹിക്കില്‍-

സ്ഥലം ഹാ മഹാവിശേഷം ഫലം എത്ര മധുരം
വേണ്ട വേണ്ട ഭൂപ്രദേശം അല്ല എന്റെ പാര്‍പ്പിടം-

നിത്യമായോര്‍ വാസ സ്ഥലം എനിക്കുണ്ടു സ്വര്‍ഗ്ഗത്തില്‍
ജീവവൃക്ഷത്തിന്റെ ഫലം ദൈവപറുദീസായില്‍-

എന്നെ എതിരേല്പാനായി ദൈവദൂതര്‍ വരുന്നു
വേണ്ടുമ്പോലെ യാത്രക്കായി പുതുശക്തി തരുന്നു-


അദ്ദേഹത്തിന്റെ മറ്റൊരു പ്രശസ്ത ഗാനം

യേശുവേ നിന്റെ രൂപമീയെന്റെ കണ്ണുകള്‍ക്കെത്ര സൗന്ദര്യം

യേശുവേ നിന്റെ രൂപമീയെന്റെ
കണ്ണുകള്‍ക്കെത്ര സൗന്ദര്യം
ശിഷ്യനാകുന്ന എന്നെയും നിന്നെ
പ്പോലെയാക്കണം മുഴുവന്‍

സ്നേഹമാം നിന്നെ ക്കണ്ടവന്‍ - പിന്നെ
സ്നേഹിക്കാതെ ജീവിക്കുമോ
ദഹിപ്പീക്കേണം എന്നെ അശേഷം
സ്നേഹം നല്‍കണം എന്‍പ്രഭോ

ദീനക്കാരെയും ഹീനന്മാരെയും
ആശ്വസിപ്പിപ്പാന്‍ വന്നോനെ
ആനന്ദത്തോടെ ഞാന്‍ നിന്നെപ്പോലെ
കാരുണ്യം ചെയ്‌വാന്‍ നല്‍കുകേ

ദാസനെപ്പോലെ സേവനം ചെയ്ത
ദൈവത്തില്‍ ഏകജാതനെ
വാസം ചെയ്യണം ഈ നിന്‍ വിനയം
എന്റെ ഉള്ളിലും നാഥനെ

പാപികളുടെ വിപരീതത്തെ
എല്ലാം സഹിച്ച കുഞ്ഞാടേ!
കോപിപ്പാനല്ല ക്ഷമിപ്പാനുള്ള
ശക്തി എനിക്കും നല്‍കുകേ

തന്റെ പിതാവിന്‍ ഹിതമെപ്പോഴും
മോദമോടുടന്‍ ചെയ്തോനേ
എന്റെ ഇഷ്ടവും ദൈവ ഇഷ്ടത്തി-
നനുരൂപമാക്കണമേ

തിരുവെഴുത്തു ശൈശവം തൊട്ടു
സ്നേഹിച്ചാരാഞ്ഞ യേശുവേ
ഗുരു നീ തന്നെ വചനം നന്നെ
ഗ്രഹിപ്പിക്ക നിന്‍ ശിഷ്യനെ

രാത്രി മുഴുവന്‍ പ്രാര്‍ത്ഥിപ്പാനായു-
ണര്‍ന്നിരുന്ന എന്‍ യേശുവേ
പ്രാര്‍ത്ഥിപ്പാനായും ഉണരാനായും
ശക്തി തരേണം എന്നുമേ

ലോക സ്ഥാനവും സാത്താന്‍ മാനവും
വെറുത്ത ദൈവ ജാതനേ
ഏകമാം മനം തന്നിട്ടെന്‍ ധനം
ദൈവം താന്‍ എന്നോര്‍പ്പിക്കുകേ

കൗശലങ്ങളും ഉപായങ്ങളും
പകെക്കും സത്യരാജാവേ
ശിശുവിന്നുള്ള പരമാര്‍ത്ഥത
എന്നിലും നിത്യം കാക്കുകേ

ഇഹ ലോകത്തില്‍ ചിന്തകള്‍ ലേശം
ഏശാഞ്ഞാശ്രിത വല്‍സലാ
മഹല്‍ ശക്തിയാം നിന്‍ ദൈവാശ്രയം
കൊണ്ടെന്നുള്ളം ഉറപ്പിക്കുക

മനുഷ്യരിലും ദൂതന്മാരിലും അതി
സുന്ദര നായോനേ
അനുദിനം നിന്‍ ദിവ്യ സൗന്ദര്യം
എന്നാ മോദമാകേണമേ

23 December, 2008

റബ്ബറിന്റെ സ്ഥിതിവിവരക്കണക്കും മലയാളം വിക്കിസംരംഭങ്ങളും

റബ്ബറിന്റെ സ്ഥിതിവിവരക്കണക്കും മലയാളം വിക്കിസംരംഭങ്ങളും എന്ന വിഷയത്തെ സംബന്ധിച്ച് വെബ്ബ്ദുനിയയില്‍ വന്നതും, മലയാളം വിക്കിസംരംഭങ്ങള്‍ക്ക് എതിരെ ചന്ദ്രേട്ടന്‍ (കേരളാഫാര്‍മര്‍), അങ്കിള്‍ എന്നിവര്‍ ബ്ളോഗിലും വിക്കിപാഠശാലയിലും മറ്റ് ഇടങ്ങളിലും പ്രകടിപ്പിച്ച അഭിപ്രായങ്ങളും ആണ് ഈ ലേഖനം എഴുതാനുള്ള പ്രേരണ. കഴിഞ്ഞ ഒരാഴ്ചയായി തന്റെ സ്ഥിതിവിവരക്കണക്ക് വിക്കിയിലാക്കിയില്ല എന്നു പറഞ്ഞ് മലയാളം വിക്കി സംരംഭങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരെ അപഹാസ്യരാക്കുന്ന പരിപാടികള്‍ പലയിടത്തായി നടക്കുന്നു. കാര്യങ്ങളുടെ നിജസ്ഥിതി എല്ലാവരും അറിയേണ്ടതുണ്ട്. കാളപെറ്റെന്ന് കേട്ടപ്പോ കയറെടുത്ത വെബ്ബ് ദുനിയ അടക്കം. അതിനാണു ഈ പോസ്റ്റ് ഇട്ടത്. ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്നത് മൊത്തം എന്റെ അഭിപ്രായങ്ങള്‍ മാത്രമാണു. അതിനു മലയാളം വിക്കിസംരഭങ്ങളോ മലയാളം വിക്കിപ്രവര്‍ത്തകരോ ഉത്തരവാദികള്‍ ആയിരിക്കില്ല.

താന്‍ കണ്ടു പിടിച്ച റബ്ബറിന്റെ സ്ഥിതിവിവരകണക്കുകള്‍ ഏതെങ്കിലും ഒരു വിക്കി സംരംഭത്തില്‍ എങ്ങനെയെങ്കിലും ചേര്‍ക്കാന്‍ വേണ്ടിയുള്ള കളികള്‍ ചന്ദ്രേട്ടന്‍ ഇന്നും ഇന്നലെയും തുടങ്ങിയതല്ല, അതു 2006 തുടക്കത്തില്‍ തന്നെയുണ്ട്. അന്നു മുതല്‍ തന്നെ അതു വിക്കിപീഡിയ്ക്കു യോജിച്ചതല്ല, ബ്ളോഗിനു യോജിച്ചതാണെന്നു അദ്ദേഹത്തെ പറഞ്ഞു ബോദ്ധ്യപ്പെടുത്താന്‍ പലരും ശ്രമിച്ചതാണു. അതിനു അദ്ദേഹത്തിന്റെ പ്രതികരണം ഒരു ബ്ളോഗ് പോസ്റ്റിന്റെ രൂപത്തിലായിരുന്നു. അതു ഇവിടെക്കാണാം. http://keralafarmer.wordpress.com/2006/07/22/india_and_rubber/

ചന്ദ്രേട്ടന്റെ അത്ര വിവരം ഇല്ലാത്ത പലരും അദ്ദേഹത്തെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിക്കുന്നത് ആ ബ്ളോഗ് പോസ്റ്റിന്റെ കമെന്റുകള്‍ വായിച്ചാല്‍ മനസ്സിലാക്കാം. അന്നു പരിപാടി നടക്കില്ല എന്നു കണ്ടപ്പോള്‍ ആദ്യം അദ്ദേഹം ചെയ്തത് ആ ലേഖനം ഡിലീറ്റ് ചെയ്ത അഡ്‌‌മിനിസ്റ്റ്രേറ്ററെ ടയറു മുതലാളിയെ സഹായിക്കുന്ന മലയാളം വിക്കിയന്‍ എന്നു ആക്ഷേപിക്കുകയാണു ചെയ്തത് (കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ സ്വതന്ത്രസോഫ്റ്റ്‌‌വെയര്‍ കോണ്‍ഫറന്‍സില്‍ വെച്ചു കണ്ടപ്പോഴും വിക്കിയിലെ ടയറു മുതലാളിയുടെ കാര്യം എന്നോട് പറയുകയും എടുത്തിടുകയും ചെയ്തു. :))

ഇപ്പോള്‍ ഏകദേശം 2 വര്‍ഷത്തിനു ശേഷം ഈ വിഷയം പൊന്തി വരാന്‍ കാരണം സ്വതന്ത്രസോഫ്റ്റ്‌‌വെയര്‍ കോണ്‍ഫറന്‍സില്‍ ജിമ്മി വെയില്‍‌‌സിനെ കണ്ടതാണു. വിക്കി മുതലാളിയെ കണ്ടതോടെ ഇതു തന്നെ അവസരം എന്ന് കണ്ട് വെയില്‍സിനെ നേരിട്ട് കണ്ടു മലയാളം വിക്കി അഡ്‌‌മിനിസ്റ്റ്റെക്കുറിച്ചുള്ള പരാതി ബോധിപ്പികയും, തന്റെ വിസിറ്റിങ്ങ് കാര്‍ഡ് ഏല്പിക്കുകയും ചെയ്തു. ജിമ്മി വെയില്‍സ് മലയാളം വിക്കിയില്‍ വിക്കിയില്‍ പ്രവര്‍ത്തിക്കുന്നവരെ ഒക്കെ വെടിവെച്ചിടും എന്നാണു ചന്ദ്രേട്ടന്‍ പ്രതീക്ഷിച്ചത്. ജിമ്മി വെയില്‍സ് ആണു വിക്കിപീഡിയ ഓടിക്കുന്നത് എന്ന് അദ്ദേഹം ധരിച്ചു വെച്ചിരിക്കുന്നു എന്നു തോന്നുന്നു. ജിമ്മി വെയില്‍സിന്റെ സ്വകാര്യ സംരഭം ആണു വിക്കിപീഡിയ എന്ന ഒരു ധാരണയും അദ്ദേഹത്തിനുണ്ടെന്നു തോന്നുന്നു.

സോഫ്റ്റ്‌‌വെയര്‍ കോണ്‍ഫറന്‍സ് കഴിഞ്ഞതോടെ പുള്ളി ആദ്യം ചെയ്തത് തന്റെ കണ്ടു പിടുത്തം വിക്കിപാഠശാലയില്‍ ആക്കുകയാണ്. അതു വിക്കിപാഠശാലയ്ക്കു യോജിച്ചത് അല്ലാത്തതിനാല്‍ അതു സ്വാഭാവികമായും അവിടെ നിന്നു നീക്കം ചെയ്തു. ഏറ്റവും പ്രധാന കാരണം അതു ഒറിജിനല്‍ റിസേര്‍ച്ച് ആണ് എന്നതു തന്നെയാണു. വിക്കിപാഠശാലയുടെ നയം ഇങ്ങനെ പറയുന്നു

Wikibooks modules are not:
1. original works of fiction or literature — Wikibooks hosts non-fiction texts only. As such we do not allow original works of fiction or literature. Note that such content is welcomed at the Fiction Wikia.
2. primary research in any field — Wikibooks is not a place to publish primary research such as proposing theories and solutions, original ideas, defining terms, coining words, et cetera. In short, Wikibooks is not for original research. If you have done primary research on a topic, publish your results in normal peer-reviewed journals, or elsewhere on the web, such as at the Academic Publishing Wiki or Wikiversity.

ചന്ദ്രേട്ടന്റെ ലേഖനം നീക്കാന്‍ മുകളില്‍ എഴുതിയിരിക്കുന്ന ഒറ്റക്കാരണം മാത്രം മതി. വേറെയും കാരണങ്ങള്‍ ഉണ്ടാവാം. പക്ഷെ ഇതു തന്നെ പ്രധാനകാരണം.

ഇനി അടുത്തത് അങ്കിളിന്റെ കണ്ടുപിടുത്തം (ഈ കാര്യം ഇവിടെ പറയുന്നതില്‍ വിഷമം ഉണ്ട്. പക്ഷെ മലയാളം വിക്കിപ്രവര്‍ത്തകരെ അപമാനിക്കുക എന്ന ഉദ്ദേശത്തോടെ കൂടി ബ്ളോഗുകളിലൂടെയും വെബ്ബ് ദുനിയായില്‍ കൂടെയും മറ്റും പ്രസ്താവനകള്‍ ഇറക്കുമ്പോള്‍ കാര്യങ്ങളുടെ നിജസ്ഥിതി ബോദ്ധ്യപ്പെടെണ്ടതുണ്ട്)

തിരുവനന്തപുരം കോണ്‍ഫറന്‍സില്‍ മലയാളം വിക്കിപീഡിയക്കു അനുവദിച്ച സമയം കഴിഞ്ഞപ്പോള്‍ , അങ്കിള്‍ എന്റെ അടുത്ത് വന്ന് താന്‍ അങ്കിള്‍ എന്ന പേരില്‍ അറിയപ്പെടുന്ന ബ്ളോഗറാണു എന്നു പറഞ്ഞ് സ്വയം പരിചയപ്പെടുത്തി. അദ്ദേഹത്തിന്റെ ബ്ളൊഗ് ഞാന്‍ ശ്രദ്ധിച്ചിട്ടും ഉണ്ട്. കുശലാന്വേഷണത്തിനു ശേഷം അദ്ദേഹം എന്നോട്, താന്‍ മലയാളം കമ്പ്യൂട്ടിങ്ങുമായി ബന്ധപ്പെട്ട ഒരു പ്രധാന സംഗതി, 1980-കളുടെ അവസാനം താന്‍ ചെയ്തിട്ടുണ്ടെന്നും അതിനു ചരിത്രപമായ പ്രത്യേകത ഉണ്ടെന്നും അതിനെക്കുറിച്ച് മലയാളം വിക്കിയില്‍ ലേഖനം വരാന്‍ എന്താണു ചെയ്യെണ്ടെതെന്നു ചോദിച്ചു. അതിനു ആദ്യം തന്നെ എന്റെ ഉത്തരം അങ്ങനെയൊരു ലേഖനത്തിനു (കമ്പ്യൂട്ടറില്‍ ആദ്യമായി മലയാളം എത്തിച്ച വ്യക്തി) വിക്കിപീഡിയയില്‍ സ്കോപ്പില്ല എന്നായിരുന്നു. സാധാരണ ഒരു വിക്കി യൂസര്‍ എന്ന നിലയ്ക്കപ്പുറം എനിക്ക് വിക്കിയില്‍ പ്രത്യേകിച്ച് യാതൊരു പദവിയും മറ്റും ഇല്ല എന്നും ആദേഹത്തോട് പറഞ്ഞു. മാത്രമല്ല ആരു വിചാരിച്ചാലും വിക്കിനയങ്ങള്‍ക്കു യോജിച്ച ലേഖനങ്ങള്‍ മാത്രമേ അവിടെ വരൂ എന്നു അദ്ദേഹത്തോട് സൂചിപ്പിച്ചു.

പിന്നീടു ഞാന്‍ ഇത്രയും കാര്യങ്ങള്‍ അദ്ദേഹത്തെ പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിച്ചു.

1. അങ്കിള്‍ ഇതിനു ചരിത്രപമായ പ്രത്യേകത ഉണ്ടെന്നു കരുതുന്നുവെങ്കില്‍ , ഒരിക്കലും അങ്കിള്‍ തന്നെ ഇതുമായി ബന്ധപ്പെട്ട് ലേഖനം തുടങ്ങരുത്. കാരണം സ്വന്തം ജീവിചരിത്രം, സ്വന്തം സംഭാവനകള്‍ ഇതൊക്കെ ആ സംഭാവന നല്‍കിയ ആള്‍ തന്നെ വിക്കിയില്‍ ചേര്‍ക്കുന്നതും എഡിറ്റ് ചെയ്യുന്നതും വിക്കിസംരഭങ്ങള്‍ കര്‍ശനമായി വിലക്കുന്നു. (നമ്മുടെ സംഭാവനകളെക്കുറിച്ച് നമ്മളല്ല പറയേണ്ടത്. അതു ലോകം മനസ്സിലാക്കുകയും അതു മറ്റുള്ളവരാല്‍ എഴുതപ്പെടുകയും ആണ് വേണ്ടത്. )

2. ഇതിനു ചരിത്രപമായ പ്രത്യേകത ഉണ്ടെന്നു അങ്കിള്‍ കരുതുന്നുവെങ്കില്‍, മലയാളം കംപ്യൂട്ടിങ്ങിന്റെ ചരിത്രം ആരെങ്കിലും എവിടെയെങ്കിലും ആധികാരികമായ പുസ്തകമായോ മറ്റോ പ്രസിദ്ധീക്കരിക്കുമ്പോള്‍ അങ്കിളിന്റെ സംഭാവനയും തീര്‍ച്ചയായും അതിന്റെ ഭാഗമാകും. മലയാളം കപ്യൂട്ടിങിന്റെ ചരിത്രം എന്നൊരു ലേഖനം ഭാവിയില്‍ വിക്കിപീഡിയയില്‍ വരുമ്പോള്‍ അങ്കിള്‍ സത്യമായും അങ്ങനെ ഒരു ചരിത്രത്തിന്റെ ഭാഗമാണെങ്കില്‍ അങ്കിളിന്റെ പേരും സംഭാവനകളും തീര്‍ച്ചയായും ആ ലേഖനത്തില്‍ പരാമര്‍ശിക്കും. (ഇനിയിപ്പം അങ്ങനെ പരാമര്‍ശിക്കുന്നത് അങ്കിളിനു ഇഷ്ടമല്ലെങ്കില്‍ പോലും സംഭാവന സത്യമാണെങ്കില്‍ മലയാളം കംപ്യൂട്ടിങ്ങിന്റെ ചരിത്രം എഴുതുന്ന ആള്‍ക്ക് അതു പരാമര്‍ശിച്ചേ പറ്റൂ).

3. അങ്കിള്‍ തന്നെ അങ്കിളിന്റെ സംഭാവനയെക്കുറിച്ച് പറഞ്ഞാല്‍ പോരാ മറ്റ് ആധികാരികാമായ ഇടങ്ങളില്‍ മൂന്നാമതൊരാള്‍ അതു പ്രസിച്ചീകരിക്കണ്ടതുണ്ട് എന്നും ഞാന്‍ സൂചിപ്പിച്ചു. അതിനു അദ്ദേഹത്തിന്റെ മറുപടി, താന്‍ മറ്റുള്ളവര്‍ പറയുമ്പോഴാണു ഇതു അറിയുന്നത് എന്നും, വേറെ ആരൊക്കെയോ ഏതൊക്കെയോ സൈറ്റുകളില്‍ ഇതു പ്രസിദ്ധീകരിച്ചിട്ടുണ്ട് എന്നുമായിരുന്നു. ഏതാ സൈറ്റ് എന്നു ഞാന്‍ ചൊദിക്കാന്‍ പൊയില്ലെങ്കിലും ഇപ്പോള്‍ നടത്തിയ അന്വേഷണത്തില്‍ അതു നമ്മുടെ ചന്ദ്രേട്ടന്റെ സൈറ്റ് തന്നെയാണെന്ന് കാണുന്നു. http://keralafarmeronline.com/first-malayalam-fonts ഇതാണു അങ്കിള്‍ പറഞ്ഞ സൈറ്റെങ്കില്‍ ഇതു സഹകരണസംഘം പോലെയാണു എനിക്ക് ഇപ്പോ തോന്നുന്നത്. "എന്റെ ലെഖനം വിക്കിയിലാക്കാന്‍ സഹായിച്ചാല്‍ ഞാന്‍ നിങ്ങടെ ലേഖനവും വിക്കിയിലാക്കാന്‍ സഹായിക്കാം". ഒരു പരസ്പരസഹകരണ സംഘം. അങ്കിള്‍ സത്യത്തില്‍ മലയാളം കമ്പ്യൂങ്ങിനു എന്തെങ്കിലും ചരിത്രപരമായ സംഭാവന ചെയ്തിട്ടുണെങ്കില്‍ ഈ വിവാദത്തില്‍ അനാവശ്യമായി ചേര്‍ന്ന് അങ്കിള്‍ അങ്കിളിന്റെ തന്നെ സംഭാവനയുടെ വില കളയുകയാണ്. ചന്ദ്രേട്ടനു തന്റെ കണ്ടുപിടിത്തം ഏതു വിധേനയും വിക്കിയിലെത്തിക്കണം എന്ന ഒരു ഒറ്റ അജന്‍ഡ മാത്രമേ ഉള്ളൂ. ഇതല്ലാതെ ഒരു വിഷയത്തിലും അദ്ദേഹം ആത്മാര്‍ത്ഥതയോടെ കൈവെച്ചിട്ടില്ല. വിക്കിയിലെ റബ്ബര്‍ എന്ന ലേഖനം നന്നാക്കി കൂടെ എന്നു പറഞ്ഞതിനു റബ്ബര്‍ എന്ന ലെഖനത്തിലെ തെറ്റുകള്‍ ചൂണ്ടിക്കാണിച്ച് ഒരു ബ്ളൊഗ് പൊസ്റ്റ് ഇട്ട് തന്റെ പാണ്ഡിത്യം പ്രദര്‍ശിപ്പിച്ച ആളാണു അദ്ദേഹം

വിക്കിസംഭങ്ങളുടെ നയം മാറ്റിയെഴുതാത്തിടത്തോളം കാലം റബ്ബറിന്റെ സ്ഥിതിവിവരക്കണക്ക് ഒരു മലയാളം വിക്കി സംരഭത്തിലും ഒരിക്കലും എത്താന്‍ പോകുന്നില്ല. വിക്കിസംരഭങ്ങളില്‍ സംഭാവന ചെയ്യുന്നവരും വിക്കിയുടെ നയങ്ങളെക്കുറിച്ച് ബോദ്ധ്യമുള്ള ഒരാള്‍ പോലും ഈ വിഷയത്തില്‍ അദ്ദേഹത്തെ അനുകൂലിച്ച് പറയുന്നില്ല എന്നു ഓര്‍ക്കുക. പലരും അദ്ദേഹത്തിന്റെ പ്രായത്തെ ബഹുമാനിച്ചു മാത്രമാണു സംവാദങ്ങളില്‍ മിതത്വം പാലിക്കുന്നത്. പക്ഷെ അങ്കിളിന്റെ കാര്യം അങ്ങനല്ല. ചരിത്രപമായ പ്രത്യേകത അങ്കിളിന്റെ സംഭാവനയ്ക്ക് ഉണ്ടെങ്കില്‍ അതു മലയാളം കമ്പ്യൂട്ടിങ്ങിന്റെ ചരിത്രത്തില്‍ രേഖപ്പെടുത്തിയിരിക്കും. പക്ഷെ ആ സംഭാവനയുടെ മാറ്റ് കുറയ്ക്കാനേ ഇത്തരം വിവാദങ്ങള്‍ വഴിവെക്കൂ.

തന്റെ കണ്ടുപിടുത്തം ആരെയെങ്കിലും കൊണ്ട് എന്നെയെങ്കിലും ഒക്കെ വിക്കിയില്‍ വരുത്തിക്കുക എന്ന ഒരു ഉദ്ദേശത്തോടു കൂടി മാത്രം വിക്കി സംരഭങ്ങങ്ങളില്‍ വരുന്ന ചന്ദ്രേട്ടന്‍ തന്റെ സ്ഥിതിവിവരപട്ടികയും ആയി വീണ്ടും വിക്കിപാഠശാലയില്‍ എത്തുകയും അതു ഡിലീറ്റ് ചെയ്യപ്പെടുകയും ചെയ്തു. കുപിതമായ അദ്ദേഹം സതന്ത്രമലയാളം കപ്യൂട്ടിങ്ങ്, തിരുവനന്തപുരം ലിനക്സ് യൂസേറ്‌‌സ് തുടങ്ങി വിവിധ ഇടങ്ങളിലേക്ക് മെയില്‍ അയച്ചു നോക്കി. പക്ഷെ ആ സംരഭങ്ങളില്‍ ഉള്ളവര്‍ക്കൊക്കെ വിക്കിഎന്താണെന്നും അതിന്റെ നയങ്ങള്‍ എന്താണെന്നും അറിയുന്നതിനാല്‍ ആരും അതിനു വിലകൊടുത്തില്ല.

അടുത്തതായി തന്റെ തന്നെ ബ്ളോഗില്‍ ബ്ളോഗ് പൊസ്റ്റുകള്‍ ഇറക്കി പ്രശ്നത്തിനു പ്രശസ്തി കൊണ്ടു വരാന്‍ ശ്രമിച്ചു. അതു ഏല്ക്കുന്നില്ലെന്നു കണ്ടപ്പോള്‍ ട്രിവാന്‍ഡ്രം ബ്ളോഗര്‍മാരെ വല വീശി. അങ്ങനെ ചന്ദ്രേട്ടന്‍ വീശിയ വലയില്‍ വെബ്ബ്‌‌ദുനിയ എന്ന മീന്‍ കൊരുത്തു. സ്വന്തം കമ്പനിയുടെ നിലനില്‍പ്പിനെക്കുറിച്ചെന്നെ അറിയാത്ത വെബ്ബ്ദുനിയ ഒരു സെന്‍സെഷണല്‍ വിഷയം കിട്ടിയപ്പോ എന്താണു കാര്യങ്ങളുടെ നിജസ്ഥിതി അന്വേഷിക്കാതെ ഇതൊരു ഇതൊരു വാര്‍ത്തയാക്കി. ഇപ്പോഴത്തെ പത്രപ്രവര്‍ത്തനം റിപ്പോര്‍ട്ടിങ്ങ് അല്ലല്ലോ, വാര്‍ത്തകള്‍ സൃഷ്ടിക്കലാണല്ലോ :)

വിക്കിയിലെ സെന്‍സേഷണല്‍ വാര്‍ത്തകള്‍ക്കാനെങ്കില്‍ ഇതിനേക്കാള്‍ വലിയ സംഭവങ്ങള്‍ മലയാളം വിക്കിയില്‍ നടക്കുന്നുണ്ട്. മലയാള ഭാഷയുടെ ചരിത്രത്തില്‍ എഴുത്തച്ഛനൊപ്പം സംഭാവന ഒക്കെ നല്‍കിയ ഒരു തോമസ് കുഴിനാപ്പുറത്തെ മലയാളം, ഇംഗ്ളീഷ്, ഇറ്റാലിയന്‍ വിക്കിയില്‍ നിന്ന് ഇറക്കി വിട്ടിട്ട് അധികം കാലമായില്ല. ആ വാര്‍ത്തയുടെ നോട്ടബിലിറ്റിയുടെ അടുത്തൊന്നും ഈ വാര്‍ത്ത വരില്ല.

ഇനി വെബ്ബ്ദുനിയ വാര്‍ത്തയിലെ ചില പ്രസ്താവനകള്‍ ഒന്നു പരിശൊധിച്ചു നോക്കാം

കൈകാര്യം ചെയ്യുന്ന വിഷയത്തില്‍ ഒരു വിവരവും ഇല്ലാത്ത ആളുകളാണ് വിക്കിയില്‍ നിന്ന് ലേഖനം നീക്കാന്‍ തീരുമാനിക്കുന്നതെന്ന തോന്നല്‍ ഉണ്ടാക്കുന്നു എന്നു അങ്കിള്‍ പറയുന്നു.

ഇതിനുള്ള ഉത്തരം അങ്കിളിനു മുകളിലുള്ള മറുപടിയില്‍ നിന്നു വായിക്കാം.


കേരളാ ഫാര്‍മര്‍ രണ്ട് ലേഖനങ്ങള്‍ വിക്കി ബുക്സില്‍ രേഖപ്പെടുത്തി. രണ്ടിനേയും വിക്കി ഭരണാധികാരികള്‍ നീക്കം ചെയ്തു ഇതാണ് സംഭവങ്ങളുടെ തുടക്കം. റബ്ബര്‍ ബോര്‍ഡിന്‍റെ ചില സ്ഥിതി വിവരക്കണക്കുകള്‍ ആണ് അതില്‍ ഉണ്ടായിരുന്നത്. റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിക്കാത്ത വിശകലനത്തിലൂടെ കണ്ടെത്തിയ ഈ കണക്കിന് കോപ്പി റൈറ്റ് ഉണ്ടെന്നായിരുന്നു മാറ്റാനുള്ള കാരണമായി പറഞ്ഞത്. വിവരാവകാശ നിയമപ്രകാരം ചന്ദ്രശേഖരന്‍ നായര്‍ക്ക് കിട്ടിയ ഈ കണക്കുകളാകട്ടെ വളരെ നിര്‍ണ്ണായകവും ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതും ആയിരുന്നു


മുകളില്‍ എഴുതിയ വിക്കിപാഠശാലയുടെ നയം ഒന്നു വായിച്ചു നോക്കാന്‍ വെബ്ബ് ദുനിയ റിപ്പോര്‍ട്ടര്‍ക്ക് സമയം ഉണ്ടായിരുന്നു എങ്കില്‍ ഈ വിശകലം എന്തു കൊണ്ടു വിക്കിസംരംഭങ്ങളില്‍ വരില്ല എന്നു മനസ്സിലായേനേ.


ഇക്കണക്കിനു പോയാല്‍ കുഞ്ചന്‍ നമ്പ്യാരെക്കുറിച്ച് ആരെങ്കിലും വിക്കിയില്‍ പോസ്റ്റ് ചെയ്താല്‍ ഇതേത് നമ്പ്യാര്‍.. ഇയാളെ കുറിച്ച് കേട്ടിട്ടു പോലുമില്ലല്ലോ എന്നു പറഞ്ഞ് അഡ്മിനിസ്റ്റ്റേറ്റര്‍ മാര്‍ അതു ദൂരെകളയും. സിക്സ്തും ഗുസ്തിയും പിന്നെ കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കാനുള്ള വിവരവും മാത്രമുള്ളവരെ ത്യാജ്യഗ്രാഹ്യ വിവേചന ശേഷി വേണ്ട ഉത്തരവാദിത്തമുള്ള ജോലിക്കായി നിയോഗിക്കരുതെന്നു വിക്കിപീഡിയ മനസ്സിലാക്കേണ്ടതായിരുന്നു

കുഞ്ചന്‍ നമ്പ്യാരെ കുറിച്ചുള്ള ലേഖനം മലയാളം വിക്കിപീഡിയയില്‍ ഉണ്ട് കേട്ടോ. അത് ഇവിടെക്കാണാം. http://ml.wikipedia.org/wiki/%E0%B4%95%E0%B5%81%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%A8%E0%B5%8D%E2%80%8D_%E0%B4%A8%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D

ഒരുത്തനും അതു കളയില്ല. അതില്‍ തെറ്റുണ്ടെന്കില്‍ തിരുത്താനും കൂടുതല്‍ വിവരങ്ങള്‍ കൂട്ടിച്ചേര്‍ക്കാനും ത്യാജ്യഗ്രാഹ്യ വിവേചന ശേഷി ഉള്ളവര്‍ക്കു അങ്ങോട്ടു സ്വാഗതം. ത്യാജ്യഗ്രാഹ്യ വിവേചന ശേഷി അല്‍പം കുറഞ്ഞവരാണു ഇപ്പോള്‍ വിക്കിയിലുള്ളത്. അതു കൊണ്ടാണു ഇതേ പോലുള്ള തന്നെപ്പൊക്കി ലേഖനങ്ങളെ കൈയ്യോടെ പിടിക്കാന്‍ പറ്റുന്നത്. അല്ലെങ്കില്‍ ബ്ളോഗ് പോലെ അതൊരു പരസ്പരസഹകരണ സംഘം ആയി പോയേനേ. "നിന്റെ പുറം ഞാന്‍ ചൊറിഞ്ഞു തരാം. എന്റേതു നീ ചൊറിഞ്ഞു താ എന്ന ശൈലി."

കമ്പ്യൂട്ടറില്‍ മലയാളമെത്തിച്ച ആദ്യത്തെ വ്യക്തി - 1986 ല്‍ എന്ന
രീതിയില്‍ ചന്ദ്രകുമാറിനെ കുറിച്ച് ഉള്ളതായിരുന്നു ഫാര്‍മറുടെ രണ്ടാമത്തെ ലേഖനം. കമ്പൂട്ടറിനെ കുറിച്ചും ഇന്റര്‍നെറ്റിനെ കുറിച്ചും കേരളം അറിഞ്ഞു തുടങ്ങും മുമ്പ് ചന്ദ്രകുമാറും സുഹൃത്തും കൂടി നടത്തിയ പരിശ്രമം ഒരിക്കലും മായ്ച്ചു കളയാനാവാത്ത ചരിത്രമാണ്. അതിനെ നിസ്സാരമായി കാണാനാവില്ല.


അങ്കിളിന്റെ സംഭാവനയെക്കുറിച്ചുള്ള വിവാദത്തിനു ഞാന്‍ മുകളീല്‍ മറുപടി പറഞ്ഞിട്ടുണ്ട്. ഫാര്‍മറുടെ പിറകേ പോയി അദ്ദേഹം തന്റെ സംഭാവനകളെ സംശയ ദൃഷ്ടിയോടെ വീക്ഷിക്കുവാന്‍ ആളുകളെ പ്രേരിപ്പിക്കുകയാണ്‍.


1986 ലെ പ്രവര്‍ത്തിയുടെ പേരില്‍ ചന്ദ്രകുമാര്‍ പോലും പ്രസിദ്ധി ആഗ്രഹിക്കുന്നുണ്ടാവില്ല. പക്ഷേ കമ്പ്യൂട്ടറില്‍ മലയാളമെത്തിച്ച ചരിത്രമെഴുതിയാല്‍ ഒഴിവാക്കാനാകുമോ അക്കാര്യം. അങ്ങനെയുള്ള ഒരു
ഹിസ്റ്റോറിക്കല്‍ ഡേറ്റാ വിക്കിയില്‍ രേഖപ്പെടുത്തുന്നത് തെറ്റാണോ?. അത് വിമാന നിര്‍മ്മാണത്തിന്‍റെ, പറക്കലിന്‍റെ ചരിത്രത്തില്‍ നിന്ന് റൈറ്റ് സഹോദരന്മാരെ ഒഴിവാക്കുന്നതിന് തുല്യമാവില്ലേ?


ഒറിജിനല്‍ റിസേര്‍ച്ച് ഒരു വിക്കി സംരഭത്തിലും അനുവദനീയമല്ല. ആദ്യം മലയാളം കംപ്യൂട്ടിങ്ങിന്റെ ചരിത്രം എഴുതപ്പെടട്ടെ. അപ്പോ വിക്കിയുടെ ഈ അടിസ്ഥാനനയം പോലും മനസ്സിലാക്കാതെയാണോ തിരുവനന്തപുരം ബ്ളോഗര്‍ എന്ന ഒറ്റ പരിഗണന വെച്ച് വെബ്ബ് ദുനിയ വാര്‍ത്തയാക്കിയത്. പണ്ടത്തെ യാഹൂ-വെബ്ബ് ദുനിയ-മലയാളം ബ്ളോഗര്‍മാര്‍ കോപ്പിറൈറ്റ് പ്രശ്നവും, കേരള്‍സ് ഡോട്ട് കോം പ്രശ്നത്തേക്കാളും വലിയ വാര്‍ത്തയാണു ഒരു തന്നെപൊക്കി ലേഖനം വിക്കിസംരംഭങ്ങളില്‍ എത്തിക്കാന്‍ ശ്രമിക്കുന്ന വാര്‍ത്ത എന്നറിഞ്ഞതില്‍ സന്തോഷം. ആരാലും ശ്രദ്ധിക്കെപ്പെടാതെ കിടന്നിരുന്ന മലയാളം വിക്കിപാഠശാല എന്ന വിക്കിയെ കുറച്ച് പേര്‍ക്ക് മനസ്സിലാക്കാന്‍ ഈ വിവാദം സഹായിച്ചു. കഴിഞ്ഞ കുറച്ച് ദിവസമായി അതില്‍ പുതിയ യൂസേര്‍സ് ചേരുന്നുണ്ട്. ഇതോടെ ആ വിക്കി സജീവമാകും എന്നു കരുതാം.

പിന്നെ ചന്ദ്രേട്ടന്‍ പലയിടത്തും, ഇംഗ്ളീഷ്, ഹിന്ദി വിക്കികളില്‍ തന്റെ ലേഖനം ഇട്ടിട്ടു അതാരും ഡിലീറ്റിയിട്ടില്ല എന്നു പറഞ്ഞു കണ്ടു. അതു വിക്കിയിലെ ലേഖനങ്ങളുടെ താളും, യൂസേര്‍പേജും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാഞ്ഞിട്ടാണു. ഇംഗ്ളീഷ് വിക്കിയില്‍ ആ ലേഖനം കൊണ്ടു പോയി ആര്‍ട്ടിക്കീള്‍ സ്പേസില്‍ ഇട്ടു നോക്കിക്കേ. കുറച്ച് ദിവസത്തിനുള്ളില്‍ വിവരമറിയും. മലയാളം വിക്കിയെപോലെ ഉടനെ റെര്സ്പോണ്‍സ് കിട്ടണം എന്നില്ല. എങ്കിലും അതു ഒഴിവാക്കുക പെടുക തന്നെ ചെയ്യും.

ഹിന്ദി വിക്കിയില്‍ എവിടെ എന്തിട്ടാലും ഒരു പ്രശ്നവും ഉണ്ടാവില്ല. അവിടതിനു ആളുണ്ടായിട്ടു വേണ്ടേ. ഹിന്ദിയില്‍ വിക്കിപീഡിയ തന്നെ ഇപ്പോഴാണു ജീവന്‍ വച്ചു വരുന്നത്. തമിഴ് , മലയാളം എന്നീ രണ്ടു ഭാഷളില്‍ അല്ലാതെ വേറൊരു ഇന്ത്യന്‍ ഭാഷാവിക്കിപീഡിയയിലും വിക്കിനയങ്ങള്‍ പാലിച്ചു കൊണ്ടുള്ള വിക്കിആക്ടിവിസം നടക്കുന്നില്ല. മറ്റു ഇന്ത്യന്‍ വിക്കികളില്‍ ഒക്കെ ലേഖനങ്ങളുടെ എണ്ണം കൂട്ടുക എന്ന ഒറ്റ അജന്‍ഡ മാത്രമെ ഉള്ളൂ. അതിനാല്‍ ഇത്തരം പരിപാടികള്‍ ആ വിക്കികളില്‍ ഒക്കെ ഒരു പ്രശ്നവും ഇല്ലാതെ നടന്നോളും. തോമസ് കുഴിനാപുരത്തിനു 6 മാസത്തോളം ഇംഗ്ളീഷ് വിക്കിപീഡിയയില്‍ ഒരു പ്രശ്നവും ഇല്ലാതെ കിടക്കാന്‍ കഴിഞ്ഞെങ്കില്‍ റബറിന്റെ സ്ഥിതിവിവരക്കണക്ക് ഇംഗ്ളീഷ് വിക്കിബുക്സില്‍ അതില്‍ കൂടുതല്‍ കാലം കിടക്കും .

മലയാള ഭാഷയിലെ ഒരു സ്വന്തന്ത്രഓണ്‍ലൈന്‍ സംരഭം നിരവധി നാഴിക്കല്ലുകള്‍ പിന്നിട്ടപ്പോള്‍ തിരിഞ്ഞു നോക്കാതിരുന്നവെബ്ബ്ദുനിയ എന്ന സൈറ്റ് ഒരു കര്‍ഷകന്റെ രോദനം കണ്ടപ്പോള്‍ ഓടിയെത്തി എന്നു കാണുന്നതില്‍ സന്തോഷം ഉണ്ട്. മലയാളത്തില്‍ ഉള്ള വിക്കിസംരഭങ്ങളുടെ കാര്യം മാത്രം പുറത്തെക്കിക്കുന്നതിനേ അവര്‍ക്കു ബുദ്ധിമുട്ടുള്ളൂ. വംഗനാട്ടിലെ വിക്കിഒക്കെ എങ്ങനെ ഓടുന്നു എന്നതു വെബ്ബ് ദുനിയക്കു കൃത്യമായി അറിയാം. അതും മുന്നു വര്‍ഷം മുന്‍പ് തന്നെ. http://www.weblokam.com/it/news/0610/04/1061004003_1.htm. ആ എണ്ണം കൂട്ടലിന്റെ ഉള്ളറകളികേക്ക് കടക്കുന്നില്ലെന്കില്‍ താഴെ കാണുന്ന ഈ കണ്ണികള്‍ വെബ്ബ് ദുനിയാ റിപ്പോര്‍ട്ടര്‍ നോക്കുന്നത് നന്നായിരിക്കും.

ഇംഗ്ളീഷ് കണ്ടെന്റ്

http://bn.wikipedia.org/wiki/%E0%A6%AD%E0%A6%BE%E0%A6%B0%E0%A6%A4%E0%A7%87%E0%A6%B0_%E0%A6%A8%E0%A6%A6%E0%A7%80%E0%A6%B0_%E0%A6%A4%E0%A6%BE%E0%A6%B2%E0%A6%BF%E0%A6%95%E0%A6%BE

http://bn.wikipedia.org/wiki/%E0%A6%AD%E0%A6%BE%E0%A6%B0%E0%A6%A4%E0%A7%87%E0%A6%B0_%E0%A6%B8%E0%A6%B0%E0%A6%95%E0%A6%BE%E0%A6%B0%E0%A7%80_%E0%A6%AD%E0%A6%BE%E0%A6%B7%E0%A6%BE%E0%A6%B8%E0%A6%AE%E0%A7%82%E0%A6%B9

സ്റ്റുബ്

http://bn.wikipedia.org/wiki/%E0%A6%AA%E0%A7%8B%E0%A6%B2%E0%A7%8D%E0%A6%AF%E0%A6%BE%E0%A6%A8%E0%A7%8D%E0%A6%A1%E0%A7%87%E0%A6%B0_%E0%A6%AA%E0%A6%B0%E0%A6%BF%E0%A6%AC%E0%A6%B9%E0%A6%A8_%E0%A6%AC%E0%A7%8D%E0%A6%AF%E0%A6%AC%E0%A6%B8%E0%A7%8D%E0%A6%A5%E0%A6%BE

http://bn.wikipedia.org/wiki/%E0%A6%AE%E0%A6%BF%E0%A6%9C%E0%A7%8B%E0%A6%B0%E0%A6%BE%E0%A6%AE

http://bn.wikipedia.org/wiki/%E0%A6%85%E0%A6%A3%E0%A7%81%E0%A6%9C%E0%A7%80%E0%A6%AC%E0%A6%AC%E0%A6%BF%E0%A6%9C%E0%A7%8D%E0%A6%9E%E0%A6%BE%E0%A6%A8

ഈ വിധത്തില്‍ ലേഖനങ്ങളുടെ എണ്ണം കൂട്ടാനായിരുന്നെങ്കില്‍ മലയാളം വിക്കിപീഡിയയില്‍ പണ്ടെ ലേഖനങ്ങളുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞേനേ. ഇനിയെങ്കിലും കാളപെറ്റെന്ന് കേക്കുമ്പോ കയറെടുക്കാതെ കാര്യങ്ങളുടെ നിജസ്ഥിതി അന്വേഷിക്കുക.

മലയാളം വിക്കിസംരഭങ്ങള്‍ അതില്‍ പ്രവര്‍ത്തിക്കുന്ന കുറച്ച് പേര്‍ക്കായി തീറെഴുതി വെച്ചിട്ടൊന്നും ഇല്ല. ആര്‍ക്കും അവിടെ വന്നു തിരുത്തലുകള്‍ നടത്താവുന്നതെ ഉള്ളൂ. പക്ഷെ സ്വയം പൊങ്ങാനും, സ്വന്തം കാര്യങ്ങളെ കുറിച്ചുമുള്ള മാത്രമുള്ള ലേഖനങ്ങള്‍ തിരുത്താനേ അവിടെ വരൂ എന്നാണെങ്കില്‍ പിന്നെ ഒന്നും പറയാനില്ല.

-----------------------------------------------------------------------------------------------
ഫാര്‍മറ്‌‌ എന്നെ അന്താരാഷ്ട്ര പ്രശസ്തനാക്കിക്കൊണ്ട് :( :( ഷിജു അലക്സിനൊരു മറുപടി എന്ന പൊസ്റ്റിനു ഞാന്‍ ഇട്ട മറുപടി കമ്നെറ്റ്, കമ്നെറ്റുകളും വിശദീകരണങ്ങളും പോസ്റ്റ് അടക്കം ഏതു നിമിഷവും ഡിലീറ്റ് ചെയ്യാന്‍ സാദ്ധ്യത ഉള്ളതിനാല്‍ ഭാവി റെഫ‌‌റന്‍സിനു വേണ്ടി ഇവിടേയും ഇടുന്നു,

ഷിജു അലക്സ്‌‌: :Shiju Alex said...

ഈ മറുപടി ഈ വിഷയത്തിലുള്ള എന്റെ അവസാനത്തെ കമെന്റ് ആണ്. റബ്ബറിന്റെ സ്ഥിതിവിവരക്കണക്കും മലയാളം വിക്കിസംരംഭങ്ങളും എന്ന പോസ്റ്റ് ഇട്ടതിന്റെ ഉദ്ദേശം, റബ്ബറിന്റെ സ്ഥിതി വിവരക്കണക്കും, അങ്കിളിന്റെ കണ്ടുപിടുത്തങ്ങളും എന്തു കൊണ്ടു വിക്കിയില്‍ യോജിക്കില്ല എന്നു ചൂണ്ടിക്കാണിക്കാനാണു.

അതു ഈ പ്രശ്നത്തില്‍ ഉള്‍പ്പെട്ട എല്ലാ കഷികള്‍ക്കും (വെബ്ബ് ദുനിയക്കൊഴിച്ച്) മനസ്സിലായ സ്ഥിതിക്ക് ഈ സംവാദം ഇനിയും നീട്ടി കൊണ്ടു പോയി ചന്ദ്രേട്ടന്റെ ബ്ളോഗിലെ പോസ്റ്റുകളുടെ എണ്ണം കൂട്ടാന്‍ എനിക്ക് താല്പര്യം ഇല്ല. ഇങ്ങനെ ഒരു പോസ്റ്റ് ഇട്ട് എനിക്ക് അന്താരാഷ്ട്ര പ്രശസ്തി തന്നതില്‍ പ്രത്യേക നന്ദിയുണ്ട്. :)

ഈ വിഷയം അല്ലാത്ത പല പരിപാടികളും എനിക്കുണ്ടേ. റബ്ബറിന്റെ സ്ഥിതിവിവരക്കണക്കു കൊണ്ട് കാലാകാലം കഴിയാന്‍ പറ്റില്ലല്ലോ. റബ്ബര്‍ പുഴുങ്ങി തിന്നാല്‍ വിശപ്പും മാറില്ലല്ലോ

മുണ്ട് പൊക്കിയെന്നൊക്കെ പറയുന്നത് മാന്യതയുള്ള ഭാഷ അല്ലെന്ന്

ആദ്യം തന്നെ ഈ പ്രസ്താവനയ്ക്കുള്ള ഉത്തരം. അതു എന്റേന്നു പറ്റിയ ഒരു തെറ്റാണു അതു ഞാന്‍ പിന്‍വലിച്ചിരിക്കുന്നു.
അതു ഒന്നു മയപ്പെടുത്തി "അങ്ങാടിയില്‍ തോറ്റതിനു അമ്മയോട്" എന്നു പറയാം. ബ്ളോഗറില്‍ ഇട്ട കമ്നെറ്റ് തിരുത്താന്‍ മാര്‍ഗ്ഗമില്ല. അല്ലേല്‍ തിരുത്തായിരുന്നു. വായ് വിട്ട വാക്കും കൈവിട്ട ആയുധവും എന്നതു പോലെ അതു പോയി. ആ പ്രസ്ഥാവന ഞാന്‍ പിന്‍വലിച്ചിരിക്കുന്നു.

പക്ഷെ ഉത്തരം മുട്ടുമ്പോള്‍ മനോരമയേയും, ടയറു കമ്പനിയേയും, മൈക്രോ സോഫ്റ്റ്‌‌റ്റിനേയും ഒക്കെ കൊണ്ടു വരുന്ന പരിപാടിക്കു എന്താ പറയുക എന്നു എനിക്ക് അറിയില്ല. അതു സൂചിപ്പിക്കാന്‍ വേണ്ടിയാണു ഞാന്‍ അതു പറഞ്ഞതും.


ഷിജു അലക്സെ തെളിവുകളില്ലാതെ ഇത്തരം കുപ്രചരണം നടത്തരുത്. അങ്കില്‍ 1986 ല്‍ മലയാളം ഫോണ്ട് കമ്പ്യൂട്ടറില്‍ പ്രദര്‍ശിപ്പിച്ചു എന്നത് മാതൃഭൂമി വാര്‍ത്ത ആയിരുന്നു. ആ പത്രവാര്‍ത്തയ്ക്ക് ഒരു പ്രാധാന്യവും ഇല്ലെ? അതുപോരെ അങ്കിന്റെ കാര്യം വിക്കിയില്‍ ചേര്‍ക്കാന്‍.


അതു പോരാ എന്നു തന്നെയാണു ഇത്രയും കാലം പറഞ്ഞത്. സ്വന്തം ലേഖനമായി നില്കാനുള്ള ഒരു വകയില്ല എന്നതു തന്നെ അതിന്റെ കാരണം. പിന്നെ അങ്കിളിന്റെ കണ്ടുപിടുത്തതെകുറിച്ച് അങ്കിള്‍ പറഞ്ഞ കാര്യങ്ങളേ ഇപ്പോഴറിയൂ. അല്ലാതെയുള്ള വേണം. മലയാളം കമ്പ്യൂട്ടിങ്ങിന്റെ ചരിത്രം തിരഞ്ഞു പോകുന്ന ആള്‍ക്ക് അതു തപ്പിപിടിക്കാന്‍ കഴിഞ്ഞേക്കും . എന്തായാലും അതു എന്റെ ജോലിയല്ല. ഞാന്‍ നേരത്തെ പലയിടത്തായി സൂചിപ്പിച്ച പോലെ "മലയാളം കമ്പ്യൂട്ടിങിന്റെ ചരിത്രം" എന്നൊരു ലേഖനത്തില്‍ മാത്രമേ അങ്കിളിന്റെ സംഭാവനയ്ക്കു സ്കോപ്പുള്ളൂ. അല്ലാതെ "കമ്പ്യൂട്ടറില്‍ ആദ്യമായി മലയാളത്തില്‍ തെളിയിച്ച ആള്‍ " എന്നൊക്കെ ലേഖനത്തിന്റെ തലക്കെട്ട് കൊടുക്കാന്‍ വിക്കിപീഡിയ ബ്ളോഗല്ല.

അപ്പോള്‍ മലയാളം കമ്പ്യൂട്ടിങ്ങിന്റെ ചരിത്രം എഴുതപ്പെടട്ടെ. അപ്പോള്‍ അതു എഴുതുന്ന ആള്‍ വ്യക്തമായ തെളിവൊടെ അങ്കിളീന്റെ സംഭാവനയ്ക്കു വിക്കിയില്‍ വരാനുള്ള യോഗ്യത ഉണ്ടെങ്കില്‍ അതു അതില്‍ രേഖപ്പെടുത്തുമായിരിക്കും.


വിക്കിയില്‍ ഒരിടത്ത് പറയും സ്വയം പൊക്കി ലേഖനങ്ങള്‍ പാടില്ല എന്ന്. എന്നാല്‍ അത് ഞാനാണ് ചേര്‍ത്തതെങ്കില്‍ സത്യം പോലും അന്വേഷിക്കാതെ വെട്ടിമാറ്റും. അങ്കിളിന്റെ അറിവോ സമ്മതമോ ഇല്ലാതെ ഞാനിത് വിക്കിയില്‍ ചേര്‍ത്തത് മഹാപരാധം തന്നെ അല്ലെ? അതിന് പരസ്പര സഹകരണ സംഘമെന്ന് പേരും തന്നു. അതിന് നായര്‍ സംഘമെന്ന് കമെന്റും കിട്ടി.


ഞാന്‍ എന്തു കൊണ്ട് അതു പറഞ്ഞു എന്ന് http://keralafarmeronline.com/first-malayalam-fonts എന്നതില്‍ അങ്കിളിന്റെ കമെന്റുകളൂം എന്നോടു തിരുവനന്തപ്രത്തു വച്ച് അങ്കിള്‍ പറഞ്ഞ കാര്യങ്ങളും ചേര്‍ത്ത് ഞാന്‍ പറയാം. പക്ഷെ അത് അങ്കിള്‍ പറഞാല്‍ മാത്രമേ പറയൂ. കാരണം ചന്ദ്രേട്ടന്റെ രബ്ബര്‍ സ്ഥിതിവിവരക്കണക്ക് അഭ്യാസം വിക്കിയില്‍ എത്തിക്കാന്‍ ഉള്ള ഒരു ഉപാധി ആയി മാത്രമാണു അങ്കിളിന്റെ സംഭാവന ഉപയോഗിച്ചത്. ഇനി എന്തെലും ഞാന്‍ ഇതിനെക്കുറിച്ച് എഴുതിയാല്‍ അതു അങ്കിളിനു തന്നെയാണു മാനക്കേടാവുക.(നിക്കു സ്വകാര്യമായി ഒരു മെയില്‍ അയച്ചാല്‍ അങ്കിളീണോടു പറയാനുള്ലതു സ്വകാര്യമായി ഞാന്‍ പറഞ്ഞോളാം. അതു ബ്ളോഗിലിട്ടു സ്ഥിതിവിവരകണക്കിനെ വാര്‍ത്തകളില്‍ നിര്‍ത്താനുള്ള ഒരു ഉപാധി ആക്കാന്‍ എനിക്ക് ഒരു ഉദ്ദേശവും ഇല്ല)


പിന്നെ നായര്‍ സംഘത്തിന്റെ കാര്യം എഴുതിയതു ഞാനൊന്നും അല്ലല്ലോ. മറ്റാരെങ്കിലും എന്തേലും ഒക്കെ എഴുതുന്നതിനു ഞാന്‍ ഉത്തരവാദിയല്ല. എന്റെ ബ്ളോഗിലെ അനോനി കമ്നെന്റിനുള്ള ഓപ്‌‌ഷന്‍ നിര്‍ത്താന്‍ ഉദ്ദേശവും ഇല്ല. കാരണം ആളെക്കൂട്ടാനും വിവാദം ഉണ്ടാക്കാനും വേണ്ടി ബ്ളോഗ് എഴുതുന്ന ആളല്ല ഞാന്‍.


ഈ തന്നെപ്പൊക്കി വിശകലനം എന്താണെന്ന് അറിയണം ആദ്യം അതിന്റെ മഹത്വം മനസിലാകണമെങ്കില്‍. പൂര്‍ണമായും ഓപ്പണ്‍ ഓഫീസ് ഡോട് ഓര്‍ഗ് ഉപയോഗിച്ചുള്ള വിശകലനം എന്തെന്ന് ആദ്യം മനസിലാക്കൂ അലക്സെ.


അതൊന്നും എനിക്കറിയേണ്ട കാര്യമില്ല. ഞാന്‍ റബ്ബറില്‍ ഗവേഷണം ചെയ്യുന്ന ആളല്ല. എനിക്ക് അതിന്റെ ഉള്ളുകള്ളികള്‍ അറിയേണ്ട കാര്യവും ഇല്ല. വ്യക്തിപരമായി റബ്ബര്‍ പോലുള്ള എല്ലാ തരം നാണ്യ വിളകളുടെ കൃഷിയോടും എതിര്‍പ്പുള്ള ആളാണു ഞാന്‍. റബ്ബര്‍ പുഴുങ്ങി തിന്നു ജീവിക്കാന്‍ പറ്റില്ലല്ലോ. :)

ഒറിജിനല്‍ റിസേര്‍ച്ച് ഒരു വിക്കിസംരംഭത്തിലും അനുവദനീയമല്ല. അതു കൊണ്ട് തന്നെയാണു സ്ഥിതിവിവരക്കണക്ക് വിക്കികളില്‍ നിന്നു ഒഴിവാക്കിയത്.


പിന്നെ ഓപ്പണോഫീസിന്റെ മാഹാത്മ്യങ്ങള്‍ എനിക്ക് കേക്കണ്ട. കാരണം ഞാന്‍ 24 മണിക്കൂറും അതില്‍ തന്നെയാണു പണിയുന്നത്. ഓപ്പണോഫീസില്‍ തയാറാക്കിയതു കൊണ്ട് റബ്ബറിന്റെ സ്ഥിതിവിവരക്കണക്കിനു മഹത്വം കൂടിയെങ്കില്‍ ആ സ്ഥിതി വിവരക്കണക്കിനു എന്തോ പ്രശ്നമുണ്ട്. സ്ഥിതിവിവരക്കണക്ക് വായിക്കാന്‍ പറയരുത് പ്ളീസ്. എനിക്ക് വേറെ പണിയുണ്ട്.



തിരുവനന്തപുരത്ത് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പഠനകേന്ദ്രം സ്വാപിക്കുന്നു എന്ന മംഗളം വാര്‍ത്ത അഭിമാനത്തോടെ എസ്.എം.സി ഗ്രൂപ്പില്‍ ഇട്ടല്ലോ. അവിടെ അഭിമാനിക്കേണ്ടത് ഞാനല്ലെ?

അതില്‍ എന്തിനാ ചന്ദ്രേട്ടന്‍ അഭിമാനിക്കുന്നത്. ചന്ദ്രേട്ടനാണോ ആ തീരുമാനം എടുത്തത്? ആ കേന്ദ്രം കൊണ്ടു വരാന്‍ സര്‍ക്കാരിനെ കൊണ്ട് സമ്മതിപ്പിച്ചതു ചന്ദ്രേട്ടനാണോ? ആ കേന്ദ്രം സ്ഥാപിക്കാന്‍ പോകുന്ന സ്ഥലം കൊടുത്തതു ചന്ദ്രേട്ടനാണോ? അതോ ഇനി ഇപ്പോ തിരുവനന്തപുരം ബ്ളോഗര്‍മാരുടെ വല്ല സംരഭംവും ആണോ ഈ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പഠനകേന്ദ്രം? ഈ വക കാര്യങ്ങള്‍ ഒന്നുംമല്ല അഭിമാനത്തിനു കാരണം എങ്കില്‍ എല്ലാവര്‍ക്കും ഒരേ പോലെ അഭിമാനിക്കാന്‍ ഉള്ള സംഗതിയാണതു.


ഞാന്‍ മലയാളം വിക്കിയിലും യൂസര്‍ പേജില്‍ ഇടാന്‍ തന്നെയാണ് ശ്രമിച്ചത്. ഒരു അഡ്മിന്‍ എനിക്ക് തന്ന നിര്‍ദ്ദേശം ഷിജുവിന്റെ പോസ്റ്റില്‍ കമെന്റായി ഉണ്ട്.


3 വര്‍ഷത്തിനു മേലായി ചന്ദ്രേട്ടേട്ടന്‍ വിക്കിയില്‍ എത്തിയിട്ട്. അപ്പോള്‍ അതില്‍ എന്തൊക്കെ ആവാം ആവില്ല എന്നുള്ള അവബോധത്തിനു സമയം അതിക്രമിച്ചു. വിക്കിയുടെ നയം പ്രകാരം അനുവദനീയമല്ല എന്നുള്ള നയം തന്നെ എടുത്ത കാണിച്ച സ്ഥിതിക്കു ഇനി ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ച ആവശ്യമില്ല. ഒരു ലേഖനം വിക്കിയില്‍ ഇടാവോ എന്നതു വിക്കിയില്‍ എഡിറ്റ് തുടങ്ങുന്ന ആദ്യത്തെ കുറച്ച് ആഴ്ചകളില്‍ ഉപയോക്താക്കള്‍ക്കു തോന്നുന്ന സംശയമാനൂ. മൂന്നു വര്‍ഷങ്ങള്‍ക്കു മേലായി വിക്കിയെ പരിചയമുള്ള ഒരാള്‍ ചോദിക്കേണ്ട ചോദ്യമല്ല അത്. സ്വന്തം കണ്ടു പിടുത്തം മാത്രമേ വിക്കിയിലെഴുതൂ എന്നു ശഠിക്കുന്നതിന്റെ പ്രശ്നമാണിതു.

അല്ല ഞാന്‍ ഇതെന്തിനാ പിന്നേം പറയുന്നതു പലയിടത്തായി പലരായി പറഞ്ഞതാണല്ലോ. വിക്കി യൂണീവേറ്‌‌സിറ്റിയില്‍ റിസേര്‍ച്ചിനു റെഫ്‌‌റന്‍സ് ആയി വെക്കാന്‍ പറ്റാത്തതു കൊണ്ടു തന്റെ ലേഖനം വിക്കിയില്‍ പറ്റില്ല എന്നു പല ആളുകള്‍ പറഞ്ഞതില്‍ നിന്നു ചന്ദ്രേട്ടന്‍ മനസ്സിലാക്കുകയും ചെയ്തു. അപ്പോള്‍ പിന്നെ ഞാനെതു പറയാന്‍. പി.എച്ച്.ഡിക്കാര്‍ക്ക് വായിക്കാന്‍ വേണ്ടി മാത്രമല്ല വിക്കിയില്‍ ലേഖനം എഴുതപ്പെടുന്നത്.

എങ്കില്‍ ആ ടയറുകമ്പനിയെക്കുറിച്ച് പറഞ്ഞതെന്തെന്ന് വ്യക്തമാക്കിക്കൂടെ?


കമ്പനി ഏത്, എന്തു പറഞ്ഞു എന്നതല്ല ഇവിടെ പ്രശ്നം.അങ്ങാടിയില്‍ തോറ്റതിനോട് അമ്മയോട് എന്ന പറഞ്ഞമാതിരി, ഉത്തരം മുട്ടുമ്പോള്‍ മനോരമ, ടയറു കമ്പനി, മൈക്രോസോഫ്റ്റ് എന്നിങ്ങനെ വിവിധ നമ്പറുകള്‍ ഇറക്കുന്നതാണു. വിക്കി ഈ പറഞ്ഞ സംഗതികള്‍ ഒന്നുമല്ല ഓടിക്കുന്നത്. അവര്‍ മാസാമാസം അയച്ചു തരുന്ന ചെക്കുകള്‍ കൊണ്ടല്ല മലയാളം വിക്കി പ്രവര്‍ത്തകര്‍ കഞ്ഞി കുടിക്കുന്നതും.


ഈ മലയാളം വിക്കിപ്പീഡിയയുടെ അവതാരകരെയാറരയും ജിമ്മി വെയില്‍സിന്റെ ഏഴയലത്ത് കണ്ടില്ലല്ലോ?

സ്വതന്ത്ര സോഫ്റ്റ്‌‌വെയര്‍ കോണ്‍ഫറന്‍സില്‍ മലയാളം വിക്കിപീഡിയ പ്രവര്‍ത്തകര്‍ പങ്കെടുത്തതു സര്‍ക്കാരിന്റെ ക്ഷണപ്രകാരവും മലയാളം വിക്കി സംരംഭങ്ങളെ അവിടെ പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയും കൂടി മാത്രമാണു. അതിനപ്പുറം ഒരു പരിപാടിയും അജന്‍ഡയും ഞങ്ങള്‍ക്കില്ലായിരുന്നു. അതല്ലാതെ അവിടെ വരുന്ന പ്രമുഖരോടൊപ്പം നിന്ന് പടം എടുത്തു എഫ്.എസ്.എഫ്.എസിലെ ചില പ്രമുഖര്‍ http://keralafarmeronline.com/fsfs-vips/lang/ml/ എന്ന രീതിയില്‍ ഞങ്ങളുടെ പടം എടുത്തു പ്രദര്‍ശിപ്പിക്കാന്‍ ആയിരുന്നില്ല ഞങ്ങള്‍ അവിടെ വന്നത്.

പിന്നെ ഞങ്ങള്‍ക്കാര്‍ക്കും റബ്ബറിന്റെ സ്ഥിതി വിവരണക്ക് വിക്കിയില്‍ കയറ്റുന്നതു സംബന്ധിച്ച് ജിമ്മിയോട് പരാതി ബോധിപ്പിക്കാനോ, വിസിറ്റിങ്ങ് കാര്‍ഡ് കൊടുക്കാന്‍ വേണ്ടി ജിമ്മിയെ കാണാനോ ഉദ്ദേശം ഉണ്ടായിരുന്നില്ല. കാരണം എനിക്ക് വിസിറ്റിങ്ങ് കാര്‍ഡൊന്നും ഇല്ല. (വിസിറ്റിങ്ങ് കാര്‍ഡുണ്ടായിരുന്നെങ്കില്‍ ............ഞാനും ജിമ്മിക്കു ഒരെണ്ണം കൊടുത്തേനേ....) വിസ്റ്റിങ്ങ് കാര്‍ഡ് അടിച്ചിറക്കി നാടു നീളെ വിതരണം ചെയ്യാനുള്ള പരിപാടികള്‍ ഒന്നും ഞാന്‍ ചെയ്യുന്നില്ല. ഈ വിസിറ്റര്‍മാര്‍ എല്ലാം കൂടി വീട്ടിലേക്ക് വന്നാലോ മെയില്‍ അയച്ചാലോ അതിനൊന്നും പിറകേ പോകാന്‍ എനിക്കു സമയവും ഇല്ല.

ജിമ്മിയെ ജിമ്മിയുടെ സെഷന്‍ കഴിഞ്ഞപ്പോ കണ്ടു, പരിചയപ്പെട്ടു. അത്ര തന്നെ. അതിനപ്പുറം അതില്‍ ഒന്നും ഇല്ല. ഇനിയിപ്പം കണ്ടിലേലും ഒരു കുറവും ഉണ്ടാവുമായിരുന്നില്ല.

ഇപ്പോഴെങ്കിലും ഇങ്ങനെ ഒരു മറുപടി പറഞ്ഞ് കമെന്റ് ഓപ്ഷന്‍ പൂട്ടിയത് നന്നായി. ഇന്നെങ്കില്‍ ഇതുപോലുള്ള കോവാലന്മാരും അവന്റെ കിങ്കരന്മാരും ജന്മമെടുത്തെന്ന് വരും.

വെറുതെ പൂട്ടുകയല്ല ചെയ്തത്. പറഞ്ഞിതിനൊക്കെ മറുപടി തന്നിട്ടു തന്നെയാണു. കോലാവന്മാരും കിങ്കരന്മാരും "റബ്ബറിന്റെ സ്ഥിതിവിവരക്കണക്കും മലയാളം വിക്കിസംരംഭങ്ങളും" എന്ന പോസ്റ്റ് വന്നതിനു ശേഷമല്ലല്ലോ ജന്മമെടുത്തത്. അവര്‍ പറയുന്നതിനു ഞാന്‍ ഉത്തരവാദിയും അല്ല.

ചിലര്‍ ചേര്‍ന്ന് വിക്കി സംരംഭങ്ങളില്‍ പോളിസി ഉണ്ടാക്കി വരുന്ന താളുകളെക്കുറിച്ച് ഒരറിവുമില്ലാത്തവരെക്കൊണ്ട് നീക്കം ചെയ്യിച്ച് മെയിലിങ്ങ് ഗ്രൂപ്പിലിരുന്ന ചര്‍ച്ചകള്‍ ചെയ്ത് തീരുമാനങ്ങളെടുത്ത് വിമര്‍ശിക്കുന്നവര്‍ ആരായാലും അവര്‍ക്കെതിരെ പടവാളോങ്ങുന്നവര്‍ ഉത്തരം മുട്ടിക്കത്തക്ക രീതില്‍ പോസ്റ്റുകളിട്ട് അഭിമാനം കൊള്ളുമ്പോള്‍ തനിക്കറിയാവുന്ന ഭാഷയില്‍ മറ്റുള്ളവര്‍ക്കും പ്രതികരിക്കാന്‍ കഴിയും എന്ന് ഷിജു അലക്സിനെപ്പോലുള്ളവര്‍ മറന്നുപോകുന്നു.


വിക്കി പോളിസി അങ്ങനെ തോന്നിയ പോലൊന്നുമല്ല ഉണ്ടാക്കുന്നതു. ആവശ്യത്തിനു ചര്‍ച്ചകള്‍ക്കും വിശകലനത്തിനും ശേഷം മാത്രമാണു. റബ്ബറിന്റെ സ്ഥിതിവിവരക്കണക്കിനു വേണ്ടി മാത്രമല്ലാതെ വിക്കിയില്‍ വന്നിരുന്നുവെങ്കില്‍ അങ്ങനെയുള്ള നയരൂപീകരണത്തില്‍ ചന്ദ്രേട്ടനും പങ്കാളീയാവാമായിരു. അല്ലാതെ ബ്ളോഗുകളിലൂടെയും മെയിലിങ്ങ് ലിസ്റ്റുകളില്‍ കൂടെയും ഉള്ള ചര്‍ച്ചകളിലൂടെയും മറ്റും അല്ല വിക്കി നയങ്ങള്‍ രൂപീകരിക്കപ്പെടുന്നത്.

വലിയൊരു വിക്കി സംരംഭത്തിന് അന്തസ്സുള്ള യൂണിവേഴ്സിറ്റികളില്‍ വിലക്കേര്‍പ്പെടുത്തിയിട്ടുള്ളത് വലിയൊരു ക്ഷീണം തന്നെയാണ്. ഇക്കാര്യം എനിക്ക് നേരത്തെ അറിയാമായിരുന്നെങ്കില്‍ ഒരിക്കലും ഞാന്‍ വിക്കിയില്‍ എത്തിച്ചേരില്ലായിരുന്നു.

വളരെ നന്നായി. ഇത് നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ ജിമ്മി വെയില്‍സിനു വിസ്റ്റിങ്ങ് വാര്‍ഡ് കൊടുക്കില്ലായിരുന്നു അല്ലേ. യൂണിവേറ്‌‌സിറ്റിയില്‍ പി.എച്ച്.ഡി ചെയ്യുന്നവര്‍ക്കു വേണ്ടി മാത്രമല്ല വിക്കി ലേഖനങ്ങള്‍ എഴുതപ്പെടുന്നത്. അവരല്ല വിക്കിയിലെ വായനക്കാരുടെ ഭൂരിപക്ഷവും. പി.എച്ച്.ഡി ചെയ്യുന്നവര്‍ക്കു വേണ്ടി മാത്രം ലേഖനമെഴുതുന്നവര്‍ക്കു സ്വകാര്യസൈറ്റും ക്നോളും ഒക്കെ തന്നെ നല്ലത്. അതിനെയൊന്നും എവിടെയും വിലക്കുകയും ഇല്ല. ഏതു കാര്യവും എന്റെ മഹത്തായ കണ്ടു പിടുത്തം എന്ന രീതിയില്‍ അവിടെ പ്രദര്‍ശിപ്പിക്കാം. ആരും ചൊദ്യം ചെയ്യില്ല.

അപ്പോള്‍ സംഗതികള്‍ ആവശ്യത്തില്‍ കൂടുതല്‍ വിശദീകരിച്ചു. ഇനി അപ്പോ 2010-ത്തില്‍ വീണ്ടും റബ്ബറിന്റെ സ്ഥിതി വിവരക്കണക്കുമായി വിക്കിയില്‍ വരുമെന്ന പ്രതീക്ഷയോടെ നിര്‍ത്തുന്നു.

15 December, 2008

സര്‍വ്വവിജ്ഞാനകോശത്തിന്റെ ഉള്ളടക്കം മലയാളം വിക്കിപീഡിയയിലേക്ക്

ചില്ലു പ്രശ്നം മൂലം പ്രതിസന്ധിയിലായിരിക്കുന്ന മലയാളം വിക്കിസംരഭങ്ങള്‍ക്കും, മലയാളത്തെ സ്നെഹിക്കുന്ന മലയാളികള്‍ക്ക് ഏവര്‍ക്കും സന്തൊഷം തരുന്നതുമായ ഒരു വാര്‍ത്ത അറിയിക്കാനാണ് ഈ പോസ്റ്റ്.

കേരള സര്‍ക്കാര്‍ സ്ഥാപനമായ സര്‍വ്വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഒരു പ്രമുഖ പ്രസിദ്ധീകരണമായ സര്‍വ്വവിജ്ഞാനകോശം (http://sarvavijnanakosam.gov.in/a-brief-his.htm) GNU Free Documentation License 1.2. ലൈസന്‍സോടെ റിലീസ് ചെയ്യുവാനും, അതോടൊപ്പം അതിലെ ഉള്ളടക്കം ആവശ്യാനുസരണം മലയാളം വിക്കിസംരംഭങ്ങള്‍ക്ക് ഉപയോഗപ്പെടുത്താനും അനുമതി തന്നു കൊണ്ട് കേരളസര്‍ക്കാര്‍ തീരുമാനമായിരിക്കുന്നു.

ഇതിനെ സംബന്ധിച്ച് കഴിഞ്ഞ 2-3 മാസമായി കേരളാ വിദ്യാഭ്യാസമന്ത്രിയടക്കം പലരും നിരവധി പ്രസ്ഥാവനകള്‍ നടത്തിയിരുന്നുവെങ്കിലും, സര്‍വ്വവിജ്ഞാനകോശം അധികൃതരില്‍ നിന്നു മലയാളം വിക്കിസംരംഭങ്ങളിലേക്ക് അറിയിപ്പൊന്നും കിട്ടിയിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വച്ച് നടന്ന സ്വതന്ത്ര സോഫ്റ്റ്‌‌വെയര്‍ കോണ്‍ഫറന്‍സില്‍ മലയാളം വിക്കിസംരംഭങ്ങള്‍ക്ക് ഒരു പ്രത്യേക സെഷന്‍ അനുവദിക്കുകയും, പ്രസ്തുത സെഷനില്‍ സര്‍വ്വവിജ്ഞാനകോശം അധികൃതരും പങ്കെടുക്കുകയും അവരുടെ നിലപാട് വിശദീകരിക്കുകയും ചെയ്തു. കോണ്‍ഫറന്‍സില്‍ വെച്ച് സര്‍വ്വവിജ്ഞാനകോശം ഡയറക്ടറായ പാപ്പുട്ടി മാഷുമായി നേരിട്ടു സംസാരിക്കാനും അവസരം ലഭിച്ചു. സര്‍വ്വവിജ്ഞാനകോശത്തിന്റെ ഉള്ളടക്കം മലയാളം വിക്കിപീഡിയയ്ക്കു സംഭാവന ചെയ്യുകയല്ല സര്‍ക്കാര്‍ ചെയ്തത്. മറിച്ച്, സര്‍വ്വവിജ്ഞാനകോശത്തിന്റെ ഉള്ളടക്കം GNU Free Documentation License 1.2 പ്രകാരം സ്വതന്ത്രമാക്കുകയും, ഒരു പടി കൂടി കടന്ന് അത് വെബ്ബില്‍ ആക്കുകയും ആണ് ചെയ്തത്. ഇതോടുകൂടി സര്‍വ്വവിജ്ഞാനകോശത്തിന്റെ ഉള്ളടക്കം മലയാളം വിക്കിപ്രവര്‍ത്തകര്‍ക്ക് ടൈപ്പ് ചെയ്യാതെ തന്നെ മലയാളം വിക്കിസംരംഭങ്ങള്‍ക്ക് ഉപയോഗിക്കാം എന്നായി.

മറ്റൊരു ലോകഭാഷയിലും (കുറഞ്ഞ പക്ഷം ഭാരതീയ ഭാഷകളീല്‍ എങ്കിലും) ഇതേ വരെ നടന്നിട്ടില്ലാത്ത ഒരു ചുവടുവെപ്പാണിതു എന്നു തോന്നുന്നു (എനിക്കുറപ്പില്ല. പക്ഷെ പൊതു ജനത്തിന്റെ പണം ഉപയോഗിച്ച് നടത്തുന്ന ഇതേ പോലുള്ള എല്ലാ വൈജ്ഞാനിക സംരംഭങ്ങളും ഇതേ പോലെ സ്വതന്ത്രമാകണം എന്നാണു എന്റെ വ്യക്തിപരമായ അഭിപ്രായം). സ്വതന്ത്രസോഫ്റ്റ്‌‌വെയര്‍ കോണ്‍ഫറന്‍സില്‍ ഇതു ഒരു പ്രധാന വാര്‍ത്തയും ആയിരുന്നു. സമ്മേളനത്തില്‍ പങ്കെടുത്ത ജിമ്മിവെയില്‍സ് ഇക്കാര്യം എടുത്തു പറയുകയും ചെയ്തു.

വിക്കിപീഡിയയില്‍ നിലവിലുള്ള ചില മികച്ച ലേഖനങ്ങള്‍ കറസ്പോണ്ടിങ്ങായ സര്‍വ്വവിജ്ഞാനകോശ ലേഖനവുമായി താരതമ്യം ചെയ്തതില്‍ നിന്ന് വളരെയധികം വിക്കിപീഡിയ ലേഖനങ്ങള്‍ കൊളാബറേറ്റീവ് ഓതറിങ്ങിലൂടെ മികച്ച നിലവാരം കൈവരിച്ചിട്ടുണ്ട് എന്നു കാണാം. അതിനാല്‍ അത്തരം ലേഖനങ്ങള്‍ക്ക് സര്‍വ്വവിജ്ഞാനകോശ ലേഖനങ്ങള്‍ ഉപകാരപ്പെടില്ല.

സര്‍വ്വവിജ്ഞാനകോശത്തിന്റെ ഉള്ളടക്കം, മൂന്നുവിധത്തില്‍ ഉപയോഗപ്പെടുത്താം എന്ന നിര്‍ദ്ദേശം ആണു പലരില്‍ നിന്നായി വന്നത്. അതു താഴെ പറയുന്നവ ആണു.

  • വിക്കിപീഡിയയില്‍ സ്റ്റബ് ആയി കിടക്കുന്ന ലേഖങ്ങളുടെ ഉള്ളടക്കം, കറസ്പോണ്ടിങ്ങായ സര്‍വ്വവിജ്ഞാനകോശ ലേഖനത്തിന്റെ ഉള്ളടക്കം ഉപയോഗിച്ച് (അതിനു തക്കതായ നിലവാരം ഉണ്ടെന്കില്‍), മെച്ചപ്പെടുത്തുക. ഇതു വഴി ഏതാണ്ട് 3000 ലേഖനങ്ങളുടെയെന്കിലും ഉള്ളടക്കം മെച്ചപ്പെടുത്താനാവുമെന്നു പ്രതീക്ഷിക്കുന്നു.
  • വിക്കിപീഡിയയില്‍ ഇല്ലാത്തതും സര്‍വ്വവിജ്ഞാനകോശത്തിലുള്ളതും ആയ ലേഖനങ്ങളുടെ ഉള്ളടക്കം മലയാളം വിക്കിപീഡിയയില്‍ പുതിയ ലേഖനം തുടങ്ങാനായി ഉപയോഗിക്കുക. ഇതു വഴി ഏതാണ്ട് 10,000 ത്തോളം ലേഖനങ്ങള്‍ക്ക് തുടക്കമെങ്കിലും ഇട്ടു വയ്ക്കാന്‍ ആവുമെന്നു പ്രതീക്ഷിക്കുന്നു.
  • സര്‍വ്വവിജ്ഞാനകോശത്തിന്റെ ഉള്ളടക്കം അതെ പോലെ മലയാളം വിക്കിഗ്രന്ഥശാലയിലേക്ക് ചേര്‍ക്കുക
ഇതില്‍ അവസാനം പറഞ്ഞത് ഉടനെയൊന്നും പ്രാവര്‍ത്തികമാകും എന്നു തോന്നുന്നില്ല. സര്‍വ്വവിജ്ഞാനകോശത്തിലെ ചിത്രങ്ങളുടെ ലൈസന്‍സ് ഇതു വരെ ശരിയായി നിര്‍വചിക്കപ്പെട്ടിട്ടില്ല എന്നതു തന്നെ കാരണം. ഈയൊരു കാരണം കൊണ്ടു തന്നെ സര്‍വ്വവിജ്ഞാനകോശത്തിലെ ചിത്രങ്ങള്‍ വിക്കിപീഡിയയില്‍ ഉപയോഗിക്കാനും പറ്റില്ല.

വിക്കിപീഡിയയിലെ ലേഖനങ്ങള്‍ ഒന്നും തന്നെ സ്റ്റാറ്റിക് അല്ലാത്തതിനാല്‍ സര്‍വ്വവിജ്ഞാനകോശം മൂലം വിക്കിപീഡിയയില്‍ വരാന്‍ പോകുന്ന ഉള്ളടക്കം ഒന്നും തന്നെ അതേ പോലെ കിടക്കുകയില്ല. ചിലര്‍ ചൂണ്ടിക്കാണിച്ച പോലെ "അതാതു കാലത്തെ സര്‍ക്കാരുകളുടെ നിക്ഷിപ്ത താല്പര്യങ്ങള്‍" സര്‍വ്വവിജ്ഞാനകോശത്തില്‍ കടന്നു കൂടിയിട്ടുണ്ടാകാം. അതൊക്കെ കൂട്ടായ ശ്രമത്തിലൂടെ നമുക്കു നിഷ്പക്ഷ ലേഖനമായി കൊണ്ടുവരാവുന്നതേ ഉള്ളൂ. അതിനു ധാരാളം സന്നദ്ധ സേവകര്‍ വിക്കിയിലേക്ക് വന്നേ തീരൂ.

വിജ്ഞാനം സ്വതന്ത്രമാക്കുക എന്ന ഉദ്ദേശത്തോടുകൂടി നല്ലൊരു മുന്നേറ്റമാണു കേരളസര്‍ക്കാര്‍ നടത്തിയിരിക്കുന്നത്. ഇതിനു മുന്‍കൈ എടുത്ത എല്ലാവരോടും മലയാളി സമൂഹം കടപ്പെട്ടിരിക്കുന്നു. മലയാളം വിക്കിയിലേക്ക് കൂടുതല്‍ ആളുകള്‍ എത്താനും, മലയാളം വിക്കിസംരഭങ്ങളുടെ നിലവാരം ഇനിയും ഉയരാനും, മറ്റുള്ള ഭാഷാവിക്കിപീഡിയകള്‍ക്ക് ഒരു മാതൃകയായി നില്ക്കാനും ഈ നീക്കം നമ്മളെ സഹായിക്കും എന്നു കരുതട്ടെ.