15 July, 2009

മലയാളം വിക്കിപീഡിയയില്‍ ആദ്യത്തെ പോര്‍ട്ടല്‍ (കവാടം) തുറന്നു

മലയാളം വിക്കിപീഡിയയിലെ ആദ്യത്തെ പോര്‍ട്ടല്‍/കവാടം ഔദ്യോഗികമായി തുറന്നിരിക്കുന്നു.

ജ്യോതിശാസ്ത്രകവാടം ആണു് മലയാളം വിക്കിപീഡിയയില്‍ ആദ്യത്തെ കവാടം എന്ന നിലയില്‍ തുറന്നിരിക്കുന്നതു്.

വിക്കി പോര്‍ട്ടല്‍/വിക്കികവാടം എന്നതു് വളരെ ചുരുക്കി പറഞ്ഞാല്‍, ഒരു പ്രത്യേക വിഷയത്തെ കുറിച്ചുള്ള വിവിധ ലേഖനങ്ങളിലേക്കുള്ള ഒരു വാതിലാണു്‍. മലയാളം വിക്കിപീഡിയയുടെ പ്രധാന പേജ് മലയാളം വിക്കിപീഡിയയിലെ എല്ലാ ലേഖനങ്ങളിലേക്കും ഉള്ള കവാടം ആവുന്നതു് പോലെ, ഒരു വിഷയത്തെ കുറിച്ചുള്ള പോര്‍ട്ടല്‍/കവാടം പ്രസ്തുത വിഷയത്തിലുള്ള ലെഖനങ്ങളിലേക്കുള്ള കവാടം ആകുന്നു. വേറൊരു വിധത്തില്‍ പറഞ്ഞാല്‍ വിക്കികവാടം ഒരു പ്രത്യേക വിഷയത്തെ കുറിച്ചുള്ള ലേഖനങ്ങളുടെ ടേബിള്‍ ഓഫ് കണ്ടെന്‍സ് ആണെന്നു പറയാം.

ജ്യോതിശാസ്ത്രകവാടം താളില്‍ പോയാല്‍ മലയാളം വിക്കിപീഡിയയിലെ ജ്യോതിശാസ്ത്രവിഭാഗത്തിലെ ലേഖനങ്ങളെ കുറിച്ചു് ഒരു ഏകദേശ രൂപരേഖ കിട്ടും. പോര്‍ട്ടല്‍ പേജില്‍ നിന്നു് ജ്യോതിശാസ്ത്രവിഭാഗത്തിലെ വിവിധ ലേഖനങ്ങളിലേക്കും ചിത്രങ്ങളിലേക്കും എത്താന്‍ കഴിയും.

താഴെ പറയുന്ന പ്രത്യേകതകളാണു് മലയാളം വിക്കിപീഡിയയിലെ ആദ്യത്തെ കവാടത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നതു്.

  • മലയാളം വിക്കിപീഡിയയിലെ മികച്ച ഒരു ജ്യോതിശാസ്ത്ര ലെഖനം എല്ലാ മാസവും തെരഞ്ഞെടുത്ത ലെഖനമായി തെരഞ്ഞെടുത്ത് അതു് ജ്യോതിശാസ്ത്ര കവാടത്തിന്റെ പ്രധാനതാളില്‍ പ്രദര്‍ശിപ്പിക്കുന്നു.(തെരഞ്ഞെടുത്ത ലേഖനം മാസത്തിലൊരിക്കല്‍ പുതുക്കപ്പെടും‍)
  • ജ്യോതിശാസ്ത്ര സം‌ബന്ധിയായ മികച്ച ചിത്രം ജ്യോതിശാസ്ത്ര കവാടത്തിന്റെ പ്രധാനതാളില്‍ പ്രദര്‍ശിപ്പിക്കുന്നു. മിക്കവാറും ചിത്രങ്ങള്‍ നാസയുടെ ചിത്രഗാലറിയില്‍ നിന്നു് തെരഞ്ഞെടുക്കുന്നവ ആണു്. (തെരഞ്ഞെടുത്ത ചിത്രം ആഴ്ചയിലൊരിക്കല്‍ പുതുക്കപ്പെടും‍)
  • ജ്യോതിശാസ്ത്ര സം‌ബന്ധിയായ വാര്‍ത്തകളുടെ ഒരു വിഭാഗം (വാര്‍ത്ത വരുന്നതിനനുസരിച്ചു് ഇതു് പുതുക്കപ്പെടും)
  • ജ്യോതിശാസ്ത്ര സം‌ബന്ധിയായ ആനുകാലിക സംഭവങ്ങളെക്കുറിച്ചുള്ള ഒരു വിഭാഗം (ജ്യോതിശാസ്ത്രസംഭവങ്ങള്‍ നടക്കുന്നതിനരുസരിച്ചു് പുതുക്കപ്പെടും. എല്ലാ മാസവും പ്രസ്തുത മാസത്തെ പ്രധാന ജ്യോതിശാസ്ത്ര സംഭവങ്ങള്‍ ജ്യോതിശാസ്ത്രകവാടം താളില്‍ പ്രദര്‍ശിപ്പിച്ചിരിക്കും)
  • നിങ്ങള്‍ക്കറിയാമോ എന്ന ഒരു വിഭാഗം (ജ്യോതിശാസ്ത്ര ലെഖനങ്ങള്‍ക്കകത്ത് തെരഞ്ഞ് അതിനുള്ളില്‍ കിടക്കുന്ന വിജ്ഞാനമുത്തുകള്‍ ശെഖരിച്ചു് പ്രദര്‍ശിപ്പിക്കുന്ന ഒരു വിഭാഗം ആണിതു്. വിജ്ഞാനത്തിന്റെ നുറുങ്ങുകള്‍ ആയിരിക്കും ഈ വിഭാഗത്തില്‍.
  • ഈ മാസത്തെ ആകാശം എന്ന ഒരു വിഭാഗം. ഓരോ മാസവും കെരളത്തിലെ ആകാശക്കാഴ്ചകളെ കുറിച്ചു് പ്രതിപാദിക്കുന്ന ഒരു വിഭാഗം. ഇംഗ്ലീഷ് വിക്കിപീഡിയയിലെ ജ്യോതിശാസ്ത്രപോര്‍ട്ടലില്‍ പോലും ഇല്ലാത്ത ഒരു വിഭാഗം ആണിതു്. (ഇതു് മാസത്തൊലൊരിക്കല്‍ പുതുക്കപ്പെടും)
  • മറ്റു് ചെറു ഉപവിഭാഗങ്ങള്‍.

ആദ്യത്തെ കവാടം ആയതിനാല്‍ മുന്‍പില്‍ മാതൃകകള്‍ ഒന്നും ഇല്ല. അതിനാല്‍ പല കുറവുകളും ഉണ്ടാകും. എങ്കിലും മുന്നോട്ടു പോകും തോറും കൂടുതല്‍ നന്നാവും എന്നും മലയാലം വിക്കിപീഡിയയില്‍ മറ്റു് വിഷയ്ത്തിലുള്ള കവാടങ്ങള്‍ തുറക്കാന്‍ പ്രസ്തുത വിഷയത്തില്‍ താല്പര്യമുള്ള ഉപയൊക്താക്കള്‍ക്കു് പ്രേരണയായിത്തീരുകയും ചെയ്യും എന്നു് പ്രത്യാശിക്കുന്നു.

ജ്യോതിശാസ്ത്രപോര്‍ട്ടലിന്റെ വിവിധ പണികളില്‍ സഹകരിക്കുകയും പോര്‍ട്ടല്‍ സജീവമാക്കുകയും ചെയ്യുന്നതിനു് മുന്‍‌കൈ എടുക്കുകയും ജ്യോതിശാസ്ത്ര പോര്‍ട്ടലിലെ അംഗങ്ങളായ താഴെ പറയുന്ന വിക്കി ഉപയോക്താക്കള്‍ക്കു് പ്രത്യേക നന്ദി രേഖപ്പെടുത്തുന്നു.

അഭിപ്രായങ്ങളും നിര്‍‌ദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.

06 June, 2009

കപ്പല്‍ ശവസംസ്കാരവും കല്ലു കപ്പലുകളും

പ്രാചീന കാലം മുതല്‍ മനുഷ്യന്‍ ശവസംസ്കാരത്തിനായി ഉപയോഗിച്ചിട്ടുള്ള വിവിധ രീതികളെക്കുറിച്ചു് പലയിടത്തു നിന്നു് വായിച്ചും, നേരിട്ടു കണ്ടും ഉള്ള പരിചയം നമുക്കു് ഓരോരുത്തര്‍ക്കും ഉണ്ടു്. ഭാരതത്തില്‍,നമ്മുടെ ഇടയില്‍ തന്നെ, ഏതൊക്കെ വൈവിധ്യമായ വിധത്തിലാണു് ആളുകള്‍ ശവസംസ്ക്കാരം നടത്തുന്നതു്. ചിലര്‍ മണ്ണില്‍ മറവു് ചെയ്യുന്നു (അതു് തന്നെ ഏതൊക്കെ വൈവിധ്യമാര്‍ന്ന രീതികളില്‍), ചിലര്‍ വിറകു് കൂട്ടിയിട്ടു് ദഹിപ്പിക്കുന്നു. വേറെ ചിലര്‍ വൈദ്യുതി ഉപയോഗിച്ചു് ദഹിപ്പിക്കുന്നു, മറ്റു ചിലര്‍ പറവജാതികള്ക്കു് ഭക്ഷണമായി കൊടുക്കുന്നു (ഉദാ: പാര്‍സികള്‍), വേറെ ചിലര്‍ നദിയിലൊഴുക്കുന്നു (ഉദാ: ഗംഗ), ഇനി മറ്റൊരു കൂട്ടര്‍ നദിയിലൊഴുക്കിയ ശവശരീരം ഭക്ഷണമാക്കുന്നു (ഉദാ: അഘോരികള്‍).അങ്ങനെ ജീവനറ്റ ശരീരം മണ്ണിനോടു് ലയിക്കുന്നതിനു് മുന്‍പു് പല വിധത്തില്‍ സംസ്ക്കരിക്കപ്പെടുന്നു.

ഈ പോസ്റ്റില്‍ എന്നെ സംബന്ധിച്ചിടത്തോളം പുതിയൊരു അറിവായ ഒരു പുരാതന ശവസംസ്കാര രീതിയെക്കുറിച്ചു് വളരെ അടിസ്ഥാനപരമായ വിവരങ്ങള്‍ മാത്രം ചിത്രങ്ങള്‍ സഹിതം പരിചയപ്പെടുത്താനാണു് ഉദ്ദേശിക്കുന്നതു്. യൂറോപ്പില്‍ പ്രാചിന കാലത്തു് (പ്രധാനമായും കുരിശു യുദ്ധങ്ങളുടേയും ക്രൈസ്തവ മതം അവിടം പിടിമുറുക്കുന്നതിന്റേയും ഒക്കെ മുന്‍പു്) നിലവിലിരുന്ന ഒരു ശവസംസ്കാരരീതിയാണു് കപ്പല്‍ ശവസംസ്കാരവും കല്ലു് കപ്പലുകളും.

ജോലിയോടുള്ള ബന്ധത്തില്‍, വടക്കേ യൂറോപ്പിലെ ഒരു പ്രമുഖരാജ്യമായ സ്വീഡനില്‍ ഈയടുത്ത കാലത്തു് കുറച്ചു് നാള്‍ ചെലവഴിക്കേണ്ടി വന്നു. സ്വീഡന്റെ തെക്കു ഭാഗത്തുള്ള വസ്തരോസു് (Västerås) എന്ന പട്ടണത്തിലായിരുന്നു ഞാന്‍ തങ്ങിയതു്. സ്വീഡനില്‍ ഇപ്പോള്‍ സൂര്യന്‍ അസ്തമിക്കുന്നതു് ഏതാണ്ടു് 10:30 മണിയോടെയാണു്. അതിനാല്‍ പല ദിവസങ്ങളിലും ജോലി സമയം കഴിഞ്ഞു് കിട്ടുന്ന 4-5 മണിക്കൂറുകള്‍ ഞാന്‍ വസ്തരോസിനു് സമീപമുള്ള പ്രദേശങ്ങളില്‍ കറങ്ങാന്‍ പോകുമായിരുന്നു. രാത്രി 10:30 മണി ആകുന്നതു വരെ ഇരുട്ടു് വീഴും എന്ന പേടി വേണ്ടല്ലോ :) അങ്ങനെ ഒരു ദിവസം ഞാന്‍ പോയതു് അനുന്ദ്‌‌സ്ഹോഗ് എന്ന സ്ഥലത്തേക്കാണു്.

ശവസംസ്കാരത്തിനു് ശെഷം കപ്പലിന്റെ രൂപത്തില്‍ കല്ലു് ഉയര്‍ത്തി വെക്കുന്നതാണു് കല്ലു് കപ്പലുകള്‍ (stone ships) എന്നു് അറിയപ്പെടുന്നതു്. അനുന്ദ്‌‌സ്ഹോഗ് അങ്ങനെയുള്ള ഒരു പുരാതന ചരിത്രാവശിഷടങ്ങള്‍ നിലനില്‍ക്കുന്ന ഒരു സ്ഥലമാണു്.

സ്കാന്‍ഡനേവിയന്‍ രാജ്യങ്ങളില്‍ പല സ്ഥലങ്ങളിലും (പ്രധാനമായും സ്വീഡന്‍, ഡെന്മാര്‍ക്ക്, നോര്‍വെ തുടങ്ങിയ രാജ്യങ്ങളില്‍) ഇത്തരത്തിലുള്ള ധാരാളം ചരിത്രാവശിഷ്ടങ്ങള്‍ കാണാം. അത്തരത്തില്‍ പെട്ട ഒരു സ്ഥമാണു് ഞാന്‍ സന്ദര്‍ശിച്ച വസ്തരോസിലുള്ള അനുന്ദ്‌‌സ്ഹോഗ് എന്ന സ്ഥലം.






ഇന്തോ-യൂറോപ്യന്‍ ഭാഷാകുടുംബത്തിന്റെ ഒരു ശാഖയായ സ്കാന്‍ഡനേവിയന്‍ അല്ലെങ്കില്‍ നോര്‍‌ത്തു് ജെര്‍മ്മാനിക്കു് ഭാഷാകുടുംബത്തില്‍ പെട്ട ഭാഷകള്‍ സംസാരിക്കുന്ന ആളുകളുടെ (നോര്‍‌സ്മെന്‍ (Norsemen) എന്ന പേരിലിവര്‍ അറിയപ്പെടുന്നു) ഇടയില്‍ നിലനിന്നിരുന്ന സവിശേഷമായ ഒരു ശവസംസ്ക്കാര രീതിയാണു് കല്ലു കപ്പല്‍ (stone ship) ശവസംസ്ക്കാരം. തോണിയിലോ (ഇതു് ship burial എന്നു് അറിയപ്പെടുന്നു) അല്ലെങ്കില്‍ മണ്ണില്‍ ശവസംസ്കാരത്തിനു് ശെഷം ശവക്കുഴിയെ ചുറ്റി തോണിയുടെ രൂപത്തില്‍ ഭൂമിയില്‍ ഉയര്‍ത്തുന്ന കല്ലുകള്‍ക്കു് ഇടയിലോ ആയിരുന്നു നോര്‍‌സു് ജനതയുടെ ശവസംസ്ക്കാരത്തിന്റെ പ്രത്യേകത. മരിച്ച ആള്‍ക്കുണ്ടായിരുന്ന പദവിയും അധികാരവും ഒക്കെയാണു് ശവകുടീരത്തില്‍ ബഹുമാനപൂര്‍വ്വം അര്‍പ്പിക്കുന്ന വസ്തുക്കളെ നിര്‍ണ്ണയിച്ചിരുന്നതു്. അടിമകളുടെ രക്തസാക്ഷിത്വവും ഇതിന്റെ ഭാഗമായിരുന്നു. ഇതിനു ശേഷം ശവകുടീരത്തില്‍ കല്ലുകള്‍ തോണിയുടെ രൂപത്തില്‍ ഉയര്‍ത്തി വെക്കുന്നു. അങ്ങനെ ഉയര്‍ത്തി വെച്ചിരിക്കുന്ന 2 കല്ലു് കപ്പലുകളെ താഴെയുള്ള ചിത്രങ്ങളില്‍ കാണാം.









മരിച്ചു് കഴിഞ്ഞവര്‍‌ക്കു് കടല്‍ കടന്നു് Valhalla എന്ന കൊട്ടാരത്തിലേക്കു് പോകാന്‍ വേണ്ടിയാണു് ഇത്തരത്തില്‍ കപ്പലില്‍ ശവമടക്കുന്നതു് എന്നു് ഒരു ഐതിഹ്യം പറയപ്പെടുന്നു. എന്നാല്‍ കല്ലു് കപ്പലുകള്‍ക്കു് ജ്യോതിശാസ്ത്രപരമായ പ്രത്യേകത ഉണ്ടു് എന്നും പറയുന്നവരുണ്ടു്.

ഞാന്‍ കണ്ട ഈ സൈറ്റില്‍ അഞ്ചോളം ഇത്തരത്തിലുള്ള കല്ലു് കപ്പലുകളെ കണ്ടു. എന്നോടൊപ്പം വന്ന ആള്‍ക്കു് വേറെ ചില പണി തിരക്കുണ്ടായിരുന്നതിനാല്‍ കഷ്ടിച്ചു് അര മണിക്കൂര്‍ മാത്രമേ ഈ സ്ഥലത്തു് ചിലവഴിക്കാന്‍ എനിക്കു് പറ്റിയുള്ളൂ. അതിനാല്‍ തന്നെ പടങ്ങളും കുറവാണു്.

ഈ ശവസംസ്കാരരീതിയുടെ പ്രത്യേകതയെക്കുറിച്ചു് എന്നെ അനുന്ദ്‌‌സ്ഹോഗിലേക്കു് കൊണ്ടു് പോയ ആളോടു് ചോദിച്ചപ്പോള്‍, സമൂഹത്തില്‍ ഉന്നതസ്ഥാനം ഉണ്ടായിരുന്നവരെ ആണു് ഈ വിധത്തില്‍ ശവമടക്കിയിരുന്നതു് എന്ന പരിമിതമായ വിവരം മാത്രമേ എനിക്കു് ലഭിച്ചുള്ളൂ. വസ്തരോസില്‍ തന്നെയുള്ള Västermanland Provincial മ്യൂസിയത്തില്‍ ഇത്തരത്തില്‍ അടക്കപ്പെട്ട തോണിയും ആ തോണിയില്‍ നിന്നു് ലഭിച്ച വസ്തുക്കളും പ്രദര്‍‌ശിപ്പിച്ചിട്ടുണ്ടു്. ഏതാണ്ടു് 350 ഗ്രാമോളം വരുന്ന സ്വര്‍‌ണ്ണാഭരണങ്ങളും മറ്റു് നിരവധി വസ്തുക്കളും അവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ടു്. ‌ആ മ്യൂസിയം സ്ഥിതി ചെയ്യുന്ന കാസിലിന്റെ ചിത്രം താഴെ.







ആ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്ന ശവമടക്കപ്പെട്ട കപ്പലിന്റേയോ മറ്റു് വസ്തുക്കളുടേമ്യൂസിയത്തിനകത്തു് ക്യാമറയ്ക്കു് വിലക്കും, മ്യൂസിയത്തിന്റെ പ്രത്യേക പ്രകാശസജ്ജീകരനവും മൂലവും സാധിച്ചില്ല.

നോര്‍‌സു് ജനതയുടെ ശവസംസ്ക്കാര രീതിയുടേതോ മറ്റോ ആയ കൂടുതല്‍ വിവരങ്ങളൊന്നും എനിക്കു് പിടിയില്ല. സ്വീഡിഷ് ഭാഷയിലുള്ള കുറച്ചു് പുസ്തകങ്ങള്‍ എന്റെ ഒരു സുഹൃത്തു് കാണിച്ചു് തന്നുവെങ്കിലും അതു് എനിക്കൊട്ടും ഉപയോഗപ്പെടുന്നവ ആയിരുന്നില്ല. നെറ്റില്‍ തിരഞ്ഞപ്പോള്‍ ഈ വിഷയത്തെ സംബന്ധിച്ചു് എനിക്കു് ലഭിച്ച കണ്ണികള്‍ താഴെ കൊടുക്കുന്നു. കല്ലു കപ്പലുകളെക്കുറിച്ചു് മലയാളം വിക്കിപീഡിയയില്‍ ഒരു സമഗ്രലെഖനം എഴുതണം എന്നാണു് കരുതിയിരുന്നതു് എങ്കിലും ഈ വിഷയം വളരെ കുറച്ചു് മാത്രമേ ഇംഗ്ലീഷില്‍ പോലും ഡോക്കുമെന്റ് ചെയ്തിട്ടുള്ളൂ എന്നു് മനസ്സിലായി.

എന്തായാലും ഞാന്‍ കണ്ടതും മനസ്സിലാക്കിയതും ആയ കാര്യങ്ങള്‍ മാത്രമാണു് ഇവിടെ പങ്കു വെച്ചതു്.

പുറത്തേക്കുള്ള കണ്ണികള്‍

01 June, 2009

മലയാളം വിക്കിപീഡിയയില്‍ പതിനായിരം (10,000) ലേഖനങ്ങളായി




മലയാളഭാഷയിലെ ആദ്യത്തെ സ്വതന്ത്ര ഓണ്‍ലൈന്‍ വിജ്ഞാനകോശമായ മലയാളം വിക്കിപീഡിയ 10,000 ലേഖനങ്ങള്‍ എന്ന കടമ്പ കടന്നിരിക്കുന്നു. ഇന്ത്യന്‍ വിക്കിപീഡിയകളില്‍ ഈ കടമ്പ കടക്കുന്ന ഏഴാമത്തെ വിക്കിപീഡിയ ആണു് മലയാളം.

മലയാളത്തിനു മുന്‍പേ 10,000 ലേഖനങ്ങള്‍ എന്ന കടമ്പ കടന്ന ഇന്ത്യന്‍ ഭാഷകളിലെ മറ്റു് വിക്കിപീഡിയകള്‍ താഴെ പറയുന്നവ ആണു്.

  • തെലുങ്ക്‌
  • ഹിന്ദി
  • മറാഠി
  • ബംഗാളി
  • ബിഷ്ണുപ്രിയ മണിപ്പൂരി
  • തമിഴു്

2002 ഡിസംബര്‍ 21നു തുടക്കമിട്ട മലയാളം വിക്കിപീഡിയിലെ ലേഖനങ്ങളുടെ വളര്‍ച്ച ക്രമാനുഗതമായിരുന്നു. മലയാളം വിക്കിപീഡിയ ഓരോ കടമ്പയും കടന്ന തീയതി താഴെ.

ലേഖനങ്ങളുടെ എണ്ണംതീയതി
1 2002, ഡിസംബര്‍ 21
1002004, ഡിസംബര്‍ 7
5002006, ഏപ്രില്‍ 10
10002006, സെപ്റ്റംബര്‍
20002007, ജനുവരി 15
30002007, ജൂണ്‍ 30
50002007, ഡിസംബര്‍ 12
60002008 ഏപ്രില്‍ 9
70002008 ജൂലൈ 19
80002008 ഒക്ടോബര്‍ 27
90002009 ഫെബ്രുവരി 24
100002009 ജൂണ്‍ 1



















പ്രതിഫലേച്ഛ തീരയില്ലാതെ വിജ്ഞാനം പങ്കു വെക്കുക എന്ന ഒറ്റ ഉദ്ദേശത്തോടു കൂടി മാത്രം ഒരു കൂട്ടം മലയാളികള്‍ പ്രവര്‍ത്തിക്കുന്നു എന്നതു് സമകാലീന മലയാളിയുടെ പൊതു സ്വഭാവത്തെ വച്ചു നോക്കുമ്പോള്‍ ശ്ലാഘിക്കപ്പെടെണ്ട ഒന്നാണു്.

ഇന്ത്യന്‍ ഭാഷകളിലെ മികച്ച വിക്കിപീഡിയകളില്‍ ഒന്നാണു് ഈ മലയാളി സന്നദ്ധ പ്രവര്‍ത്തകര്‍ പടുത്തുയര്‍ത്തിയിരിക്കുന്നതു്. ലേഖനങ്ങളുടെ എണ്ണത്തിലൊഴിച്ചു് മറ്റു് പല മാനദണ്ഡങ്ങളിലും നമ്മള്‍ ഇതര ഇന്ത്യന്‍ വിക്കികളേക്കാള്‍ വളരെയേറെ മുന്നിലാണു്.

  • ഏറ്റവും കൂടുതല് ചിത്രങ്ങള് അപ്‌ലോഡ് ചെയ്യപ്പെട്ട ഇന്ത്യന്‍ ഭാഷാ വിക്കിപീഡിയ,
  • ഏറ്റവും അധികം പേജ് ഡെപ്ത്ത് ഉള്ള ഇന്ത്യന്‍ ഭാഷാ വിക്കിപീഡിയ,
  • ഓരോ ലേഖനത്തിലും ഉള്ള ഗുണ നിലവാരമുള്ള ഉള്ളടക്കത്തിന്റെ കാര്യത്തില്‍,

തുടങ്ങി മിക്കവാറും എല്ലാ വിഭാഗത്തിലും നമ്മുടെ മലയാളം വിക്കിപീഡിയയും അതിന്റെ സഹോദര സംരംഭങ്ങളും (വിക്കിവായനശാല, വിക്കിനിഘണ്ടു തുടങ്ങിയവ) ഇന്ത്യന്‍ ഭാഷകളിലെ മറ്റ് വിക്കികളെ അപെക്ഷിച്ച് വളരെയധികം മുന്‍പിലാണ്. ഈയടുത്ത കാലത്തു് ഹിന്ദി വിക്കിപീഡിയ നമ്മെ മറികടക്കുന്നതു് വരെ, ഏറ്റവും കൂടുതല്‍ യൂസേര്‍‌സു് രെജിറ്റര്‍ ചെയ്ത ഇന്ത്യന്‍ ഭാഷാ വിക്കിപീഡിയയും മലയാളം വിക്കിപീഡിയ ആയിരുന്നു.

അതിനാല്‍ തന്നെ മലയാളം വിക്കിപീഡിയയുടെ 7 ആം വാര്‍ഷികത്തിനു വളരെ മുന്‍പു തന്നെ 10,000 ലേഖനം എന്ന കടമ്പ നമുക്കു് പൂര്‍ത്തിയാക്കുവാന്‍ കഴിഞ്ഞു എന്നത് സന്തോഷമുള്ള കാര്യമാണ്.

മലയാളം വിക്കിപീഡിയയും ഇന്ത്യന്‍ ഭാഷകളിലുള്ള മറ്റ് വിക്കിപീഡിയകളും തമ്മില്‍ വിവിധ വിഭാഗങ്ങളിലുള്ള താരതമ്യ പട്ടിക താഴെ കൊടുക്കുന്നു.

വിക്കിപീഡിയലേഖനങ്ങളുടെ എണ്ണംപേജ് ഡെപ്ത്ത്ഉപയോക്താക്കളുടെ എണ്ണംഅപ്‌ലോഡ് ചെയ്യപ്പെട്ട ചിത്രങ്ങളുടെ എണ്ണംവിക്കിയില്‍ ഇതുവരെ നടന്ന തിരുത്തലുകളുടെ എണ്ണം
മലയാളം10,001150.11054758363,68,310
തമിഴു്18,25023.6903633233,88,328
തെലുങ്കു്42,9505.1998945544,12,460
കന്നഡ656514.63340140598,368
ഹിന്ദി32,9009.41523329463,72,295
മറാഠി23,22014.5609816893,71,413
ബിഷ്ണുപ്രിയ മണിപ്പൂരി23,45012.636661722,88,839
ബംഗാളി19,71054.6633215584,68,022
ഗുജറാത്തി60402.13259018942,828
പഞ്ചാബി140310.9129014213,792

താരതമ്യ പട്ടിക ശ്രദ്ധിച്ചു നോക്കിയാല്‍ ലേഖനങ്ങളുടെ എണ്ണം ഒഴിച്ച് ബാക്കി ബാക്കി എല്ലാത്തിലും മലയാളം വിക്കിപീഡിയ മറ്റു ഇന്ത്യന്‍ വിക്കിപീഡിയകളേക്കാ‍ള്‍ ബഹുദൂരം മുന്നിലാണെന്നു കാണാം. ലേഖനങ്ങളുടെ എണ്ണം മറ്റു ഇന്ത്യന്‍ വിക്കിപീഡിയകളെ അപേക്ഷിച്ച് കുറവാണെങ്കിലും നമുക്കു് ഉള്ള ലേഖനങ്ങളില്‍ എല്ലാം തന്നെ അത്യാവശ്യം ഗുണനിലവാരമുള്ള ഉള്ളടക്കമാണുള്ളതു്. നമ്മുടെ വിക്കിയുടെ ഈ പ്രത്യേകത മറ്റു് ഇന്ത്യന്‍ ഭാഷകളിലെ വിക്കിപ്രവര്‍ത്തകര്‍ നമ്മുടെ വിക്കിയെ സൂക്ഷമമായി നിരീക്ഷിക്കാറുണ്ടു്. നിലവില്‍ മലയാളം വിക്കിയിലെ 10,000 ലേഖനങ്ങളില്‍ വലിയൊരുഭാഗം ഭൂമിശാസ്ത്രസംബന്ധിയായ ലേഖനങ്ങളാണു്. ചരിത്ര വിഭാഗത്തിലും അത്യാവശ്യം ലെഖനങ്ങളുണ്ടു്. ശാസ്ത്രവിഭാഗത്തില്‍ ജ്യോതിശാസ്ത്ര വിഭാഗത്തില്‍ മാത്രമാണു് അടിസ്ഥാനവിഷയളില്‍ എങ്കിലും ലേഖനങ്ങളുള്ളൂ. ബാക്കി ശാസ്ത്രവിഭാഗങ്ങളിലൊക്കെ ഇനിയും ധാരാളം ധാരാളം ലേഖനങ്ങള്‍ വന്നേ തീരൂ. ഒരു പ്രത്യേക വിഷയത്തെ അധികരിച്ചുള്ള ലേഖനങ്ങളെ ഏകോപിക്കുന്ന കവാടങ്ങളുടെ (പോര്‍ട്ടല്‍) പണി ഇനി ചില വിഷയങ്ങളിലെങ്കിലും മലയാളം വിക്കിപീഡിയയില്‍ തുടങ്ങാവുന്നതാണു്.

കുറച്ചു നാളുകള്‍ക്കു് മുന്‍പു് കേരളാ സര്‍ക്കാര്‍, സര്‍ക്കാര്‍ സ്ഥാപനമായ സര്‍വ്വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഒരു പ്രമുഖ പ്രസിദ്ധീകരണമായ സര്‍വ്വവിജ്ഞാനകോശം (http://sarvavijnanakosam.gov.in/a-brief-his.htm) GNU Free Documentation License 1.2. ലൈസന്‍സോടെ റിലീസ് ചെയ്യുവാനും, അതോടൊപ്പം അതിലെ ഉള്ളടക്കം ആവശ്യാനുസരണം മലയാളം വിക്കിസംരംഭങ്ങള്‍ക്ക് ഉപയോഗപ്പെടുത്താനും അനുമതി തന്നു കൊണ്ട് കേരളസര്‍ക്കാര്‍ തീരുമാനമായിരുന്നു. നിലവിലുള്ള ചില ലേഖനങ്ങളെ പുഷ്ടിപ്പെടുത്താനല്ലാതെ ഇതു് വരെ സര്‍വ്വവിജ്ഞാനകോശത്തിന്റെ ഉള്ളടക്കം മലയാളം വിക്കിപീഡിയയില്‍ ഉപയോഗിക്കാന്‍ തുടങ്ങിയിട്ടില്ല. തുടര്‍ന്നുള്ള മാസങ്ങളില്‍ വിക്കിയില്‍ കൂടുതല്‍ സന്നദ്ധ പ്രവര്‍ത്തകര്‍ എത്തുമ്പോള്‍, സര്‍‌വ്വവിജ്ഞാനകോശത്തിന്റെ ഉള്ളടക്കം മലയാളം വിക്കിപീഡിയയില്‍ ഉപയോഗിക്കുന്നതിനുള്ള ഒരു പദ്ധതി തയ്യാറാക്കി നടപ്പാക്കുന്നതു് നന്നായിരിക്കും.

ആരേയും പേരെടുത്തു് പരാമര്‍ശിക്കുന്നില്ലെങ്കിലുംസ്കൂള്‍ കുട്ടികള്‍, അദ്ധ്യാപകര്‍, കര്‍ഷകര്‍, തൊഴില്‍രഹിതര്‍, ഡോക്ടര്‍മാര്‍, സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍മാര്‍, കേന്ദ്ര-കേരളാ ഗവര്‍‌മെന്റ് ഉദ്യോഗസ്ഥര്‍, പ്രവാസി മലയാളികള്‍, വീട്ടമ്മമാര്‍ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിലുള്ള നിരവധി സന്നദ്ധസേവകരുടെ നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനമാണു് മലയാളം വിക്കിപീഡിയയുടെ ഇന്നത്തെ അഭിവൃദ്ധിക്കു് കാരണം.

എല്ലാ മലയാളം വിക്കിപ്രവര്‍ത്തകര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും ആശംസകളും . ഭാവി മലയാളി സമൂഹത്തിനുള്ള നമ്മുടെ ഏറ്റവും മികച്ച സംഭാവനയായി നിങ്ങളുടെ ഈ സന്നദ്ധ സേവനം മാറട്ടെ എന്നു് ആശംസിക്കുന്നു.




10,000 ലേഖനം തികയുന്ന അവസരത്തില്‍ ഉപയോഗിക്കാന്‍ വേണ്ടി നിര്‍മ്മിച്ച ലോഗോയ്ക്കു (ഈ പൊസ്റ്റിന്റെ ആദ്യം കാണുന്ന ലോഗോ) മലയാളം വിക്കിപീഡിയ ഉപയോക്താവായ സാദിക്ക് ഖാലിദിനു പ്രത്യേക നന്ദി.

11 April, 2009

മോശവത്സലം

മലയാളം വിക്കിപീഡിയക്കു വേണ്ടി, മലയാള ക്രൈസ്തവ ഗാനരചയിതാക്കളെക്കുറിച്ചെഴുതുന്ന ലേഖനങ്ങളുടെ ശ്രേണിയിലെ നാലാമത്തെ ലേഖനമാണു ഇതു്. വായിക്കുന്നവരില്‍ ആര്‍ക്കെങ്കിലും ഈ വിഷയത്തെക്കുറിച്ച് കൂടുതല്‍ അറിവുണ്ടെണ്ടെങ്കില്‍ അത് ഇവിടെ കമെന്റ് ആയി ഇടുമല്ലോ. വൈജ്ഞാനിക സ്വഭാവമുള്ള കമെന്റുകളെല്ലാം വിക്കിപീഡിയക്കു മുതല്‍ക്കൂട്ടാകും. മോശവത്സലത്തെ കുറിച്ചു് ഞാന്‍ ശേഖരിച്ച വിവരങ്ങള്‍ അപൂര്‍ണ്ണമാണു്. അതിനാല്‍ വൈജ്ഞാനിക മൂല്യമുള്ള കൂടുതല്‍ കാര്യങ്ങള്‍ ലേഖനത്തിലേക്കു് ചേര്‍ക്കേണ്ടതുണ്ടു്. കൂടുതല്‍ പലര്‍ ചേര്‍ന്ന് എഴുതുമ്പോഴാണല്ലോ വിക്കിയിലെ ലേഖനങ്ങള്‍ ഉന്നത നിലവാരത്തിലേക്ക് എത്തുന്നത്.

ഈ ശ്രേണിയിലെ ആദ്യത്തെ ലേഖനമായ വിദ്വാന്‍ കുട്ടിയച്ചനെ കുറിച്ചുള്ള ബ്ളോഗ് പോസ്റ്റ് ഇവിടെയും കുറച്ചു കൂടി മെച്ചപ്പെടുത്തലുകള്‍ വരുത്തിയ മലയാളം വിക്കിപീഡിയ ലേഖനം ഇവിടെയും വായിക്കാം.

രണ്ടാമത്തെ ലേഖനമായ നാഗല്‍ സായിപ്പിനെക്കുറിച്ചുള്ള ലേഖനം ഇവിടെ വായിക്കാം മലയാളം വിക്കിലേഖനം ഇവിടെയും വായിക്കാം.

മുന്നാമത്തെ ലേഖനമായ മഹാകവി കെ.വി. സൈമണെ കുറിച്ചുള്ള ബ്ളോഗ് പോസ്റ്റ് ഇവിടെയും മലയാളം വിക്കിപീഡിയ ലേഖനം ഇവിടെയും വായിക്കാം.


---------------------------------------------------------------------

മോശവത്സലം

  • നിന്റെ ഹിതം പോലെയെന്നെ നിത്യം നടത്തീടേണമേ http://www.youtube.com/watch?v=dSNay12TQFg
  • യെരുശലേമിന്‍ ഇമ്പവീടെ എപ്പോള്‍ ഞാന്‍ വന്നു ചേരും http://www.youtube.com/watch?v=2nhOVudzHAc
  • അനുഗ്രഹത്തോടെ ഇപ്പോള്‍ അയക്ക യഹോവായെ
  • പൊന്നേശു നരര്‍ തിരുബലി മരണം നിനപ്പാന്‍

തുടങ്ങിയ പ്രശസ്ത ഗാനങ്ങളുടേയും ഇന്നു് കേരളാക്രൈസ്തവര്‍ വ്യാപകമായി ആരാധനകളിലും മറ്റും ഉപയോഗിക്കുന്ന നിരവധി മലയാള ക്രിസ്തീയ കീര്‍ത്തനങ്ങളുടെ രചയിതാവുമാണു് മോശവത്സല ശാസ്ത്രികള്‍. മോശവത്സലം എന്ന പേരിലാണു് അദ്ദേഹം കേരളക്രൈസ്തവരുടെ ഇടയില്‍ അറിയപ്പെടുന്നതു്.

നാഗല്‍ സായിപ്പിന്റെ “സമയമാം രഥത്തില്‍ ഞാന്‍ സ്വര്‍ഗ്ഗയാത്ര ചെയ്യുന്നു” എന്ന ഗാനം പോലെ വളരെ പ്രശസ്തമായ ഗാനമാണു് “യരുശലേമിന്‍ ഇമ്പവീടെ എപ്പോള്‍ ഞാന്‍ വന്നു ചേരും“ എന്ന ഗാനം. പക്ഷെ “സമയമാം രഥത്തിനു“ സംഭവിച്ചതു പോലെ “യരുശലേമിന്‍ ഇമ്പവീടെ“ എന്ന ഗാനം ഒരു കള്‍‌ട്ട് ഗാനമായി മാറിയില്ല.

ജനനം, ബാല്യം, വിദ്യാഭ്യാസം

1837-ല്‍ റവ. ജോണ്‍ കോക്സ് എന്ന പാശ്ചാത്യ മിഷനറിയുടെ മിഷനറി പ്രവര്‍ത്തനത്തിന്റെ ഫലമായി തിരുവനന്തപുരത്തിനടുത്തുള്ള നെയ്യാറ്റിന്‍‌കര താലൂക്കിലുള്ള തിരുപ്പുറം ഗ്രാമത്തിലെ ഒരു റോമന്‍ കത്തോലിക്ക കുടംബാംഗമായിരുന്ന അന്തോണി മിഷനറി സായിപ്പുമാറോടു് ഒപ്പം ചേര്‍ന്നു. അരുളാനന്ദം എന്ന പുതു നാമവും സ്വീകരിച്ചു. LMS മിഷനറിയായിരുന്ന ജോണ്‍ നോക്സിനു് അരുളാനന്ദത്തിനോടുള്ള വാത്സല്യം നിമിത്തം അദ്ദേഹത്തെ വത്സലം എന്ന ഓമനപ്പേരിലാണു് വിളിക്കാറുണ്ടായിരുന്നതു്. ജോണ്‍ നോക്സ് വത്സലത്തെ ഒരു സുവിശേഷ പ്രവര്‍ത്തകനായി നിയമിച്ചു.

സുവിശേഷകന്‍ അരുളാന്ദവത്സലത്തിനു് ഒരു മകന്‍ ജനിച്ചപ്പോള്‍ ആ കുട്ടിയുടെ ജ്ഞാനസ്നാപനം നടത്തിയ മിഷനറി അവനു് മോശ എന്നു് പേരിട്ടു. മറ്റൊരു മിഷനറി ശമുവേല്‍ മെറ്റീര്‍ പിതാവിന്റെ ഓമനപ്പേരായ വത്സലം കൂടി ചേര്‍ത്തു് കുഞ്ഞിനെ മോശവത്സലം എന്നു് വിളിച്ചു.

പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞതിനു് ശേഷം സംസ്കൃതം, ഇംഗ്ലീഷ് എന്നിവ പഠിച്ചു് ജയിച്ചു് ഒരദ്ധ്യാപകനായി.

ലളിതകലകളില്‍ ജന്മവാസനയുണ്ടായിരുന്ന മോശ, സംഗീതത്തിലും ചിത്രരചനയിലും പ്രത്യേക പരിശീലനം നേടിയിരുന്നതിനാല്‍ സ്കൂളില്‍ ആ വിഷയങ്ങളും പഠിപ്പിച്ചു.

1868-ല്‍ 21-ആം വയസ്സില്‍ തിരുവനന്തപുരം നെല്ലിക്കുഴിയില്‍ മനവേലി കുടുംബത്തില്‍ നിന്നു് റാഹേലിനെ വിവാഹം ചെയ്തു.

അദ്ധ്യാപകനായി ജീവിതം തുടങ്ങിയെങ്കിലും മോശവത്സലത്തിന്റെ ആഗ്രഹം ഒരു സുവിശേഷകനാകണമെന്നായിരുന്നു. വൈദീകപഠനത്തിനായിട്ടു് അദ്ദേഹം അദ്ധ്യാപകവൃത്തി ഉപേക്ഷിച്ചു്; നാഗര്‍ കോവിലിലുള്ള സെമിനാരിയില്‍ നിന്നു് വൈദീകവിദ്യാഭ്യാസം പൂര്‍ത്തിയാക്കി. അതിനു് ശേഷം സംഗീതത്തിലും ചിത്രമെഴുത്തിലും ഉപരിപഠനത്തിനായി തിരുവനന്തപുരത്തു് താമസമാക്കി. ചിത്രമെഴുത്തില്‍ നേടിയ പരിശീലനത്തിന്റെ ഫലമായി സുവിശേഷപ്രവര്‍ത്തനത്തിനു് സഹായകരമായ് വേദകഥകള്‍ സ്ലൈഡുകളായി നിര്‍മ്മിക്കുവാന്‍ തുടങ്ങി. അതേകാലത്തു് തന്നെ കര്‍ണ്ണാടകസംഗീതത്തിലും പാശ്ചാത്യസംഗീതത്തിലും കൂടുതല്‍ പ്രാവീണ്യം നേടി.

മോശവത്സലത്തിന്റെ മലയാള ക്രിസ്തീയ കീര്‍ത്തനങ്ങള്‍

ഇതിനു് ശേഷമാണു് അദ്ദേഹം ക്രിസ്തീയഗാനങ്ങള്‍ രചിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍ തുടങ്ങിയതു്. ഇംഗ്ലീഷിലെ പ്രസ്തമായ ക്രൈസ്തഗാനങ്ങള്‍ മലയാളത്തിലാക്കുന്നതിനായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ ശ്രമം. അങ്ങനെ അദ്ദേഹം മലയാളത്തിലാക്കിയ ഗാനങ്ങളില്‍ പ്രശസ്തമായവയാണു് താഴെ പറയുന്ന പാട്ടുകള്‍


തിരുവനന്തപുരത്തെ മിഷനറിയായിരുന്ന സാമുവല്‍ മെറ്റീര്‍, മോശവത്സലത്തെ LMS മിഷന്‍ ഓഫീസില്‍ നിയമിക്കുകയും അവിടുത്തെ ബൃഹത്തായ പുസ്ത്കസഞ്ചയത്തിന്റെ ചുമതല ഏല്പിക്കുകയും ചെയ്തു. ഇതു് ഇംഗ്ലീഷിലും,സംസ്കൃതത്തിലും, തമിഴിലുമുള്ള നിരവധി അപൂര്‍വ്വ ഗ്രന്ഥങ്ങളുമായി പരിചയപ്പെടാന്‍ അദ്ദേഹത്തിനു് അവസരം നല്‍കി. അദ്ദേഹത്തിന്റെ ആത്മകഥയില്‍ ഇങ്ങനെ പറയുന്നു.

1872-ലാണു് ഞാന്‍ പ്രഥമകീര്‍ത്തനം രചിച്ചതു്. അന്നു മുതല്‍ ഗാനരചന അഭംഗുരം തുടര്‍ന്നു വന്നു. മലയാളത്തിലും, തമിഴിലും, തെലുങ്കിലും, സംസ്കൃതത്തിലും, ഇംഗ്ലീഷിലും പ്രമുഖകവികള്‍ രചിച്ച കൃതികളിലെ ആശയങ്കാരങ്ങള്‍ ഇളവുകൂടാതെ ഞാന്‍ പഠിച്ചു കൊണ്ടിരുന്നു.

ആരാധനകളില്‍ ഉപയോഗിക്കുവാനുള്ള കീര്‍ത്തനങ്ങള്‍ രചിക്കുവാന്‍ മിഷനറി സായിപ്പു് മോശവത്സലത്തെ നിയോഗിക്കുകയും വേണ്ട പ്രോത്സാഹനം നല്കുകയും ചെയ്തു. അതിനെ തുടര്‍ന്നു് അദ്ദേഹം നിരവധി ക്രിസ്തീയ കീര്‍ത്തനങ്ങള്‍ രചിച്ചു. അദ്ദേഹം രചിച്ചവയില്‍ വളരെ പ്രശസ്തി ആര്‍ജ്ജിച്ചതും ഇന്നും കേരളാക്രൈസ്തവര്‍ വ്യാപകമായി ഉപയോഗിക്കുകയും ചെയ്യുന്ന ചില മലയാള ക്രിസ്തീയ കീര്‍ത്തനങ്ങള്‍ താഴെ പറയുന്നവ ആണു്

  • നിന്റെ ഹിതം പോലെയെന്നെ നിത്യം നടത്തീടണമേ http://www.youtube.com/watch?v=dSNay12TQFg
  • സ്വന്തം നിനക്കിനി ഞാന്‍ യേശുദേവാ പാപബന്ധം നീക്കെന്നില്‍
  • യരുശലേമിന്‍ ഇമ്പവീടെ എപ്പോള്‍ ഞാന്‍ വന്നു ചേരും http://www.youtube.com/watch?v=2nhOVudzHAc
  • വരിക സുരാധിപ പരമപരാ നിന്‍ കരുണാസനം വഴിയായ് സഭയില്‍
  • ശാലേമിന്‍ അധിപതി വരുന്നതിനെ കണ്ടു സീയോന്‍ മലയില്‍ ബാലര്‍
  • അതിശയ കാരുണ്യ മഹാദൈവമായോനേ
  • രാജ രാജ ദൈവ രാജ യേശുമഹാരാജന്‍
  • പിന്നാലെ വരിക കുരിശെടുത്തെന്‍ പിന്നാലെ നീ വരിക
  • സ്നേഹവിരുന്നനുഭവിപ്പാന്‍ സ്നേഹ ദൈവമക്കളെല്ലാം

LMS മിഷന്‍ ഓഫീസില്‍ കുറച്ചു കാലം പ്രവര്‍ത്തിച്ചതിനു് ശേഷം മോശവത്സലം ഒരു സുവിശേഷകനായി സഭാസേവനത്തിനിറങ്ങി. തിരുപ്പുറം, നെല്ലിക്കാക്കുഴി എന്നീ സ്ഥലങ്ങളില്‍ സഭാശുശ്രൂഷകനായി സേവനമനുഷ്ടിച്ചു. 1891 മുതല്‍ ജീവിതാവസാനം വരെ മോശവത്സലത്തിന്റെ സകല പ്രവര്‍ത്തനങ്ങളും കാട്ടാക്കടയില്‍ കേദ്രീകരിച്ചു. 1916 ഫെബ്രുവരി 20ആം തീയതി മോശവത്സലം അന്തരിച്ചു.

മോശവത്സലത്തിന്റെ ചില പ്രശസ്ത ഗാനങ്ങളുടെ വരികള്‍

  • നിന്റെ ഹിതം പോലെയെന്നെ നിത്യം നടത്തീടണമേ
  • അനുഗ്രഹത്തോടെ ഇപ്പോള്‍ അയക്ക അടിയാരെ യഹോവായേ
  • പൊന്നേശു നരര്‍ തിരുബലി മരണം നിനപ്പാന്‍ തന്നാനൊരു നിയമം അതിശയമേ
  • യരുശലേമിന്‍ ഇമ്പവീടെ എപ്പോള്‍ ഞാന്‍ വന്നു ചേരും
  • ശോഭയേറും നാടൊന്നുണ്ടതു് കാണാമേ ദൂരെ വിശ്വാസത്താല്‍

നിന്റെ ഹിതം പോലെയെന്നെ


നിന്റെ ഹിതം പോലെയെന്നെ
നിത്യം നടത്തീടണമേ

എന്റെ ഹിതം പോലെയല്ലേ
എന്‍ പിതാവേ എന്‍ യഹോവേ

ഇമ്പമുള്ള ജീവിതവും
ഏറെ ധനവും മാനങ്ങളും
തുമ്പമറ്റ സൌഖ്യങ്ങളും
ചോദിക്കുന്നില്ലേ അടിയാന്‍

നേരുനിരപ്പാം വഴിയോ
നീണ്ടനടയോ കുറുതോ?
പാരം കരഞ്ഞോടുന്നതോ
പാരിതിലും ഭാഗ്യങ്ങളോ

അന്ധകാരം ഭീതികളോ
അപ്പനേ പ്രകാശങ്ങളോ
എന്തു നീ കല്പിച്ചിടുന്നോ
എല്ലാം എനിക്കാശിര്‍‌വ്വാദം

ഏതുഗുണമെന്നറിവാന്‍
ഇല്ല ജ്ഞാനമെന്നില്‍ നാഥാ
നീ തിരുനാമം നിമിത്തം
നീതി മാര്‍ഗ്ഗത്തില്‍ തിരിച്ചു

അഗ്നിമേഘത്തൂണുകളാല്‍
അടിയനെ എന്നും നടത്തി\
അനുദിനം കൂടെ ഇരുന്നു
അപ്പനേ കടാക്ഷിക്കുകെ
---------------------------------------------------------------------


അനുഗ്രഹത്തോടെ ഇപ്പോള്‍ അയക്ക



അനുഗ്രഹത്തോടെ ഇപ്പോള്‍ അയക്ക
അടിയാരെ യഹോവായേ
മനസ്സിലിവുടയ മഹോന്നത പരനേ
വന്ദനം നിനക്കാമ്മീന്‍

കരുണായിന്നാസനത്തില്‍ നിന്നു
കൃപ അടിയങ്ങള്‍ മേല്‍
വരണം എല്ലായ്പ്പോഴും ഇരിക്കണം
രാപകല്‍ വന്ദനം നിനക്കാമ്മീന്‍

തിരുസമാധാന വാക്യം അടിയാര്‍
സ്ഥിരപ്പെടാന്‍ അരുള്‍ക ഇപ്പോള്‍
അരുമയേറും വേദമരുളിയ പരനേ
ഹാലേലുയ്യാ ആമ്മീന്‍
---------------------------------------------------------------------

പൊന്നേശു നരര്‍ തിരുബലി മരണം നിനപ്പാന്‍



പൊന്നേശു നരര്‍ തിരുബലി മരണം നിനപ്പാന്‍
തന്നാനൊരു നിയമം അതിശയമേ

പൊന്നായ തിരു ജഡം നരര്‍ക്കു വേണ്ടി നുറുങ്ങി
ഒന്നോടെ തിരുരക്തം ചൊരിക്കുമെന്നും

അപ്പം ഒന്നെടുത്തവന്‍ വാഴ്ത്തി നുറുക്കി നല്‍കി
തൃപ്പാദം തൊഴുന്ന തന്നുടെ ശിഷ്യര്‍ക്കു്

കാസായില്‍ ദ്രാക്ഷാരസം പകര്‍ന്നുയര്‍ത്തിയരുളി
ഈശോ തന്‍ രക്തമതെന്നകത്തിരിപ്പാന്‍

മാഹാത്മ്യം അതിനനവധിയുണ്ടു് രഹസ്യമേ
ഏകന്‍ പോകുന്നു ബലി കഴിവതിനായു്
---------------------------------------------------------------------

യരുശലേമിന്‍ ഇമ്പവീടെ എപ്പോള്‍ ഞാന്‍ വന്നു ചേരും



യരുശലേമിന്‍ ഇമ്പവീടെ എപ്പോള്‍ ഞാന്‍ വന്നു ചേരും
ധരണിയിലെ പാടും കേടും എപ്പോള്‍ ഇങ്ങൊഴിയും

ഭക്തരിന്‍ ഭാഗ്യതലമേ പരിമണസ്ഥലം നീയെ
ദുഃഖം വിചാരം പ്രയത്നം നിങ്കലങ്ങില്ലേ

രാവും അന്ധകാരം വെയില്‍ ശീതവുമങ്ങില്ലേ
ദീപതുല്യം ശുദ്ധരങ്ങു് ശോഭിച്ചീടുന്നെ

രത്നങ്ങളല്ലോ നിന്‍‌മതില്‍ പൊന്നും മാണിക്യങ്ങള്‍
പന്ത്രണ്ടു് നിന്‍ വാതിലുകളും മിന്നും മുത്തല്ലോ

യരുശലേമിന്‍ ഇമ്പവീടെ എന്നു് ഞാന്‍ വന്നു ചേരും
പരമരാജാവിന്റെ മഹത്ത്വം അരികില്‍ കണ്ടീടും

ശ്രേഷ്ഠനടക്കാവുകളും തോട്ടങ്ങളുമെല്ലാം
കാട്ടുവാനിണയില്ലാത്ത കാട്ടുമരങ്ങള്‍

ജീവജലനദി ഇമ്പ ശബ്ദം മേവി അതിലൂടെ
പോവതും ഈരാറുവൃക്ഷം നില്‍പ്പതും മോടി

ദൂതരും അങ്ങാര്‍ത്തു സദാ സ്വരമണ്ഡലം പാടി
നാഥനെ കൊണ്ടാടിടുന്ന ഗീതം മാമോടി

യെരുശലേമിന്‍ അധിപനീശോ തിരുമുന്‍ ഞാന്‍ സ്തുതി പാടാന്‍
വരും വരെയും അരികില്‍ ഭവാന്‍ ഇരിക്കണം നാഥാ

---------------------------------------------------------------------

ശോഭയേറും നാടൊന്നുണ്ടതു് കാണാമേ ദൂരെ വിശ്വാസത്താല്‍


ശോഭയേറും നാടൊന്നുണ്ടതു് കാണാമേ ദൂരെ വിശ്വാസത്താല്‍
താതന്‍ വാസം നമുക്കൊരുക്കി നില്‍ക്കുണ്ടക്കരെ കാത്തതാല്‍

വേഗം നാം ചേര്‍ന്നിടും ഭംഗിയേറിയ ആ തീരത്തു്


നാം ആ ശോഭനനാട്ടില്‍ പാടും വാഴ്ത്തപ്പെട്ടോരുടെ സംഗീതം
ഖേദം രോദനമങ്ങില്ലല്ലോ നിത്യം സൌഭ്യാഗ്യമാത്മാക്കള്‍ക്കു്

സ്നേഹമാം സ്വര്‍ഗ്ഗതാതനുടെ സ്നേഹദാനത്തിനും നാള്‍ക്കുനാള്‍
വീഴ്ചയെന്യേ തരും നന്മയ്ക്കും കാഴ്ചയായി നാം സ്തോത്രം പാടും

25 February, 2009

തോരണ - രാജ്ഗഡ് ട്രെക്ക് - പൂണെയോടു് വിട

ചേരയെ തിന്നുന്ന നാട്ടിൽ നടുത്തുണ്ടം തിന്നണം എന്നു് പറയുന്നതു പോലെ, കുറച്ചു് സാഹസിക ജീവിതം ഇഷ്ടപ്പെടുന്നവര്‍ക്കു്, പൂണെയിൽ ജീവിക്കുമ്പോള്‍ ഒരിക്കലും നഷ്ടപ്പെടുത്താൻ സാധിക്കാത്തതാണു് സഹ്യാദ്രി പർ‌വ്വതനിരകളിലൂടെയുള്ള ട്രെക്കിങ്ങ്.
ഞാൻ പൂണെയിലെത്തി 3.5 വര്‍ഷമായെങ്കിലും, ആദ്യത്തെ 1.5 വര്‍ഷത്തോളം ട്രെക്കിങ്ങിനൊന്നും പോകുമായിരുന്നില്ല. പ്രധാനകാരണം, ഈ മേഖലയിൽ താല്പര്യമുള്ള കൂട്ടുകാരെ നമ്മുടെ ഒപ്പം ജോലി ചെയ്യുന്നവരിൽ നിന്നൊക്കെ കിട്ടാൻ വളരെ ബുദ്ധിമുട്ടാണു് എന്നതു് തന്നെ. ട്രെക്കിങ്ങിൽ താല്പര്യമുള്ള സുഹൃത്തുക്കളെ നോക്കി ആദ്യത്തെ 1.5 വര്‍ഷം നഷ്ടമാക്കിയ ഞാൻ 2007 ഒക്ടോബറിലാണു് പൂണെയിലെ ട്രെക്ക്-ഡി എന്ന ഒരു ട്രെക്കിങ്ങ് ക്ലബ്ബിനെപ്പറ്റി കേള്‍ക്കുന്നതു്. അങ്ങനെ ട്രെക്ക്-ഡി വഴി 2007 ഒക്ടോബറിൽ‍, മറാഠസിംഹമായിരുന്ന ശിവാജിയുടെ ആദ്യത്തെ പ്രമുഖ കോട്ടയായിരുന്ന, രാജ് ഗഡ് എന്ന രാക്ഷസ കോട്ടയിലേക്കാണു് ഞാൻ ആദ്യത്തെ ട്രെക്കിങ്ങ് നടത്തുന്നതു്. ട്രെക്കിങ്ങിൽ തുടക്കക്കാരായവരെ സംബന്ധിച്ചിടത്തോളം ലോണവാലയ്ക്കടുത്തുള്ള ഡൂക്ക് നോസും, പൂണെയ്ക്കു സമീപമുള്ള ചെറു ട്രെക്കിങ്ങ് സ്പോട്ടുകളാണു് നല്ലതെങ്കിലും, ആ സമയത്ത് ട്രെക്കിങ്ങിന്റെ വിവിധ സാങ്കേതികകളെക്കുറിച്ചൊന്നും അറിയാത്തതിനാൽ, ആദ്യം തന്നെ രാജ് ഗഡ് എന്ന ശിവാജി കോട്ടയിലേക്കു്, അത്യാവശ്യം കടുപ്പമേറിയ ട്രെക്കിങ്ങോടെ ആണു് ഞാൻ ട്രെക്കിങ്ങ് എന്ന മേഖലയിൽ കാൽവെക്കുന്നതു്.
2007 ഒക്ടോബറിനു ശേഷം മഹാരാഷ്ട്രയിലെ നിരവധി ട്രെക്കിങ്ങ് സ്പോട്ടുകളിലേക്കു് നിരവധി സാഹസിക യാത്രകൾ നടത്തി. ട്രെക്കേര്‍‌സ് പാരഡൈസ് എന്നു പറയാവുന്ന വിധം സഹാദ്രി മലനിരകളുടെ നിരവധി പർവ്വതസമുച്ചയങ്ങൾ നിറഞ്ഞതാണു് മഹാരാഷ്ട്ര. അതിൽ പൂണെയ്ക്ക് പ്രത്യേക സ്ഥാനമുണ്ടു്. പൂണെയില്‍ വന്നിട്ടു് ഒരു ട്രെക്കിനു പോലും പോയില്ല എങ്കിൽ അത് ഒരു തീരാനഷ്ടമായേ എനിക്കിപ്പോൾ കാണാന്‍ കഴിയുകയുള്ളൂ.
പക്ഷെ കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയില്‍ 20 ഓളം സാഹസികയാത്രകൾ നടത്തിയെങ്കിലും ഒരെണ്ണം പോലും ബൂലോകവുമായി പങ്കുവെക്കണം എന്നു തോന്നിയിരുന്നില്ല. പ്രധാന പ്രശ്നം സഞ്ചാരസാഹിത്യം എഴുതാനുള്ള അറിവിലായ്മ തന്നെ. അതിനു പുറമേ ക്യാമറ കൈയ്യിൽ ഉണ്ടെങ്കിലും പടം പിടിക്കുന്ന കാര്യത്തില്‍ വളരെ മടിയനാണു് ഞാന്‍.
പൂണെ വിട്ടു് ബാംഗ്ലൂര്‍ക്ക് കുടിയേറുന്നതിനു മുന്‍പു്, നല്ല ഒരു ട്രെക്കോടു കൂടി കലാശക്കൊട്ടു് നടത്തണം എന്നു് ബാംഗ്ലൂര്‍ക്ക് മാറുന്നകാര്യം ഉറപ്പായപ്പോൾ തീരുമാനിച്ചതാണു്. കഴിഞ്ഞ കുറച്ചു നാളായി അങ്ങനെ ഒരു ചിന്ത മനസ്സിലുണ്ടെങ്കിലും കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് (കൃത്യമായി പറഞ്ഞാല്‍ 2009 ഫെബ്രുവരി 14-15 തീയതികളിൽ‍) അവിചാരിതമായി അതിനൊരു അവസരം ഒത്തു കിട്ടി. ഞാൻ സ്ഥിരമായി ട്രെക്കിങ്ങിനു പോകുന്ന ട്രെക്ക്-ഡി എന്ന ട്രെക്കിങ്ങ് ക്ലബ്ബ് തന്നെ ഫെബ്രുവരി 14-15 തീയതികളില്‍ 2 പ്രമുഖ ശിവാജി കോട്ടകളായ രാജ്ഗഡ്-ലേക്കും തോരണ-യിലേക്കും ഒരു സര്‍ക്ക്യൂട്ട് ട്രെക്ക് നടത്തുന്നു എന്നു അറിഞ്ഞു. പിന്നൊന്നും ആലോചിച്ചില്ല. ചാടി വീണു. ആ സാഹസിക യാത്രയുടെ സഞ്ചാരസാഹിത്യമാണു് (?) ഈ പോസ്റ്റ്.

തയ്യായാറെടുപ്പു്

ട്രെക്ക്-ഡിയുടെ സൈറ്റില്‍ http://trekdi.com/register-for-outings/view-51.html പറഞ്ഞിരിക്കുന്ന പ്രകാരം, ശനിയാഴ്ച രാവിലെ രാജ്ഗഡ് കീഴടക്കി, ഉച്ച കഴിഞ്ഞു് 12 കിലോമീറ്ററോളം കാട്ടിലൂടെ നിരവധി മലനിരകൾ താണ്ടി വൈകുന്നേരത്തോടെ തോരണയിലെത്തി, അവിടെ അന്നു് താമസിക്കുകയായിരുന്നു ഉദ്ദേശം. പക്ഷെ മുൻകൂട്ടി തീരുമാനിച്ച ഒരു കാര്യവും ഈ ട്രെക്കിൽ നടന്നില്ല. അവിചാരിതമായുണ്ടായ സംഭവ വികാസങ്ങൾ രാജ്ഗഡ് തോരണ ട്രെക്കിനെ എന്റെ ജീവിതത്തിലെ ഒരു അവിസ്മരണീയ ട്രെക്കാക്കി തീര്‍ത്തു. അതിന്റെ കഥയിലേക്കു്.
സാധാരണ ഏതു ട്രെക്കിനു പോയാലും ട്രെക്കിനു കൊണ്ടു പോകേണ്ട എന്തേലും ഒരു പ്രധാനപ്പെട്ട സാധനം മറക്കുക (ടോര്‍ച്ച്/റെയ്‌ൻ കോട്ടു്/തൊപ്പി/ക്യാമറ/ബാറ്ററി തുടങ്ങി എന്തും ആവാംഅതു് :) ) എന്നതു് എന്റെ സ്ഥിരം സ്വഭാവമായതിനാൽ , ഇപ്രാവശ്യം നന്നായി പോകണം എന്നു തീരുമാനിച്ചു് 13ആം തീയതി രാത്രി തന്നെ എല്ലാ സാധനങ്ങളും ബാഗിൽ തയ്യാറാക്കി വെച്ചു. തൊപ്പി തലയിൽ വെക്കാൻ ഉള്ളതായതിനാൽ അതു് ബാഗിന്റെ മുകളിലും വെച്ചു്, 10 മണിക്കു് തന്നെ ഉറങ്ങാൻ കിടന്നു.
രാവിലെ 6 മണിക്കു് സ്വാർഗേറ്റ് എസ്.ടി. സ്റ്റാന്‍ഡിൽ എത്തണം എന്നായിരുന്നു പ്രോഗ്രാം ഷെഡ്യൂളിൽ‍. അതിനാൽ 4:30ക്കു് എഴുന്നേറ്റു. 2 ദിവസത്തെ ട്രെക്കായതിനാൽ ടൂവീലർ സ്വാർ‌ഗേറ്റ് എസ്.ടി. സ്റ്റാന്‍ഡിൽ വെക്കുന്നതു് ബുദ്ധിയല്ല എന്നു അറിയാവുന്നതിനാൽ ബസ്സില്‍ തന്നെ സ്വാർഗേറ്റ് എസ്.ടി. സ്റ്റാന്‍ഡിലെക്കു് പോകാൻ തീരുമാനിച്ചു. 5 മണി തൊട്ടു് 5:30 വരെ നോക്കി നിന്നിട്ടും ബസ്സ് വന്നില്ല. പൂണെയിലെ പബ്ലിക്ക് ട്രാന്‍സ്പോര്‍ട്ട് സേവനം എത്രത്തോളം പരിതാപകരമാണു് എന്നറിയണമെങ്കിൽ ഇവിടെ 2 ദിവസം ബസ്സില്‍ യാത്ര ചെയ്താൽ മതി (ബാംഗ്ലൂര്‍, ചെന്നെ, മുംബൈ തുടങ്ങിയ പട്ടണങ്ങളിലൊക്കെ ജീവിച്ചിട്ടുണ്ടെങ്കിലും ഇത്ര പരിതാപകരമായ പൊതുജന യാത്രാ സൌകര്യം വേറൊരു പട്ടണത്തിലും ഞാൻ കണ്ടിട്ടില്ല. അതു കൊണ്ടു് തന്നെ സ്വന്തമായി ഒരു വാഹനം വാങ്ങിക്കുന്നതിനെക്കുറിച്ചു് സ്വപ്നത്തിൽ പോലും ആലോച്ചിട്ടില്ലാത്ത ഞാൻ പൂണെയിൽ എത്തി ഒരു വര്‍ഷത്തിനുള്ളിൽ ഒരു ടൂവീലര്‍ വാങ്ങിക്കാൻ നിർബന്ധിതനായിത്തീര്‍ന്നു.
അര മണിക്കൂർ നിന്നിട്ടും ബസ്സൊന്നും കിട്ടാഞ്ഞതിനാൽ അവസാനം ഒരു ഓട്ടോ പിടിച്ചു് 5:50 ഓടെ ഞാൻ പൂണെ സ്റ്റേഷനിലെത്തി. അവിടെ നിന്നു ബസ്സിൽ കയറി 6:10- ഓടെ സ്വാർ‌ഗേറ്റ് എസ്.ടി. സ്റ്റാന്‍ഡിലെത്തി. പറഞ്ഞതു പൊലെ ട്രെക്ക് കോര്‍‌ഡിനേറ്റർ ആയ പിനാക്കിൻ കാർ‌വെ എൻ‌ക്വയറി കൌണ്ടറിനു സമീപം ഉണ്ടായിരുന്നു. ഇതു വരെ കണ്ടീട്ടു പോലും ഇല്ലാത്ത കുറച്ചു പേരും പിനാക്കിന്റെ സമീപത്തു് ട്രെക്കിനു തയ്യാറായി നിൽ‌പ്പുണ്ടായിരുന്നു. ട്രെക്കിങ്ങ് ക്ലബ്ബ് വഴി ട്രെക്കിനു പോകുന്നതു് കൊണ്ടുള്ള ചില ഗുണങ്ങൾ താഴെ പറയുന്നവയാണു്.
  • യാത്ര, ട്രെക്ക് എക്പേര്‍ട്ടൈസ് ഇതിനെക്കുറിച്ച് വേവലാതിയേ വേണ്ട.
  • സമൂഹത്തിന്റെ വിവിധ തുറകളിൽ പ്രവര്‍ത്തിക്കുന്ന നിരവധി ഊര്‍ജ്ജസ്വരായ ആളുകളെ പരിചയപ്പെടാം. 
  • ഭക്ഷണത്തെക്കുറിച്ചു് വേവലാതി വേണ്ട. ഭക്ഷണത്തിന്റെ കാര്യമൊക്കെ ട്രെക്കിങ്ങ് ക്ലബ്ബുകാർ നോക്കി കൊള്ളും. നാമമാത്രമായ ഒരു തുകമാത്രമേ ഇതിനെല്ലാം കൂടെ അവർ ഈടാക്കുന്നുള്ളൂ.പക്ഷെ ഭക്ഷണം പാചകം ചെയ്യുന്ന സമയത്ത് അവരെ സഹായിക്കുക എന്നതു് നമ്മുടെ കടമ ആകുന്നു. (പക്ഷെ വെള്ളത്തെക്കുറിച്ചു് എനിക്കു് വേവലാതി ഉള്ളതിനാൽ എന്റെ ട്രെക്കിങ്ങ് ലഗേജിന്റെ ഭാരത്തിന്റെ ഭൂരിഭാഗവും വെള്ളത്തിന്റെ ആവും :))

ട്രെക്ക് ഷെഡ്യൂള്‍ മാറിമറിയുന്നു

6:30ക്കു രാജ് ഗഡിലേക്കു പോകാനുള്ള അടിവാര ഗ്രാമമായ ഗുഞ്ചന്‍വണെ-യിലേക്കുള്ള ബസ്സ് കാത്തു് നിന്ന ഞങ്ങളെ നിരാശപ്പെടുത്തി ആദ്യത്തെ വാര്‍ത്തയെത്തി. ഗുഞ്ചന്‍വണെ-യിലേക്കു് 6:30ക്കു് പുറപ്പെടെണ്ട ബസ്സ് റദ്ദാക്കിയിരിക്കുന്നു. അടുത്ത ബസ്സ് 9:30ക്കു് മാത്രം. പൂണെയിൽ നിന്നു് ഗുഞ്ചന്‍വണെ-യിലേക്കു് 2 മണിക്കൂർ യാത്രയുള്ളതിനാൽ ട്രെക്കിങ്ങ് ഷെഡ്യൂള്‍ മൊത്തം തകരാറാവുന്ന സ്ഥിതിയായി. ട്രെക്ക് കോർഡിനേറ്ററായ പിനാക്കിൻ കാര്‍വെ ചില അന്വേഷണങ്ങള്‍ക്കു ശേഷം തോരണയ്ക്കു പോകാനുള്ള അടിവാരഗ്രാമമായ വെളെ-യിലേക്ക് 7:30 മണിക്കു് ഒരു ബസ്സ് ഉണ്ടെന്നു കണ്ടെത്തി. അതിനാൽ അദ്ദേഹം ട്രെക്ക് ഷെഡ്യൂളില്‍ ആകെ മാറ്റം വരുത്തി. ആദ്യം രാജ് ഗഡ് വഴി തോരണയ്ക്കു പോകാന്‍ തീരുമാനിച്ചിരുന്ന ഞങ്ങൾ, ബസ്സ് പറ്റിച്ചതിനാല്‍ തോരണ വഴി രാജ്ഗഡിലേക്കു് ട്രെക്ക് ചെയ്യാന്‍ തീരുമാനിച്ചു. അവിചാരിതമായി സംഭവിച്ച ഈ മാറ്റം ട്രെക്കിനെ കൂടുതൽ അവിസ്മരണീയമാക്കി തീര്‍ക്കുകയാണു് ചെയ്തതു്. അതിന്റെ കഥകൾ വഴിയേ.

വെളെയിൽ‍-തോരണയിലേക്കുള്ള യാത്ര തുടങ്ങുന്നു

7:30ക്കു പൂണെ വിട്ട ഞങ്ങള്‍ 9:45ഓടു കൂടി തൊരണയുടെ അടിവാവാരഗ്രാമമായ വെളെയിലെത്തി. അടിവാരത്തു തന്നെയുള്ള ഒരു ഹോട്ടലിൽ നിന്നു് പ്രഭാതഭക്ഷണം കഴിച്ചു. ഞാൻ ഉച്ചയ്ക്ക് ഭക്ഷണത്തിനുള്ളതു് അവിടെ നിന്നു് പൊതിഞ്ഞു വാങ്ങി. (ആദ്യത്തെ ദിവസം ഉച്ചഭക്ഷണം കൊണ്ടു വരണം എന്ന നിർ‌ദ്ദേശം ഉണ്ടായിരുന്നു).
വെളെ ഗ്രാമത്തിൽ നിന്നുള്ള തോരണ കോട്ടയുടെ വിദൂര ദൃശ്യങ്ങള്‍








10:30യോടു കൂടി ഞങ്ങൾ ട്രെക്ക് തുടങ്ങി. ട്രെക്ക് തുടങ്ങിയപ്പോഴാണു് പതിവു പോലെ ഇപ്രാവശ്യം ഞാന്‍ മറന്നിരിക്കുന്നതു് തൊപ്പിയാണു് എന്ന കാര്യം മനസ്സിലാക്കിയതു്. വേനല്‍ക്കാലത്ത് വെയിലത്തുകൂടെയുള്ള ട്രെക്കിങ്ങിനു് ഒരിക്കലും ഒഴിച്ചുകൂടാൻ വയ്യാത്ത ഒരു സംഗതിയാണു് തൊപ്പി. മറന്നു പൊകാതിരിക്കാന്‍ ബാഗിന്റെ മുകളിൽ തന്നെ വച്ച തൊപ്പി രാവിലത്തെ തിരക്കിനിടയിൽ ബാഗിന്റെ മുകളീല്‍ നിന്നു് തട്ടിമാറ്റിയായിക്കണം ഓടിയിറങ്ങിയതു്. എന്തായാലും മറന്നതിനെകുറിച്ചു് വേവലാതി പെടാതെ, ബാഗ് തുറന്നു് തൊര്‍ത്തെടുത്ത് തലയില്‍ കെട്ടി. അല്ലാതെ ആ കാട്ടില്‍ എവിടെ തൊപ്പി കിട്ടാന്‍. ഞങ്ങൾ ഓരോ കുന്നായി പിന്നിടുമ്പോള്‍ ഞങ്ങളുടെ മുന്നിൽ ട്രെക്ക് ചെയ്ത് പോകുന്ന ചിലരെ കണ്ടു.




ആദ്യത്തെ അരമണിക്കൂർ വലിയ പ്രശ്നം ഉണ്ടായിരുന്നില്ല. വലിയ കയറ്റം ഒന്നും ഇല്ലായിരുന്നു. അരമണിക്കൂറിനു ശേഷം ചെങ്കുത്തായ കയറ്റങ്ങൾ തുടങ്ങി. പിന്നീടു് ഓരോ 100 മീറ്റർ കയറുമ്പോഴും വിശ്രമിക്കെണ്ട സ്ഥിതിയായി. ചില സ്ഥലങ്ങളിൽ പാറയില്‍ പിടിച്ച് വലിഞ്ഞു കയറെണ്ടി തന്നെ വന്നു. താഴേക്കു നൊക്കാനെ പൊയില്ല. നോക്കിയാൽ പിന്നീടൊന്ന് നോക്കെണ്ടി വരില്ലായിരുന്നു. വേനല്‍ക്കാലമായതിനാൽ എല്ലായിടവും വരണ്ടു കിടക്കുകയായിരുന്നു. ഞങ്ങൾ കയറുന്ന മലയിലാകട്ടെ വൃക്ഷങ്ങള്‍ ഒന്നും ഇല്ല. അതിനാൽ തന്നെ നട്ടുച്ചയ്ക്കത്തെ വെയിലത്തുകൂടിയുള്ള മലകയറ്റം വളരെ ആയാസകരമായിരുന്നു. ഞങ്ങൾ പിന്നിട്ട വഴിയിലെ ചില ചിത്രങ്ങള്‍







തോരണയിൽ

അങ്ങനെ രണ്ടര മണിക്കൂര്‍ നേരത്തെ കഠിനാദ്ധ്വാനത്തിനു്‌ ശേഷം 12:30 മണിയോടു കൂടി തോരണ എന്ന ശിവാജി കോട്ടയുടെ വാതില്‍ക്കൽ എത്തി. (ഞങ്ങള്‍ അവിടെ കയറാൻ തന്നെ ഇത്ര ബുദ്ധിമുട്ടിയെങ്കില്‍ ആ കോട്ട പണിയുംപ്പോ എത്ര പേരുടെ ജീവന്‍ പൊലിഞ്ഞിട്ടുണ്ടാവും എന്നു വെറുതെ ആലോചിച്ചു പോയി)
ബിനി ദർ‌വാസാ എന്ന ഗേറ്റിൽ കൂടെയാണു് ഞങ്ങൾകോട്ടയിലേക്കു് പ്രവേശിച്ചതു്. ബിനി ദർ‌വാസയിൽ നിന്നുള്ള ഒരു ചിത്രം താഴെ.




കോട്ട കയറി മുകളില്‍ എത്തിയപ്പോൾ തന്നെ എല്ലാവരും വശം കെട്ടിരുന്നു. അതിനാൽ ഭക്ഷണപ്പൊതികളെടുത്തു് എല്ലാവരും കൂടിയിരുന്നു് ആദ്യം തന്നെ ഉച്ച ഭക്ഷണം കഴിച്ചു. അര മണിക്കൂർ വിശ്രമിച്ചു. 1.30 യോടു കൂടി തൊരണ ചുറ്റി നടന്നു് കാണാം ഇറങ്ങി. ടീം ലീഡറായ പിനാക്കിൻ 2:30 ആകുമ്പോഴേക്കു് തോരണ വിടാന്‍ എല്ലാവരും തയ്യാറാവണം എന്നറിയിച്ചു. കാരണം തോരണയില്‍ നിന്നു് രാജ്ഗഡില്‍ എത്താന്‍ 5 മണിക്കൂറെങ്കിലും എടുക്കും. രാത്രിയായാൽ യാത്ര വളരെ ബുദ്ധിമുട്ടാകും എന്നറിയിച്ചു. അതിനാൽ 2:30ക്കു് പുറപ്പെട്ടാല്‍ ഇരുട്ട് വീഴുന്നതിനു മുന്‍പ് 7 മണിയോടു് കൂടി അവിടെത്താം എന്നറിയിച്ചു.
തോരണ ചുറ്റി നടന്നു് വിവിധ സ്ഥലങ്ങൾപിനാക്കിന്‍ ഞങ്ങളെ കാണിച്ചു. തോരണ കോട്ട ഒരു ഭീമാകാരൻ കോട്ട തന്നെയാണു്. ഏക്കറുകണക്കിനു് അതിങ്ങനെ പരന്നു കിടക്കുകയാണ്. അതിന്റെ ചില ചിത്രങ്ങള്‍ താഴെ.




















തോരണയിൽ നിന്നു നോക്കുമ്പോള്‍ കണ്ണെത്തുന്ന ദൂരത്തു് ഏതാണ്ടു് 12 കിലോമീറ്റർ അകലെ രാജ് ഗഡ് പ്രൌഡിയോടെ തലയുയര്‍ത്തി നില്‍ക്കുന്നതു് അദ്ദെഹം കാണിച്ചു. തോരണയിൽ നിന്നു് രാജ് ഗഡിലേക്ക് നടന്നു പൊകേണ്ട മലനിരകളും അദ്ദേഹം കാണിച്ചു.





തോരണയുടെ ലഘുചരിത്രം

13ആം നൂറ്റാണ്ടിലാണു് ഈ കോട്ട നിര്‍മ്മിക്കപ്പെട്ടതു് എന്നു് കരുതുന്നു. 1643-ല്‍ 16-ആമത്തെ വയസ്സിൽ ശിവാജി ഈ കോട്ട കീഴടക്കി. ഇതു് മറാഠസാമ്രാജ്യത്തിന്റെ ആദ്യത്തെ കോട്ടകളിൽ ഒന്നായി. ശിവാജി ഈ കോട്ടയെ പ്രചണ്ഡഗഡ് എന്നു നാമകരണം ചെയ്യുകയും, കോട്ടയിൽ നിരവധി നിര്‍മ്മാണപ്രവര്‍ത്തങ്ങള്‍ നടത്തുകയും ചെയ്തു. തോരണ കോട്ടയിൽ നിന്നു് ശിവാജിക്കു് ഒരു നിധി കിട്ടുകയും അതുപയൊഗിച്ചാണു് അദ്ദേഹം രാജ്ഗഡ് നിര്‍മ്മിച്ചതെന്നും ഒരു കഥയുണ്ടു്. തോരണയെക്കുറിച്ച് ഇതിൽ കൂടുതൽ എനിക്ക് പിടിയില്ല.

തോരണ വിടുന്നു

കോട്ടയുടെ വിവിധഭാഗങ്ങള്‍ കണ്ടതിനു ശെഷം 2:30 യോടു കൂടി ഞങ്ങള്‍ തൊരണ വിടാന്‍ തയാറെടുത്തു. പക്ഷെ കയറിയതിനേക്കാള്‍ ബുദ്ധിമുട്ടായിരുന്നു രാജ് ഗഡ് ലക്ഷ്യമാക്കിയുള്ള തൊരണയില്‍ നിന്നുള്ള ഇറക്കം. കോട്ടയുടെ മുകലില്‍ നിന്നു നൊക്കുമ്പോല്‍ ഏതാണ്ടു് അരകിലോമീറ്റര്‍ കാണുന്ന താഴ്വാരത്തെത്താന്‍ എത്താന്‍ ഒരു മണിക്കൂര്‍ ആണു് പിനാക്കിന്‍ തന്നതു്. സംഘത്തില്‍ ഉണ്ടായിരുന്ന 2 പുതുമുഖട്രെക്കറുമാരുടെ സാന്നിദ്ധ്യവും, അതീവ ദുര്‍ഘടമായ വഴികളും കൂടി ചേര്‍ന്നു് ഇറക്കം വളരെ താമസിപ്പിച്ചു. താഴേക്കു് നോക്കുമ്പോള്‍ പലയിടങ്ങളിലും ഉള്ളൊന്നു കിടുങ്ങി. ചുരുക്കി പറഞ്ഞാല്‍ അരമണിക്കൂര്‍ കൊണ്ടു് പിന്നിടണ്ട വഴി കടക്കാന്‍ ഞങ്ങള്‍ 2 മണിക്കൂര്‍ എടുത്തു. തോരണയില്‍ നിന്നു രാജ് ഗഡിലേക്ക് പോകാന്‍ മലയിറങ്ങുമ്പോള്‍ എടുത്ത ചില ചിത്രങ്ങള്‍ താഴെ.

















4:30യോടു കൂടി മാത്രമാണു് തൊരണ എന്ന ശിവാജി കോട്ടയില്‍ നിന്നറങ്ങി രാജ്ഗഡിലേക്കു പൊകെണ്ട വഴിയില്‍ എത്താന്‍ ഞങ്ങള്‍ക്ക് ആയുള്ളൂ. തോരണ ഇറങ്ങി കഴിഞ്ഞ് പിറകിലേക്കു് നോക്കിയപ്പോളുള്ള ദൃശ്യം.








തോരണയില്‍ നിന്നു് രാജ്ഗഡിലേക്കു്

അവിടെ നിന്നു് കുറഞ്ഞതു് 4 മണിക്കൂര്‍ യാത്ര രാജ് ഗഡിലേക്കുള്ളതിനാല്‍ ഞങ്ങള്‍ ഉടനെ തന്നെ നടത്തം ആരംഭിച്ചു. ചെറു കുന്നുകള്‍ക്കു മുകളിലൂടെ താഴ്വരകളിലെ കാടും കണ്ടു് നടന്നു. ഇടയ്യ്ക്ക് രാജ്ഗഡില്‍ നിന്നു് തൊരണയിലേക്ക് ട്രെക്ക് ചെയ്യുന്ന ചിലരെ വഴിയില്‍ കണ്ടു. തോരണയില്‍ നിന്നു് രാജ് ഗഡിലേക്കുള്ള വഴിയില്‍ നിന്നു് എടുത്ത ചില ചിത്രങ്ങല്‍ താഴെ.
















ചെറുകുന്നുകളിലൂടെയുള്ള നടത്തം ബുദ്ധിമുട്ടുള്ളതൊന്നും ആയിരുന്നില്ലെങ്കിലും 7 മണിയായതോടെ കൂടി എങ്ങും ഇരുട്ടായി. പതുക്കെ ആകാശത്തു് നക്ഷത്രഗോളങ്ങള്‍ തെളിഞ്ഞു. വളരെ നാളുകള്‍ക്കു് ശേഷം ആകാശത്തു് ആയിരക്കണക്കിനു് നക്ഷത്രങ്ങളെ ഒരുമിച്ചു കണ്ടു. പൂണെ പോലുള്ള നഗരങ്ങളില്‍ ഒരിക്കലും കണി കാണാന്‍ കിട്ടാത്ത ദൃശ്യം. അപ്പോഴേക്കും തുടര്‍ച്ചയായ നടത്തം മൂലം ഞങ്ങളൊക്കെ തകര്‍ന്നു തുടങ്ങിയിരുന്നു. ക്ഷീണവും ആകാശത്തെ വര്‍ണ്ണവിസ്മയവും കാരണം നമുക്കു് കുറച്ചു് നേരം വിശ്രമിക്കാം എന്നു് സംഘനായകനായ പിനാക്കിന്‍ പറയുകയും, ഞങ്ങളെല്ലാം കുന്നിന്‍ ചരിവിലെ പുല്‍മേടുകളീലേക്കു് വീണതും ഒരുമിച്ചായിരുന്നു.

ജ്യോതിശാസ്ത്ര ക്ലാസ്

പിനാക്കിന്‍ ചെറിയ ഒരു അമെച്വര്‍ ജ്യോതിശാസ്ത്രജ്ഞന്‍ കൂടിയായതിനാല്‍ അദ്ദേഹം സംഘാഗങ്ങള്‍ക്ക് ചെറിയ ഒരു ജ്യോതിശാസ്ത്ര ക്ലാസ് എടുത്തു. വിവിധ നക്ഷത്ര രാശികളേയും, ധ്രുവനക്ഷത്രത്തേയും ഒക്കെ പരിചയപ്പെടുത്തുകയാണു് അദേഹം ചെയ്തതു്. ഞാനും എന്നാലാവുന്ന വിധം ചെറിയ സഹായങ്ങള്‍ അദ്ദേഹത്തിനു ചെയ്തു.

ഷെഡ്യൂളില്‍ ഇല്ലാതിരുന്ന ട്രെക്കുകള്‍

അര മണിക്കൂറോളം നേരത്തെ വിശ്രമത്തിനു ശേഷം ഞങ്ങള്‍ രാജ്ഗഡ് ലക്ഷ്യമാക്കി യാത്ര തുടര്‍ന്നു. അപ്പോഴേക്കു സമയം 9 മണിയായി. അങ്ങനെ ഞങ്ങളുടെ ഷെഡ്യൂളില്‍ ഇല്ലാതിരുന്ന നൈറ്റ് ട്രെക്ക് തുടങ്ങി. യാത്ര കാട്ടില്‍ കൂടിയായതിനാല്‍ അതൊരു ജംഗിള്‍ ട്രെക്ക് കൂടിയായി. നോക്കിയയുടെ 1100 എന്ന മൊബൈല്‍ ഉണ്ടായിരുന്നതു് ടോര്‍ച്ചായി ഉപകാരപ്പെട്ടു. ഏതെങ്കിലും ഹൈടെക്ക് മൊബൈലിനു ആ സൌകര്യം ഉണ്ടോ? :)

ഒരു മണിക്കോറോളം നടന്നു കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ രാജ്ഗഡ് മലയുടെ താഴ്വാരത്തെത്തി. അപ്പോഴേക്കു് ഞങ്ങളൊക്കെ ശരിക്കു തളര്‍ന്നിരുന്നു. എവിടെയെങ്കിലും വീണു് കിടന്നുറങ്ങിയാല്‍ മതി എന്ന സ്ഥിതിയിലായി. പക്ഷെ രാജ് ഗഡ് കയറി ഭക്ഷണം കഴിച്ചതിനു ശേഷം കിടക്കാനാണു് ഷെഡ്യൂള്‍ എന്നതിനാല്‍ ഞങ്ങള്‍ പതുക്കെ മലകയറ്റം ആരംഭിച്ചു.

രാത്രിയായതിനാല്‍ മൂന്നു് വട്ടം വഴി തെറ്റി. രണ്ടു് വട്ടം ഒരു കിലോമീറ്ററോളം മുന്നോട്ടു പൊയതിനു ശെഷം തിരിച്ചു നടക്കേണ്ടി വന്നു. രാത്രി ആയതിനാല്‍ മലയയറ്റത്തിന്റെ തീവ്രത ആര്‍ക്കും അത്ര ബോദ്ധ്യപ്പെട്ടില്ല. (പിറ്റേ ദിവസം രാവിലെ നോക്കിയപ്പോഴാണു് പലരുടേയും ഉള്ളു കിടുങ്ങിപ്പോയതു്) പലയിടത്തും പാറകളില്‍ പിടിച്ച് ഇഞ്ചിഞ്ചായായിട്ടായിരുന്നു കയറ്റം. സംഘാഗംങ്ങളില്‍ ചിലര്‍ കയറാന്‍ വലരെ ബുദ്ധിമുട്ടുന്നതിനാല്‍ നേതാവായ പിനാക്കിനു പലപ്പോഴും മുന്നാലു വട്ടം പല കയറ്റങ്ങളും ഇറങ്ങി കയറേണ്ടി വന്നു. അങ്ങനെ ഇഞ്ചോടിച്ചു് മുന്നേറി അവസാനം 12 മണിയോടെ ഞങ്ങള്‍ രാജ് ഗഡ് എന്ന കോട്ടയുടെ പുറത്തു് എത്തി. (ഇതിന്റെ ഒന്നും ചിത്രങ്ങള്‍ കാണിക്കാന്‍ നിര്‍‌വാഹം ഇല്ല. കുറ്റാകൂരിരുട്ടില്‍ എന്തു് ഫൊട്ടോ? :) )

കോട്ടയ്ക്കു വെളിയില്‍ പ്രതിസന്ധി

ഇനി കോട്ടയില്‍ കയറാനുള്ള വാതില്‍ കണ്ടെത്തണം. അതിനായി പിനാക്കിന്‍ ടോര്‍ച്ചുമെടുത്തു് കോട്ടയുടെ ചുറ്റും നടന്നു. ശിവാജിയുടെ കോട്ടകള്‍ എല്ലാം തന്നെ വാരിയര്‍ ഫോര്‍‌ട്ട്സ് ആയതിനാല്‍ അതിന്റെ നിര്‍‌മ്മാണം അതീവ തന്ത്രപരം ആയിരുന്നു. കോട്ടയെക്കുറിച്ച് നേരത്തെ അറിയാത്ത ഒരാള്‍ക്ക് കോട്ടയിലേക്കു് കയറാനുള്ള വാതില്‍ കണ്ടെത്തുന്നതു് അസാദ്ധ്യം തന്നെയാണു്. ഏതാണ്ടു് ഒരു മണിക്കൂറോളം കോട്ടയ്ക്കു് ചുറ്റും നടന്നെങ്കിലും പിനാക്കിനു ഞങ്ങള്‍ നില്‍ക്കുന്ന വശത്തു് നിന്നു് കോട്ടയിലെക്കുള്ള കവാടം കണ്ടെത്താന്‍ കഴിഞ്ഞില്ല. പിനാക്കില്‍ ഇതിനു മുന്‍പു് രണ്ടു വട്ടമെങ്കിലും (2 വര്‍ഷങ്ങള്‍ക്ക് മുന്‍പു്) ഞങ്ങള്‍ നില്‍ക്കുന്ന ഇടത്തു് കൂടി രാജ് ഗഡിലേക്കു് കയറിയിട്ടും ഉള്ളതാണു്. എന്നീട്ടും ആ വാതില്‍ കണ്ടെത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. ഞങ്ങള്‍ ഇത്ര ബുദ്ധിമുട്ടിയെങ്കില്‍ ശിവാജിയുടെ ശത്രു സേനകള്‍ എത്ര കഷ്ടപ്പെട്ടുക്കാണും എന്നു് ആലോചിച്ചു പോയി. ശത്രുക്കള്‍ക്കു് ശിവാജിയുടെ പടയാളികളികളെക്കുടെ നേരിട്ടു വേണം കോട്ടവാതില്‍ കണ്ടെത്താന്‍.
പിനാക്കില്‍ നിരാശനായി തിരിച്ചെത്തിയപ്പോഴേക്കു് ഞങ്ങളൊക്കെ ആകെ തളര്‍ന്നിരുന്നു. വിശപ്പും കെട്ടു. എങ്ങനെയെങ്കിലും എവിടെയെങ്കിലും കിടന്നാല്‍ മതി എന്നായി. ഞങ്ങളെല്ലാം കയ്യിലുള്ള സ്ലീപ്പിങ്ങ് മാറ്റും, സ്ലീപ്പിങ്ങ് ബാഗും ഒക്കെയെടുത്ത് ആ രാക്ഷസന്‍ കോട്ടയുടെ വെളിയില്‍ ഉറക്കമായി. കിടന്നതു് ഓര്‍ക്കുന്നുണ്ടു് പിന്നെ രാവിലെ കണ്ണില്‍ വെളിച്ചമടിക്കുമ്പോഴാണു് അറിയുന്നതു്. അപ്പോഴേക്കു സമയം 7:30 ആയി. അപ്പോള്‍ കണ്ട ദൃശ്യമാണു് താഴത്തെ ചിത്രം.




പിനാക്കിനും ഉണര്‍ന്നു. വാതില്‍ തപ്പാന്‍ ഞാനും വേറെ ഒരു സംഘാംഗം കൂടി പിനാക്കിന്റെ ഒപ്പം പോയി. ഏതാണ്ടു് 15 മിനിറ്റു നേരത്തെ തപ്പലിനു ശേഷം ഞങ്ങള്‍ കിടന്നതിനു നൂറു മീറ്റര്‍ അകലെയായി കോട്ടവാതില്‍ കണ്ടെത്താന്‍ ഞങ്ങള്‍ക്കു കഴിഞ്ഞു. :) പക്ഷെ ആ വാതിലിലേക്കെത്താന്‍ ഒരു കിലോമീറ്റര്‍ ട്രെക്ക് ചെയ്യണം. ആ പോക്കിനു കോട്ടയുടെ ചുറ്റും നടന്നു് എടുത്ത ചില ചിത്രങ്ങള്‍ താഴെ.


















രാജ്ഗഡില്‍

തിരിച്ചെത്തി സംഘാംങ്ങളേയും കൂട്ടി ഞങ്ങളെല്ലാം ആ രാക്ഷസന്‍ കോട്ടയുടെ കവാടത്തിലേക്കു് നടന്നു.






കവാടത്തിന്റെ ചിത്രം താഴെ.







കോട്ടയ്ക്ക് അകത്തു കയറിയപ്പോള്‍ തന്നെ ഉയര്‍ന്ന് ഒരു സ്ഥലത്തു കയറി ആ കോട്ടയുടെ വലിപ്പം നോക്കുകയാണു് ഞാന്‍ ചെയ്തതു്. കിലോമീറ്ററോളം നീണ്ടു നിവര്‍ന്നിങ്ങനെ കിടക്കുകയാണു് രാജ്ഗഡ് എന്ന രാക്ഷസക്കോട്ട. അതിന്റെ ഒരറ്റത്തു് നില്‍ക്കുകയാണു് ഞങ്ങള്‍.













രാജ്ഗഡിലെ പ്രഭാത ഭക്ഷണം

കോട്ടക്കകയ്ത്ത് കയറിയ ഉടനെ തന്നെ തലേ ദിവസം ഭക്ഷണം കഴിക്കാത്തതിനാല്‍ ഭക്ഷണം ഉണ്ടാക്കാനാണു് (മാഗി) പിനാക്കിന്‍ പോയതു്. പക്ഷേ അവിടെ ഷെഡ്രൂളില്‍ പെടാത്തെ മറ്റൊരു സംഗതി ഞങ്ങളെ കാത്തിരിക്കുകയാരിരുന്നു. പിനാക്കിന്‍ തീപ്പെട്ടി എടുക്കാന്‍ മറന്നു പോയിരുന്നു. അതിനാല്‍ തന്നെ ഭക്ഷണം പാചകം ചെയ്തു് കഴിക്കാനുള്ള ശ്രമം ഉപേക്ഷിച്ചു. പ്രഭാതഭക്ഷണം ഉണ്ടാക്കാനുള്ള ഒരുക്കങ്ങളുടെ ചിത്രം. ചിത്രത്തിന്റെ പശ്ചാത്തലത്തില്‍ അകലെയായി തോരണ കോട്ട നില്‍ക്കുന്ന മലയും, അതിന്റെ ഇടത്തേവശത്തായി മങ്ങിയ ദൃശ്യമായി ഞങ്ങള്‍ തലെദിവസം നടന്നു വന്ന കുന്നിന്‍ നിരകളും കാണാം.





ട്രെക്കിങ്ങിനു പോകുമ്പോള്‍ ആളുകള്‍ എത്ര പെട്ടെന്നാണു് സാഹചര്യങ്ങളോടു് ഇണങ്ങി ചേരുന്നതു് എന്നു് നമുക്കു് കാണാനാവും. ട്രെക്കിങ്ങിനു് പോകുന്നവര്‍ക്ക് വേണ്ട ഏറ്റവും  വലിയ ഗുണമാണതു്.

ഉടന്‍ തന്നെ സംഘാങ്ങളില്‍ ഒരാള്‍ തന്നെ മാഗിയുടെ പാക്കറ്റു് പൊട്ടിച്ചു് പാത്രത്തിലിട്ടു് മസാലയും ചേര്‍ത്തു് പൊടിച്ചെടുത്തു. എന്നിട്ടു് ഞങ്ങളെല്ലാം കൂടി പാചകം ചെയ്യാത്ത മാഗി തന്നെ വയറ്റിലാക്കി. സംഘാംഗങ്ങളുടെ എല്ലാവരുടേയും കൈയ്യില്‍ അത്യാവശ്യം ഡ്രൈ ഫ്രൂട്ട്സൊക്കെ ഉള്ളതിനാല്‍ അതൊക്കെ എല്ലാവരും കൂടെ പങ്കിട്ടെടുത്തു. എല്ലാവരുടേയും വിശപ്പടങ്ങി.

പ്രഭാതഭക്ഷണത്തിനു ശേഷം ഞങ്ങള്‍ കോട്ടയുടെ മുഖ്യകവാടത്തിനു സമീപമുള്ള ക്ഷേത്രത്തിലേക്കു നടന്നു. അങ്ങൊട്ടുള്ള വഴിമദ്ധ്യേ എടുത്ത ചില ചിത്രങ്ങള്‍.













ബാലെകിലെയിലേക്കു്

9:00 മണിയോടു് കൂടി ക്ഷേത്രത്തിലെത്തി ബാഗൊക്കെ ആ അമ്പലത്തിനകത്തു് വച്ചു് ഞങ്ങളെല്ലാം കുറച്ചു നേരം വിശ്രമിച്ചു. 9:30 യോടു കൂടി രാജ് ഗഡ് എന്ന കോട്ടയുടെ മദ്ധ്യത്തില്‍ സ്ഥിതി ചെയ്യുന്ന ബാലെകില എന്ന മറ്റൊരു കടമ്പ കീഴടക്കാന്‍ ഞങ്ങള്‍ പുറപ്പെട്ടു. സംഘാംങ്ങളില്‍ 3 പേര്‍ അതീവ ക്ഷീണിതരായതിനാല്‍ അവര്‍ അങ്ങോട്ടു വരുന്നില്ല എന്നറിയിച്ചു. സാധനങ്ങള്‍ ഒക്കെ അവരെയേല്‍പ്പിച്ചു് ഞങ്ങള്‍ ബാലെകില കീഴടക്കാന്‍ പുറപ്പെട്ടു.ബാലെകിലയുടെ ഒരു വിദൂര ദൃശ്യം.








ബാലെകിലെയെ, കോട്ടയ്ക്കുമുകളിലെ കോട്ട എന്നു വിശേഷിപ്പിക്കാം. 2007 ഒക്ടോബറില്‍ പൂണെയിലെ എന്റെ ആദ്യത്തെ ട്രെക്കില്‍ ഞാനതു് ഒരിക്കല്‍ കയറിയതാണെങ്കിലും അന്നത്തെ കയറലിന്റെ പേടി എന്റെ മനസ്സില്‍ ഉണ്ടായിരുന്നു. ബാലെകില കയറ്റം അത്യാവശ്യം കഠിനം തന്നെയാണു്. പ്രത്യേകിച്ചു് ആദ്യമായി ട്രെക്കു് ചെയ്യുന്ന പലര്‍ക്കും അതൊരു ബാലികേറമലയായി തോന്നും. 10:00യോടു കൂടി ബാലെകില കയറാന്‍ ആരംഭിച്ച ഞങ്ങള്‍ 10:45യോടു കൂടി അതിന്റെ മുകളില്‍ എത്തി. ബാലെകിലയുടെ പ്രവേശനകവാടത്തിന്റെ ഒരു ചിത്രം താഴെ.





മുകളില്‍ അര മണിക്കൂറോളം ചുറ്റി നടന്നു് സ്ഥലങ്ങള്‍ ഒക്കെ കണ്ടു. പിനാക്കിന്‍ പല കെട്ടിട അവശിഷ്ടങ്ങളുടേയും സമീപത്തു നിന്നു് അതിന്റെ ചരിത്രം വിവരിച്ചു തന്നു.

രാജ്ഗഡ്-ലഘു ചരിത്രം

രാജ്ഗഡ് -കോട്ടകളുടെ രാജാവു് - മഹാരാഷ്ട്രയിലെ ഏറ്റവും വലിയ കോട്ടകളില്‍ ഒന്നാണു്. മഹാരാഷ്ട്രയിലെ പൂണെ ജില്ലയില്‍ പൂണെ നഗരത്തില്‍ നിന്നു് ഏകദേശം 50 കിലോമീറ്റര്‍ അകലെയാണു് രാജ്ഗഡിലേക്കു പോകാനുള്ള അടിവാരഗ്രാമമായ ഗുഞ്ചന്‍ വണെ സ്ഥിതി ചെയ്യുന്നതു്.
മുരുംദേവ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഈ കോട്ടയായിരുന്നു 26 വര്‍ഷത്തോളം മറാഠാ സാമ്രാജ്യത്തിന്റെ തലസ്ഥാനം. മറാഠാ സിംഹം ചത്രപതി ശിവജി, റായ് ഗഡ് തന്റെ ആസ്ഥാനമാക്കുന്നതിനു് മുന്‍പ് 26 വര്‍ഷത്തോളം ഈ കോട്ടയൊലിരുന്നു് തന്റെ സാമ്രാജ്യം ഭരിച്ചു.
രാജ്ഗഡില്‍ നിന്നു് കണ്ണെത്താ ദൂരത്തു് കാണുന്ന തോരണ കോട്ടയില്‍ നിന്നു് ലഭിച്ച നിധിയാണു് ഈ ഭീമാകാരന്‍ കോട്ട കെട്ടിപ്പടുക്കാന്‍ ശിവാജിയെ സഹായിച്ചെതെന്നു് പറയപ്പെടുന്നു.

കോട്ടയുടെ ഘടന

കോട്ട നില്‍ക്കുന്ന സ്ഥലത്തെ മലയകളുടേയും കുന്നുകളുടേയും ഭൂമിശാസ്ത്രപരമായ കിടപ്പനുസരിച്ചാണു് കോട്ടയുടെ നിര്‍മ്മാണം. കോട്ടയെ നാലു് പ്രധാന ഭാഗങ്ങളായി തിരിക്കാം.
  • പത്മാവതി മാച്ചി
  • സഞ്ചീവനി മാച്ചി
  • സുവേളാ മാച്ചി
  • ബാലെ കില
മാച്ചികള്‍ കോട്ടയുടെ കൈകളാണെന്നു് പറയാം. ഒരു വൃത്തത്തെ 120ഡിഗ്രി വീതമുള്ള ഭാഗങ്ങളായി ഭാഗിച്ചാല്‍ 360/0, 120, 240 (ഏകദേശം) ദിശകളില്‍ ആണു് മാച്ചികളുടെ സ്ഥാനം.
മാച്ചികള്‍ ആണു് കോട്ടയുടെ പുറത്തേക്കു് നീണ്ടു കിടക്കുന്നതും താരതമ്യേനെ ഉയരം കുറഞ്ഞ ഭാഗത്തുള്ളതും എന്നാതിനാല്‍ ഒരു ആക്രമണം ഉണ്ടായാല്‍ മാച്ചി ആണു് ആദ്യം ആക്രമിക്കുക. പക്ഷെ അതിന്റെ നിര്‍മ്മാണം അത്യന്തം സങ്കീര്‍ണ്ണമാണു്. മാച്ചികളുടെ സമീപത്തു് നിന്നു് അകത്തേക്കുള്ള വാതില്‍ കണ്ടെത്തുന്ന കാര്യം വളരെ വളരെ ദുഷക്കരമാണു്. ശത്രു സൈസൈന്യം മാച്ഛികള്‍ പിടിച്ചടക്കിയാല്‍ പോലും അവര്‍ക്കു് പിന്നേം കടമ്പ കിടക്കുകയാണു് എന്ന രീതിയിലാണു് രാജ്ഗഡ് കോട്ടയുടെ നാലാമത്തെ ഭാഗമായ ബാലെ കിലയുടെ നിര്‍മ്മാണം.
ബാലെ കിലയെ കോട്ടയ്ക്കകത്തെ കോട്ട എന്നു് വിശേഷിപ്പിക്കാം. രാജ് ഗഡ് കോട്ടയില്‍ കയറിയാല്‍ ആദ്യം നമ്മുടെ കണ്ണില്‍ പെടുക ഏതാണ്ടു് മദ്ധ്യത്തില്‍ രാജകീയ പ്രൌഡിയോടെ തലയുയര്‍ത്തി നില്‍ക്കുന്ന ബാലെ കിലെ ആണു്. ഇവിടായിരുന്നു കൊട്ടാരവും, റാണിയും കുട്ടികളും ഒക്കെ താമസിച്ചിരുന്നതു്. ശത്രു സൈന്യത്തിനു് മാച്ചിയും മറ്റും പിടിച്ചെടുക്കാന്‍ കഴിഞ്ഞാലും ബാലെ കില എന്ന ഭീമന്‍ നിര്‍മ്മാണത്തില്‍ കയറിപ്പറ്റുക എന്നതു് അതീവ ദുഷ്ക്കരമായ വിധത്തിലാണു് അതിന്റെ നിര്‍മ്മാണം. ഈ ഒരു കാരനത്താലാണു് ശിവാജി രാജ് ഗഡ് വച്ചു് ഒരിക്കലും തോല്‍പ്പിക്കപ്പെടാതിരുന്നതു്. ബാലെകിലയുടെ മുകളില്‍ നിന്നു് എടുത്ത ചില ചിത്രങ്ങള്‍ താഴെ.




ബാലെകിയയില്‍ നിന്നു് എടുത്ത ഈ ചിത്രത്തില്‍ വിദൂരതയില്‍ തോരണ കോട്ട കാണാം. ഒപ്പം തോരണയില്‍ നിന്നു് രാജ്ഗഡിലേക്കു് വരാന്‍ ഞങ്ങള്‍ പിന്നിട്ട കുന്നിന്‍ നിരകളും കാണാം.









11:30 മണിയോടെ ഞങ്ങള്‍ ബാലെകില ഇറങ്ങിത്തുടങ്ങി. 12:15ഓടു കൂടി ഞങ്ങള്‍ ക്ഷേത്രത്തില്‍ തിരിച്ചെത്തി.

രാജ്ഗഡിനോടു് വിട

ഉടനെ തന്നെ സാധനങ്ങളൊക്കെയെടുത്തു് ഞങ്ങള്‍ രാജ്ഗഡ് മലയിറങ്ങാന്‍ തുടങ്ങി. 2:30ക്കു് താഴവാരത്തുള്ള ഹോട്ടലില്‍ എത്തി ഭക്ഷണം കഴിക്കുക എന്നതായിരുന്നു ലക്ഷ്യം. കഴിഞ്ഞ 2 ദിവസത്തെ ട്രെക്കിങ്ങ് പരിശീലനം മൂലം രാജ് ഗഡില്‍ നിന്നുള്ള മലയിറക്കം മിക്കവര്‍ക്കും എളുപ്പമായിത്തോന്നി. ആദ്യമായി ടെക്ക് ചെയ്യുന്നവര്‍ പോലും വലിയ ബുദ്ധിമുട്ടില്ലാതെ വേഗം മുന്നോട്ടു് നീങ്ങി. അങ്ങനെ വിചാരിച്ച പോലെ (ഈ ട്രെക്കില്‍ വിചാരിച്ച പോലെ നടന്ന ഒരു കാര്യം അതു മാത്രമാണു്) 2:30 യോടെ ഞങ്ങള്‍ രാജ് ഗഡിന്റെ താഴവാരത്തുള്ള ഗുഞ്ചന്‍ ഗുണെ എന്ന ഗ്രാമത്തിലെത്തി ചേര്‍ന്നു. ഗുഞ്ചന്‍ ഗുണെയില്‍ നിന്നു് 4:00 മണിക്കു് പൂണെയ്ക്ക് ബസ്സ് ഉണ്ടെന്നു് അറിയാവുന്നതിനാല്‍ ഞങ്ങള്‍ പെട്ടന്നു് തന്നെ ഭക്ഷണം ഒക്കെ കഴിച്ചു് തയ്യാറായിരുന്നു. 4 മണിയുടെ ബസ്സില്‍ കയറി 7 മണിയോടെ പൂണെ സ്വാര്‍ഗേറ്റിലുള്ള എസ്.റ്റി. സ്റ്റാന്‍ഡില്‍ ഞങ്ങളെത്തി . താമസിയാതെ തന്നെ വേറൊരു ട്രെക്കിനു കാണാം എന്ന ആശംസയോടെ എല്ലാവരും അന്യോന്യം യാത്ര പറഞ്ഞു് എല്ലാവരും പിരിഞ്ഞു് നഗരത്തിന്റെ തിരക്കില്‍ അലിഞ്ഞു ചേര്‍ന്നു.
രണ്ടു് കോട്ടകളുടേയും ചരിത്രം പറയാനാണെങ്കില്‍ ധാരാളം ഉണ്ടു്. വിഷയബാഹുല്യം നിമിത്തം അതിനു മുതിരുന്നില്ല.

ഒരു പക്ഷെ പൂണെയിലെ എന്റെ അവസാത്തെ ട്രെക്കു് ആയിരിക്കും ഇതു്. ഇനിയും എത്രയോ സ്ഥലങ്ങള്‍ പോകാനുണ്ടു് എന്നു് അറിയാതെയല്ല. പക്ഷെ ജീവിതത്തിന്റെ മുന്‍‌ഗണനകള്‍ മൂലം ജീവിതം മറ്റൊരു നഗരത്തിലേക്കു് പറിച്ചു നടുമ്പോള്‍, പൂണെയില്‍ എനിക്കു് നഷ്ടപ്പെടാന്‍ പോകുന്നതു് സഹ്യാദ്രി മലനിരകളുടെ വന്യമായ സൌന്ദര്യവും, ആ മലനിരകളുടെ ഉയരങ്ങളില്‍ നിന്നു നേടിയെടുത്ത നിരവധി സൌഹൃദങ്ങളുമാണു്. പക്ഷെ എന്തൊക്കെ സംഭവിച്ചാലും ജീവിതം മുന്നോട്ടു് തന്നെ പോകണമല്ലോ. പൂണെയ്ക്ക് വിട.

04 January, 2009

മലയാളം വിക്കിഗ്രന്ഥശാല - 2008-ലെ പ്രവര്‍ത്തനങ്ങള്‍

മലയാളം വിക്കിഗ്രന്ഥശാലയുടെ (http://ml.wikisource.org/) 2008-ആം ആണ്ടിലെ പ്രവര്‍ത്തനത്തിന്റെ സംക്ഷിപ്ത റിപ്പോര്‍ട്ടാണിത്. 2008 വിക്കിഗ്രന്ഥശാല കൂടുതല്‍ സജീവമായ വര്‍ഷം ആയിരുന്നു. വിക്കിഗ്രന്ഥശാലയിലേക്ക് 2008 ല്‍ വന്ന പ്രമുഖകൃതികള്‍ താഴെ പറയുന്നവ ആണ്.

1. കുമാരനാശാന്റെ കൃതികള്‍

വിക്കിഗ്രന്ഥശാലയുടെ ഏറ്റവും പ്രധാന പ്രവര്‍ത്തനം 2007 അവസാനം തുടക്കം കുറിച്ചതും ഇപ്പോള്‍ ഏതാണ്ട് അവസാനിക്കാറുമായ കുമാരനാശാന്റെ സമ്പൂര്‍ണ്ണ കൃതികള്‍ വിക്കിയിലാക്കുന്നതായിരുന്നു.

വീണപൂവ് എന്ന ആശാന്‍ കവിത ഗ്രന്ഥശാലയിലേക്ക് ആക്കി 30 നവംബര്‍ 2007 നു രാജേഷ് വര്‍മ്മ എന്ന വിക്കിഗ്രന്ഥശാല ഉപയോക്താവാണു കുമാരനാശാന്റെ കവിതകള്‍ വിക്കിയിലാക്കുന്ന പരിപാടികള്‍ തുടങ്ങിയത്. അതിനു ശേഷം മറ്റ് പല ഗ്രന്ഥശാല ഉപയോക്താക്കളും ഇതില്‍ പങ്കാളികളായി. പെട്ടന്ന് തിരഞ്ഞപ്പോള്‍ കണ്ട ചിലര്‍ ഇവരാണു.

  1. വിനയ് രാജ്
  2. വെള്ളെഴുത്ത്
  3. കണ്ണൂരാന്‍
  4. അരയില്‍ ദാസ്

ഇവരുടെ നിസ്വാര്‍ത്ഥമായ സന്നദ്ധ സേവനം മൂലം കുമാരനാശാന്റെ സമ്പൂര്‍ണ്ണ കൃതികള്‍ വിക്കിയിലാക്കുക എന്ന പ്രവര്‍ത്തനം അതിന്റെ പരിസമാപ്തിയിലേക്ക് നീങ്ങി കൊണ്ടിരിക്കുകയാണ്. നിലവില്‍ കുമാരനാശാന്റെ കൃതികളില്‍ വിക്കിയിലാക്കാന്‍ ബാക്കി നില്‍ക്കുന്നത് ഇവയാണ്.

ശ്രീബുദ്ധചരിതം എന്ന കവിതയിലെ നാലാം കാണ്ഡത്തിന്റെ അവസാന കുറച്ച് ഭാഗങ്ങളും അഞ്ചാം കാണ്ഡം മുഴുവനായും.

ബാക്കി കുമാരനാശാന്റെ കവിതകളില്‍ പൂര്‍ത്തിയാകാതെ കിടക്കുന്നത് ഇവയാണു്.

വനമാല എന്ന കവിതാ സമാഹാരത്തിലെ

  1. വിവേകാനന്ദസ്വാമികളുടെ ഒരു കവിത
  2. ഭാഷാമേഘസന്ദേശം
  3. ശിഖിവാഹനധ്യാനദശകം
  4. മയൂരസന്ദേശം
  5. ഓം
  6. ശാരദാസ്തവം
  7. രാജയോഗസമര്‍പ്പണം
  8. ഒരു സമര്‍പ്പണം
  9. കിമപി പ്രതിനിവേദനം
  10. പുറന്നാള്‍ മംഗളം
  11. ഒരു കത്ത്‌
  12. സ്നേഹോക്തി
  13. സ്വാഗതപഞ്ചകം
  14. സ്വാഗതപത്രിക

മണിമാല എന്ന കവിതാ സമാഹാരത്തിലെ

  1. പണം
  2. കര്‍ഷകന്റെ കരച്ചില്‍
  3. ഒരു ദൂഷിതമായ ന്യായാസനം
  4. ഒരു മംഗളാശംസ
  5. സി.വി.സ്മാരകം അഥവാ നിന്നുപോയ നാദം
  6. വിവാഹമംഗളം
  7. സന്ധിഗീതം
  8. അദ്ധ്യാപകവൃത്തി

എന്നീ ചെറു കവിതകളും ആണ്. ഇതൊഴിച്ച് കുമാരനാശാന്റെ മിക്കവാറും എല്ലാ കൃതികളും വിക്കിയിലായി കഴിഞ്ഞു. ഈ ചെറു കവിതകള്‍ വിക്കിയിലാക്കാന്‍ സന്മനുസ്സുള്ള സന്നദ്ധസേവകര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ ദയവായി അത് ചെയ്യുമല്ലോ. വിക്കിയിലുള്ളവരുടെ ശ്രദ്ധയില്‍ പെടാതെ പോയ അപൂ‌‌ര്‍വ്വകൃതികള്‍ കുമാരനാശാന്റേതായി ഉണ്ടാവാം. എങ്കില്‍ അതും കണ്ടെത്തി വിക്കിയിലാക്കേണ്ടതാകുന്നു. അതിനും സഹായം അഭ്യര്‍ത്ഥിക്കുന്നു.

2. ഖുര്‍‌ആന്‍

2008-ല്‍ വിക്കിയിലെത്തിയ ആദ്യത്തെ സമ്പൂര്‍ണ്ണ ഗ്രന്ഥം ഖുര്‍‌ആന്‍-ന്റെ മലയാള പരിഭാഷ ആണ്. ഖുര്‍‌ആന്റെ മലയാള പരിഭാഷ വിക്കിയില്‍ ചേര്‍ക്കുവാന്‍ ആവശ്യമായ വിധത്തില്‍ ഖുര്‍‌ആന്‍ മലയാളം എന്ന സൈറ്റില്‍ നിന്നു ഉള്ളടക്കം പകര്‍ത്തുന്നതിനു എല്ലാ സഹായങ്ങളും ചെയ്തു തന്ന ഖുര്‍‌ആന്‍ മലയാളം സെറ്റിന്റെ വെബ് മാസ്റ്റര്‍ ശ്രീ. ഹിഷാം കോയക്ക് പ്രത്യേക നന്ദി. ഖുര്‍‌ആന്‍ വിക്കി ഗ്രന്ഥശാലയിലാക്കുന്നതിനു വിക്കിഗ്രന്ഥശാല ഉപയോക്താവായ അനൂപന്‍ സഹകരിച്ചു.

ഖുര്‍‌ആന്‍ മലയാളം സൈറ്റില്‍ നിന്നു തന്നെ ഹദീസും വിക്കിയിലക്കുന്നതിനു പദ്ധതി ഉണ്ട്. അതുമായി ബന്ധപ്പെട്ട പണികള്‍ പുരോഗമിക്കുന്നു. മലയാളത്തിനു നല്ല ഒരു ഒ.സി.ആര്‍ ആപ്ളിക്കേഷന്‍ ഉണ്ടാവേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ആപ്ളീക്കേഷന്‍ ഉണ്ടായിരുന്നുവെങ്കില്‍ ഹദീസ് ഇതിനകം വിക്കിയിലെത്തുമായിരുന്നു.

3. അദ്ധ്യാത്മരാമായണം കിളിപ്പാട്ടു്

തുഞ്ചത്തു് എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം കിളിപ്പാട്ടു് ആണ് 2008-ല്‍ വിക്കിയിലെത്തിയ വേറൊരു പ്രമുഖ ഗ്രന്ഥം. Peringz ആണ് 2006 ഏപ്രിലില്‍ അദ്ധ്യാത്മരാമായണം കിളിപ്പാട്ടു് വിക്കിയിലാക്കുന്ന പ്രവര്‍ത്തനത്തിനു തുടക്കമിട്ടത്. അതു 2008-ല്‍ ഈ വലിയ ഗ്രന്ഥത്തിന്റെ സിംഹഭാഗവും വിക്കിയിലാക്കി അദ്ധ്യാത്മരാമായണം കിളിപ്പാട്ടു് പൂര്‍ത്തീകരിച്ചത് Souparnika എന്ന വിക്കിഗ്രന്ഥശാല ഉപയൊക്താവ് ആണ്. വേറെ പല വിക്കിഗ്രന്ഥശാല ഉപയോക്താക്കളും ഇതില്‍ സഹകരിച്ചിട്ടുണ്ട്. വളരെ വലിയ ഗ്രന്ഥവും ഒട്ടേറെ അദ്ധ്യായങ്ങളും ഉപ അദ്ധ്യയങ്ങളും ഉള്ളതിനാല്‍ എല്ലാവരുടേയും പേര്‍ തപ്പിപിടിക്കുന്നതു തന്നെ വലിയ പണിയായതിനാല്‍ അതിനു മുതിരുന്നില്ല.

<2>

4. കേരളപാണിനീയം

2008-ല്‍ മലയാളം വിക്കിഗ്രന്ഥശാലയിലെത്തിച്ചേര്‍ന്ന ഒരു പ്രമുഖ കൃതി എ.ആര്‍. രാജരാജ വര്‍മ്മയുടെ കേരളപാണിനീയം ആണ്. 2006 സെപ്റ്റംബര്‍ 2നു കൈപ്പള്ളിയാണു കേരളപാണിനീയം വിക്കിഗ്രന്ഥശാലയില്‍ ആക്കുന്ന പരിപാടിക്കു തുടക്കം കുറിച്ചത്. മലയാളദേശവും ഭാഷയും എന്ന ആദ്യത്തെ അദ്ധ്യായത്തിന്റെ കുറയേറെ ഭാഗങ്ങള്‍ അദ്ദേഹം തന്നെ വിക്കിഗ്രന്ഥശാലയില്‍ ആക്കിയിരുന്നു.

അതിനു ശെഷം 1.5 വര്‍ഷത്തോളം കേരളപാണിനീയം ആരും ശ്രദ്ധിച്ചില്ല. അതിനു മാറ്റമുണ്ടായത് എസ്.എം.സി. വികസിപ്പിച്ചെടുത്ത പയ്യന്‍സ് എന്ന ആസ്കി to യൂണിക്കോഡ് കണ്‍വേട്ടറിന്റെ വരവാണു്. ഈ സോഫ്‌‌റ്റ്‌‌വെയറിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും പ്രത്യെക നന്ദി. മലയാളം വിക്കിഗ്രന്ഥശാലയ്ക്കു താമസിയാതെ തന്നെ ഏറ്റവും അധികം പ്രയോജനപ്പെടാന്‍ പോകുന്ന ഒരു സോഫ്റ്റ്‌‌വെയര്‍ ആയിരിക്കും പയ്യന്‍സ്.

പയ്യന്‍സ് ഉപയോഗിച്ച് കേരളപാണിനീയം യൂണിക്കോഡിലേക്ക് കണ്‍വേര്‍ട്ട് ചെയ്യുകയും അതു വിക്കിയിലാക്കുന്നതിനു എല്ലാ വിക്കി ഗ്രന്ഥശാല ഉപയോക്താവായ സന്തൊഷ് തോട്ടിങ്ങല്‍ സഹകരിച്ചു. അദ്ദേഹം തന്നെ "ഇന്ദുലേഖ" പോലെയുള്ള ഗ്രന്ഥങ്ങളും യൂണീക്കോഡില്‍ ആക്കി വെച്ചിട്ടുണ്ട്. പക്ഷെ അതൊക്കെ വിക്കിയിലാക്കണമെങ്കില്‍ വിക്കിഗ്രന്ഥശാലയെ ചുറ്റിപറ്റി നല്ലൊരു സമൂഹം ഉയര്‍ന്നു വന്നേ പറ്റൂ. ഇപ്പോള്‍ അവിടെ സജീവരായ നാലോ അഞ്ചോ പേര്‍ക്കു ചെയ്യാവുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പരിമിതി ഉണ്ട്.

കേരളപാണിനീയം ഗ്രന്ഥശാലയില്‍ ആയെങ്കിലും അതിന്റെ പ്രൂഫ് റീഡിംഗ് ജോലികള്‍ ബാക്കികിടക്കുകയാണ്. അതു ചെയ്യുവാന്‍ കുറച്ച് സന്നദ്ധസേവകര്‍ വിക്കിയില്‍ വന്നേ തീരൂ. കേരളപാണിനീയത്തിലെ വിട്ടു പോയ Introduction എന്ന അദ്ധ്യായവും മറ്റ് അത്യാവശ്യം പ്രൂവ് റീഡിങ്ങ് പരിപാടികളും ഹരി നായര്‍ എന്ന വിക്കിഉപയോക്താവ് ചെയ്യുന്നുണ്ട്. പക്ഷെ ഇനിയും ധാരാളം സന്നദ്ധ സേവകരെ അവിടെ ആവശ്യമുണ്ട്.

5. ഭക്തിഗാനങ്ങള്‍/കീര്‍ത്തനങ്ങള്‍

ഇതൊക്കെ കൂടാതെ വിക്കിഗ്രന്ഥശാലയില്‍ ആക്കാന്‍ ശ്രമം നടക്കുന്നത് രചയിതാവ് മരിച്ച് 60 വര്‍ഷം എങ്കിലും പൂര്‍ത്തിയായ ഭക്തിഗാനങ്ങള്‍/കീര്‍ത്തനങ്ങള്‍ അതിലാക്കുന്നതിനാണു

തുടക്കം കുറിച്ചത് തുഞ്ചത്തു് എഴുത്തച്ഛന്റെ ഹരിനാമകീര്‍ത്തനം കൊണ്ട് ആണ്. അതിനു ശേഷം അറബി മലയാള സാഹിത്യത്തിലെ കണ്ടെടുക്കപ്പെട്ട ആദ്യത്തെ കാവ്യമായ മുഹ്‌‌യുദ്ദീന്‍ മാല എന്ന മാലപ്പാട്ട് വന്നു. അതിനെത്തുടര്‍ന്ന് വളരെപഴയ ചില ക്രിസ്തീയ കീര്‍ത്തനങ്ങളും എത്തി. ഭക്തിഗാനങ്ങളും കീര്‍ത്തനങ്ങളും ഒക്കെ വിക്കിഗ്രന്ഥശാലയില്‍ ചേര്‍ക്കുന്നത് വിക്കിഗ്രന്ഥശാലയിലെ തന്നെ ഏറ്റവും വലിയ പദ്ധതി ആയി മാറും. രചയിതാവ് മരിച്ച് 60 വര്‍ഷം കഴിഞ്ഞതും ശ്രദ്ധേയത ഉള്ളതുമായ രചനകളാണു ഈ വിഭാഗത്തില്‍ വിക്കിയിലേക്ക് വരേണ്ടത്. അതിനാല്‍ തന്നെ സിനിമാഗാനവും മറ്റും ഇപ്പോഴത്തെ അവസ്ഥയില്‍ വിക്കിയില്‍ വരാന്‍ പറ്റില്ല. അല്ലെങ്കില്‍ അതിന്റെ കോപ്പിറൈറ്റ് ഓണേര്‍സ് അതൊക്കെ പബ്ളിക്ക് ഡൊമൈനില്‍ ആക്കണം.

ത്യാഗരാജ കൃതികള്‍ ബ്ളോഗില്‍ ഗോവിന്ദന്‍ എന്ന ഒരാള്‍ മലയാള ലിപിയില്‍ ഇടുന്നുണ്ട്. ആരെന്കിലും മുന്നോട്ടു വന്നാല്‍ അതു പ്രൂഫ് റീഡ് ചെയ്ത് വിക്കിയിലാക്കാവുന്നതേ ഉള്ളൂ.

6. മറ്റ് കൃതികള്‍


ഇതു കൂടാതെ ഈ വര്‍ഷം (2009-ല്‍) വിക്കിഗ്രന്ഥശാലയില്‍ ചേ‌‌ര്‍ത്തുതുടങ്ങാവുന്ന കൃതികളില്‍ പ്രമുഖം ചങ്ങമ്പുഴയുടെ കവിതകള്‍ ആണു്. രമണന്‍ ചേര്‍ത്തു കഴിഞ്ഞു. അതൊന്ന് അടുക്കിപെറുക്കാനുണ്ട്. ഉള്ളൂരിന്റെ കവിതകളും ഈ വര്‍ഷം പബ്ളിക്ക് ഡൊമൈനില്‍ ആവുകയാണ്. അതും ചേര്‍ത്ത് തുടങ്ങിയിട്ടുണ്ട്. അത് ഇവിടെക്കാണാം.

7. മറ്റ് പ്രവര്‍ത്തനങ്ങള്‍

2008-ല്‍ വിക്കിഗ്രന്ഥശാലയ്ക്കു സംഭവിച്ച ഏറ്റവും വലിയ മാറ്റം അതിന്റെ മുഖ്യതാള്‍ അണിയിച്ച് ഒരുക്കിയതാണ്. അതിനു ചുക്കാന്‍ പിടിച്ച വിക്കിഗ്രന്ഥശാല ഉപയോക്താവായ സിദ്ധാര്‍ത്ഥനോട് വിക്കിസമൂഹം പ്രത്യേകം കടപ്പെട്ടിരിക്കുന്നു. ഗ്രന്ഥശാലയിലെ ലേഖനങ്ങള്‍ വര്‍ഗ്ഗീകരിക്കുന്നതിലും അദ്ദേഹം സവിശേഷ ശ്രദ്ധകേന്ദ്രീകരിക്കുന്നു.

2008-ല്‍ വിക്കിഗ്രന്ഥശാലയിലെത്തിയ എല്ലാ കൃതികളേയും ഇതില്‍ പരാമര്‍ശിച്ചു എന്നാണു കരുതുന്നത്. ഏതെങ്കിലും കൃതി വിട്ടുപോയിട്ടുണ്ടെങ്കില്‍ ശ്രദ്ധയില്‍ പെടുത്തുമല്ലോ. 2009-ല്‍ ധാരാളം ഗ്രന്ഥങ്ങളും ധാരാളം പുതിയ പ്രവര്‍ത്തകരും വിക്കിയിലേക്ക് എത്തും എന്ന് കരുതട്ടെ. മലയാളത്തിന്റെ ഓണ്‍ലൈന്‍ ഈ ഗ്രന്ഥശാല ഭാവിയില്‍ ഏറ്റവും കൂടുതല്‍ റെഫര്‍ ചെയ്യപ്പെടുന്ന ഒരു സൈറ്റായി മാറും എന്നാണു എന്റെ അനുമാനം. അതിനു ഇനിയും ധാരാളം ഗ്രന്ഥങ്ങള്‍ അവിടെ വരണം. അതിനു ധാരാളം പുതിയ സന്നദ്ധസേവകര്‍ അവിടെ എത്തിയേ തീരൂ.

01 January, 2009

മഹാകവി കെ.വി. സൈമണ്‍

മലയാളം വിക്കിപീഡിയക്കു വേണ്ടി, മലയാള ക്രൈസ്തവ ഗാനരചയിതാക്കളെക്കുറിച്ചെഴുതുന്ന ലേഖനങ്ങളുടെ ശ്രേണിയിലെ മൂന്നാമത്തെ ലേഖനമാണു ഇത്. വായിക്കുന്നവരില്‍ ആര്‍ക്കെങ്കിലും ഈ വിഷയത്തെക്കുറിച്ച് കൂടുതല്‍ അറിവുണ്ടെണ്ടെങ്കില്‍ അത് ഇവിടെ കമെന്റ് ആയി ഇടുമല്ലോ. വൈജ്ഞാനിക സ്വഭാവമുള്ള കമെന്റുകളെല്ലാം വിക്കിപീഡിയക്കു മുതല്‍ക്കൂട്ടാകും. ഞാന്‍ മുന്‍പൊരിടത്തു സൂചിപ്പിച്ചതു പൊലെ ഈ ശ്രേണിയില്‍ ഞാന്‍ എഴുതുന്ന ഒരു ലേഖനവും അതില്‍ തന്നെ പൂര്‍ണ്ണമല്ല. പ്രധാന പ്രശ്നം റെഫറ്ര് ചെയ്യാന്‍ ആവശ്യത്തിനു പുസ്തകങ്ങള്‍ ഇല്ലാത്തതു തന്നെ. കുറഞ്ഞ പക്ഷം അടിസ്ഥാനവിവരങ്ങളെങ്കിലും ചേര്‍ത്ത് മലയാളം വിക്കിപീഡിയയില്‍ ക്രൈസ്തവ ഗാനരചയിതാക്കളെക്കുറിച്ചുള്ള ലേഖനങ്ങള്‍ക്കു തുടക്കമിടുകയെങ്കിലും ചെയ്യുക എന്നതു മാത്രമാണു എന്റെ ലക്ഷ്യം. പലര്‍ ചേര്‍ന്ന് എഴുതുമ്പോഴാണല്ലോ വിക്കിയിലെ ലേഖനങ്ങള്‍ ഉന്നത നിലവാരത്തിലേക്ക് എത്തുന്നത്.

ഈ സീരീസിലെ ആദ്യത്തെ ലേഖനമായ വിദ്വാന്‍ കുട്ടിയച്ചനെ കുറിച്ചുള്ള ബ്ളോഗ് പോസ്റ്റ് ഇവിടെയും കുറച്ചു കൂടി മെച്ചപ്പെടുത്തലുകള്‍ വരുത്തിയ മലയാളം വിക്കിപീഡിയ ലേഖനം ഇവിടെയും വായിക്കാം.

രണ്ടാമത്തെ ലേഖനമായ നാഗല്‍ സായിപ്പിനെക്കുറിച്ചുള്ള ലേഖനം ഇവിടെ വായിക്കാം വിക്കിലേഖനം ഇവിടെയും വായിക്കാം.



പ്രശസ്തമായ നിരവധി മലയാള ക്രൈസ്തവ കീര്‍ത്തനങ്ങളുടെ രചയിതാവും, മലയാള ഭാഷയില്‍ ബൈബിളിലെ പ്രവചനപുസ്തകങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍ക്ക് തുടക്കമിടുകയും ചെയ്ത ഒരു പ്രമുഖ ക്രൈസ്തവ ദൈവശാസ്ത്രപണ്ഡിതനും, ഒരു ക്രൈസ്തവ മതപ്രചാരകനും ആണ് കെ.വി. സൈമണ്‍. ഒരു കവി എന്ന നിലയിലാണു കെ.വി. സൈമണ്‍ കൂടുതല്‍ പ്രശസ്തന്‍ ‍. വേദപുസ്തകത്തിലെ ഉല്പത്തി പുസ്തകത്തെ ആധാരമാക്കി വേദവിഹാരം എന്ന പേരില്‍ ഒരു മഹാകാവ്യം രചിച്ചിട്ടുള്ളതിനാല്‍ മഹാകവി കെ.വി. സൈമണ്‍ എന്ന പെരില്‍ ആണു ഇദ്ദേഹം പൊതുവെ അറിയപ്പെടുന്നത്. വേര്‍പാടു സഭ അഥവാ വിയോജിത സഭ എന്ന പേരില്‍ അറിയപ്പെടുന്ന ഒരു ക്രൈസ്തവ വിഭാഗത്തിന്റെ പിറവിക്കു കാരണക്കാരന്‍ കൂടിയായിരുന്നു അദ്ദേഹം.

ജനനം, ബാല്യം, വിദ്യാഭ്യാസം

1883-ല്‍ ഇടയാറുന്മുള കുന്നുംപുറത്തു ഭവത്തില്‍ വര്‍ഗ്ഗീസിന്റേയും (ഇദ്ദേഹത്തിനു ഹൈന്ദവപുരാണങ്ങളില്‍ നല്ല പാണ്ഡിത്യം ഉണ്ടായിരുന്നു) കാണ്ടമ്മയുടേയും (ഇവര്‍ക്ക് കവിതയില്‍ പ്രത്യേക വാസനയുണ്ടായിരുന്നു) മകനായി 1883-ല്‍ ആണു കെ.വി. സൈമണ്‍ ജനിച്ചത്. നാലാമത്തെ വയസ്സില്‍ തന്നെ അക്ഷരമാല മുഴുവന്‍ ഹൃദിസ്ഥമാക്കി. എട്ടാമത്തെ വയസ്സുമുതല്‍ തന്നെ സൈമണ്‍ കവിതകള്‍ എഴുതാന്‍ തുടങ്ങിയിരുന്നു എന്നു പറയപ്പെടുന്നു. ജേഷ്ഠസഹോദരന്‍ ചെറിയാന്‍ തന്നെയായിരുന്നു ആദ്യത്തെ ഗുരുനാഥന്‍

ഈ കുട്ടിക്കു വിസ്മനീയമായ കവിതാവാസനയുണ്ടെന്നും പാഠ്യവിഷയങ്ങള്‍ സ്വയം പദ്യമാക്കുന്നുണ്ടെന്നും ക്ളിഷ്ടസമസ്യകള്‍ അനായേസേന പൂരിപ്പിക്കാറുണ്ടെന്നും ചെറിയാന്‍ എന്നോടു പറകയാല്‍, അന്നു ചില സമസ്യകള്‍ ഞാന്‍ കൊടുക്കുകയും ബാലന്‍ അവയെ അക്ളിഷ്ടമായി പൂരിപ്പിക്കുകയും ചെയ്തു

എന്നാണു സരസകവി മൂലൂര്‍ എസ്. പത്മനാഭപ്പണിക്കര്‍ സൈമണിനെ പറ്റി സാക്ഷിക്കുന്നത്.

13-മത്തെ വയസ്സില്‍ തന്നെ പ്രാഥമിക പരീക്ഷയില്‍ ചേര്‍ന്നു ജയിച്ചു. തദനന്തരം ജ്യേഷ്ഠന്‍ മുഖ്യാദ്ധ്യാപകനായിരുന്ന മാര്‍ത്തോമ്മാ സ്കൂളില്‍ അദ്ധ്യാപകവൃത്തിയില്‍ പ്രവേശിച്ചു. ഒരു ഭാഷാപണ്ഡിതന്‍ കൂടിയായിരുന്ന ജ്യേഷ്ഠനില്‍ നിന്നു സംസ്കൃതഭാഷയുടെ ആദിമപാഠങ്ങള്‍ പഠിച്ച ശേഷം സ്വന്തപ്രയത്നം കൊണ്ട് ആ ഭാഷയില്‍ വ്യുല്പത്തി സമ്പാദിച്ചു. കാവ്യം, നാടകം, അലങ്കാരം, വ്യാകരണം, വേദാന്തം എന്നീ ശാഖകളില്‍ അന്നു കിട്ടാവുന്ന പ്രബന്ധങ്ങളത്രയും പാരായണം ചെയ്തു. മലയാളത്തിനും സംസ്കൃതത്തിനും പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഉര്‍ദു, ഇംഗ്ളീഷ്, ഗ്രീക്ക് എന്നീ ഭാഷകളിലും പരിചയം സമ്പാദിക്കുകയും ആ ഭാഷകളിലെ ഗ്രന്ഥങ്ങള്‍ വായിച്ച് വിജ്ഞാനം വര്‍ദ്ധിപ്പിക്കുകയും ചെയ്തു.

1900-ല്‍ പതിനേഴാം വയസ്സില്‍ അയിരൂര്‍ പാണ്ടാലപ്പീടികയില്‍ റാഹേലമ്മയെ വിവാഹം ചെയ്തു. (ഇവര്‍ അയിരൂര്‍ അമ്മ എന്ന പേരില്‍ പീന്നീട് അറിയപ്പെട്ടു).ഒരു മകള്‍ മാത്രമേ അദ്ദേഹത്തിനു സന്താനമായി ഉണ്ടായിരുന്നുള്ളൂ.

ബ്രദറണ്‍ സഭയിലേക്ക്

ബ്രദറണ്‍ സമൂഹത്തില്‍പ്പെട്ട പല പാശ്ചാത്യമിഷനറിമാര്‍ അന്നു മദ്ധ്യതിരുവിതാകൂറില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സമയമായിരുന്നു. മുതിര്‍ന്ന ശേഷം ഏല്‍ക്കുന്ന സ്നാനം മാത്രമാണ് വേദാനുസരണമെന്നുള്ള സ്നാനം എന്ന് അവര്‍ വേദവാക്യങ്ങള്‍ ഉദ്ധരിച്ചു സമര്‍ത്ഥിക്കുകയും പലരെ പമ്പാനദിയില്‍ സ്നാനപ്പെടുത്തുകയും ചെയ്തു. അക്കൂട്ടത്തില്‍ കെ.വി. സൈമണും ഇരുപതാമത്തെ വയസ്സില്‍ അറാട്ടുപുഴക്കടവില്‍ വിശ്വാസസ്നാനം ഏറ്റു. ഇതേ തുടര്‍ന്ന് അദ്ദേഹത്തെ അദ്ദേഹത്തിന്റെ മാതൃസഭയായിരുന്ന മാര്‍ത്തോമ്മാസഭയില്‍ നിന്നു മുടക്കി. അതു കൊണ്ട് ഒരു സ്വമേധാസുവിശേഷകനും പണ്ഡിതനും പ്രസംഗകനും ആയിരുന്ന സൈമണ്‍ മതോപദേശ സംബന്ധമായ വാദപ്രതിവാദങ്ങളീല്‍ ഏര്‍പ്പെട്ടും സ്വപക്ഷ സ്ഥാപനം ചെയ്ത് പുസ്തകങ്ങള്‍ പ്രസിദ്ധപ്പെടുത്തിയും ബ്രദറണ്‍ സഭാസംഘടന പ്രവര്‍ത്തനവും അതോടൊപ്പം അദ്ധ്യാപനവും നടത്തി പോന്നു.

അങ്ങനെ ആണ്ടുകള്‍ കഴിഞ്ഞപ്പോള്‍ ക്രൈസ്തവസഭാതലത്തില്‍ വെള്ളക്കാരുടെ മേധാവിത്വം അദ്ദേഹത്തിനു ദുസ്സഹമായിത്തോന്നി. വെള്ളക്കാരുടെ ഇംഗിതമനുസരിച്ച് ബ്രദറണ്‍ സമൂഹവുമായി യോജിച്ച് പോകുവാന്‍ സാദ്ധ്യമല്ല എന്നു കണ്ടപ്പോള്‍ വേര്‍പാട് സഭ/വിയോജിത സഭ എന്ന പേരില്‍ ഒരു സ്വതന്ത്രസഭയ്ക്ക് രൂപം കൊടുത്തു. തുടര്‍ന്നുള്ള വര്‍ഷങ്ങള്‍ ഈ സഭാവിഭാഗം കെട്ടിപ്പടുക്കുന്നതിന്റെ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. (ഈ സഭ പിന്നീട് ബ്രദറന്‍ സഭയില്‍ തന്നെ ലയിച്ചു എന്നാണു എന്റെ അറിവ്. ഈ ചരിത്രത്തെക്കുറിച്ച് അറിവുള്ള ആരെങ്കിലും അത് ഇവിടെ കമെന്റായി ഇടുമല്ലോ.)

ഈ സമയത്ത് ക്രിസ്തുമതത്തെ ആക്ഷേപിച്ചു കൊണ്ട് കൃഷ്ണന്‍ നമ്പ്യാതിരി എന്നൊരാള്‍ തിരുവിതാംകൂറില്‍ പ്രസംഗം ചെയ്തു കൊണ്ടിരുന്നു. അദ്ദേഹത്തിന്റെ വാദങ്ങളെ ഖണ്ഡിക്കാനോ തക്ക മറുപടി പറയാനോ രണ്ടു മതത്തിന്റേയും സാഹിത്യങ്ങളില്‍ അവഗാഹം നേടിയ ആരും തന്നെ ഇല്ലയ്കയാല്‍ ക്രൈസ്തവമതനേതാക്കള്‍ കെ. വി. സൈമണിനെ അഭയം പ്രാപിച്ചു. കൃഷ്ണന്‍ നമ്പ്യാതിരിയുടെ ആക്ഷേപങ്ങളെ നിശിതമായി വിമര്‍ശിച്ചും അദ്ദേഹത്തിന്റെ വാദങ്ങളെ ഹിന്ദുമതഗ്രന്ഥങ്ങളില്‍ നിന്നുള്ള ഉദ്ധരികള്‍ കൊണ്ടു തന്നെ ഖണ്ഡിച്ചും ക്രിസ്തുമതോപദേശങ്ങളുടെ ചരിത്രാടിസ്ഥാനവും സുവിശേഷവിവരണങ്ങളുടെ സാധുതയും സ്ഥാപിച്ച് കെ.വി. സൈമണ്‍ എഴുതിയ കൃതിയാണ് സത്യപ്രകാശിനി.

ക്രൈസ്തവസഭയിലെ മറ്റു അവാന്തരവിഭാഗക്കാരുമായി നടത്തിയ ഉപദേശസംബന്ധമായ തര്‍ക്കത്തിന്റെ ഫലമാണ് ത്രിത്വോപദേശം, സ്നാനം, സമ്മാര്‍ജ്ജനി, മറുഭാഷാനികഷം, ക്രൈസ്തവസഭാചരിത്രം തുടങ്ങിയ പുസ്തകങ്ങള്‍.

സംഗീതത്തിലുള്ള പ്രത്യേക താല്പര്യം

ജന്മസിദ്ധമായ മധുര നാദവും, സംഗീതത്തിലുള്ള പ്രത്യേക വാസനയും, ശാസ്ത്രീയ സംഗീതഭ്യസനത്തിനു കിട്ടിയ സുവര്‍ണ്ണാവസരവും സുവിശേഷപ്രചരണത്തിന്റെ ഉത്തമമാദ്ധ്യമമായിട്ടാണു അദ്ദേഹം ഉപയോഗിച്ചത്. സംഗീതഭ്യസനത്തെക്കുറിച്ച് അദ്ദേഹം തന്റെ ആതമകഥനത്തില്‍ ഇങ്ങനെ പറയുന്നു

1073-1074 ഈ കൊല്ലങ്ങളില്‍ എനിക്കുണ്ടായിരുന്ന സംഗീതവാസനയെ ഒന്നു പരിഷ്ക്കരിക്കാന്‍ സാധിച്ചു. എങ്ങനെയെന്നാല്‍ നല്ല സംഗീതജ്ഞനും, അഭ്യസ്തവിദ്യനും, മൃദംഗവായന, ഫിഡില്‍വായന ഇവയില്‍ നിപുണനും നല്ല സംഗീതജ്ഞനുമായ മി. ഡ്. ജയിംസ് എന്ന തമിഴന്‍ ഇടയാറന്മുള വന്നു താമസമാക്കി. ഈ ആള്‍ മുഖാന്തരവും സംഗീതരസികരായ ചില നാട്ടുകാര്‍ മുഖാന്തരവും രാമായണ നാടകം, ചൊക്കനാര്‍പാടല്‍, വേദനായക ശാസ്ത്രിയാര്‍ മുതലായവരുടെ തമിഴ് ക്രൈസ്തവഗാനങ്ങള്‍, തമിഴ് സാഹിത്യത്തിലുള്ള മറ്റു ഗാനങ്ങള്‍ മോശവത്സലം, വിദ്വാന്‍കുട്ടി , സ്വാതിതിരുനാള്‍ ഇവരുടെ കീര്‍ത്തനങ്ങള്‍ മുതലായവ അഭ്യസിക്കുവാന്‍ സമൃദ്ധിയായി അഭ്യസിക്കുവാന്‍ സമയം ഉപയോഗിച്ചു. മി. ജയിംസും ഞാനും ഒരുമിച്ചിരുന്നു ചില പാട്ടുകള്‍ എഴുതി. മറ്റു പ്രകാരേണയും ഈ അഭ്യസനത്തെ അഭിവൃദ്ധിപ്പെടുത്തുവാന്‍ കൂടുതല്‍ സൗകര്യം എനിക്കു ലഭിച്ചു.

നിരന്തരം സുവിശേഷപ്രസംഗങ്ങള്‍ ചെയ്യുകയും വേദപുസ്തകവും തദ്‌‌വാഖ്യാനങ്ങളും മറ്റനേകം ഗ്രന്ഥങ്ങളും പഠിക്കുകയും ധ്യാനിക്കുകയും ചെയ്തു കൊണ്ടിരുന്ന കെ.വി. സൈമണിന്റെ പഠനങ്ങളില്‍ നിന്നും ധ്യാനങ്ങളില്‍ നിന്നും ഉടവെടുത്തവയാണു അദ്ദേഹത്തിന്റെ ഗാനങ്ങള്‍ എല്ലാം തന്നെ.

കെ.വി. സൈമണിന്റെ ഗാനങ്ങള്‍

കെ.വി. സൈമണിന്റെ മിക്കവാറും എല്ലാം ഗാനങ്ങളും അര്‍‌ദ്ധശാസ്ത്രീയ സംഗീതകീര്‍‌ത്തനങ്ങളാണു. അതിനാല്‍ തന്നെ സാധാരണ ക്രൈസ്തവ ആരാധനയില്‍ സംഘം ചേര്‍ന്ന് പാടുന്നതിനേക്കാള്‍ ഒറ്റയ്ക്കു പാടുന്നതിനും ആസ്വാദനം ചെയ്യുന്നതിനും ആണു കെ.വി. സൈമണിന്റെ ഗാനങ്ങള്‍ കൂടുതല്‍ ചേരുക. കെ.വി. സൈമണ്‍ ഏതാണ്ട് 300ഓളം ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. ഇവയില്‍ പല ഗാനങ്ങളും കേരളത്തിലെ ക്രൈസ്തവസഭകള്‍ തങ്ങളുടെ ആരാധനയ്ക്കായി ഉപയോഗിക്കുന്നു.

അദ്ദേഹത്തിന്റെ ചില പ്രശസ്തഗാനങ്ങള്‍ താഴെ പറയുന്നവ ആണ്.

  1. അംബ യെരുശലേം അമ്പരിന്‍ കാഴ്ചയിന്‍- വീഡിയോ യൂട്യൂബില്‍ - http://www.youtube.com/watch?v=4TV90r0-xx8
  2. ശ്രീ നരപതിയേ സീയോന്‍ മണവാളനേ - വീഡിയോ യൂട്യൂബില്‍ - http://in.youtube.com/watch?v=vBFSLm1AnnU
  3. പാഹിമാം ദേവ ദേവാ പാവനരൂപാ - വീഡിയോ യൂട്യൂബില്‍ - http://in.youtube.com/watch?v=WvF-v5PhM6o
  4. ദേവജന സമാജമേ നിങ്ങളശേഷം ജീവനാഥനെ സ്തുതിപ്പിന്‍ - ഓഡിയോ ഇ‌സ്‌നിപ്സില്‍ - http://www.esnips.com/doc/d7de9cb5-1dc9-4b62-8c74-0ecc240a5aba/Devajana-Samajamay-Ninjalashesham
  5. പാടും നിനക്കു നിത്യവും പരമേശാ - ഓഡിയോ ഇ‌സ്‌നിപ്സില്‍ -http://www.esnips.com/doc/4cb9b3c8-3483-4f69-8f47-cb031149a423/Paadum-Ninakku-Nithyavum-Paramesha
  6. തേനിലും മധുരം വേദമല്ലാതിന്നേതുണ്ട് ചൊല്‍ തോഴാ നീ - - ഓഡിയോ ഇ‌സ്‌നിപ്സില്‍ - http://www.esnips.com/doc/510bffa6-82ef-43d2-bb9c-660b7c47f905/Thenilum-Madhuram-Vedamallathinn
  7. എന്നാളും സ്തുതിക്കണം നാം നാഥനെ
  8. യേശുനായകാ ശ്രീശ നമോ നമോ

സംഗീതശതകം, ശതകാനുയായി എന്നീ രണ്ട് ഗാനസമാഹാരങ്ങള്‍ അദ്ദേഹം യൗവനാരംഭത്തില്‍ തന്നെ രചിച്ചാ ഗാനങ്ങളുടെ പുസ്തകരൂപമാണ്. ഗാനപ്രസൂനം, സംഗീതരത്നാവലി എന്നീ വേറെ രണ്ട് ഗാനസമാഹങ്ങളും അദ്ദേഹം പിന്നീട് രചിച്ചിട്ടുണ്ട്. കൂടാതെ ഉത്തമഗീതം, വെളിപാട് എന്നീ പുസ്തകങ്ങളുടെ ഭാഷ്യവും നല്ല ശമരയ്യര്‍, നിശാകാലം എന്നീ ഖണ്ഡകാവ്യങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്.

വേദവിഹാരം എന്ന മഹാകാവ്യം

വേദപുസ്തകത്തിലെ ഉല്‍പത്തി പുസ്തകം ആധാരമാക്കി രചിച്ച വേദവിഹാരം എന്ന മഹാകാവ്യം ആണ് കെ.വി. സൈമണെ മഹാകവി പദവിക്ക് അര്‍ഹനാക്കിയത്. (വേദവിഹാരത്തിന്റെ കുറച്ച് ഭാഗങ്ങള്‍ ശ്രീമതി. ജ്യോതീബായ്‌ പരിയാടത്ത്‌ പാരായണം ചെയ്തിരിക്കുന്നത് ഈ ബ്ലൊഗില്‍ നിന്നു കേള്‍ക്കാം. http://kavyamsugeyam.blogspot.com/2008/12/blog-post_22.html)

അവസാനകാലം

1944-ല്‍ ശരീരസ്തംഭനം നിമിത്തം കായികവും മാനസികവുമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ശക്തി മിക്കവാറും നഷ്ടപ്പെട്ടു. അതിനു ശേഷം പൊതുരംഗങ്ങളീല്‍ അദ്ദേഹം പ്രത്യക്ഷപ്പെടുകയോ ഗാനങ്ങളൊന്നും രചിക്കുകയോ ചെയ്തിട്ടില്ല. 1944-ല്‍ 61-മത്തെ വയസ്സില്‍ കെ.വി. സൈമണ്‍ അന്തരിച്ചു.

കെ.വി. സൈമണിന്റെ പ്രശസ്തമായ ചില കീര്‍‌ത്തനങ്ങളുടെ വരികള്‍

  1. തേനിലും മധുരം വേദമല്ലാതില്ലാതിന്നേതുണ്ടു ചൊല്‍ തോഴാ
  2. അംബയെരുശലേം അമ്പരിന്‍ കാഴ്ചയില്‍
  3. പാടും നിനക്കു നിത്യവും പരമേശാ
  4. പുത്തന്‍ യെരുശലേമെ ദിവ്യ


തേനിലും മധുരം വേദമല്ലാതില്ലാതിന്നേതുണ്ടു ചൊല്‍ തോഴാ

തേനിലും മധുരം വേദമല്ലാതി-ന്നേതുണ്ടു ചൊല്‍ തോഴാ, നീ-
സശ്രദ്ധമതിലെ സത്യങ്ങള്‍ വായിച്ചു
ധ്യാനിക്കുകെന്‍ തോഴാ


മഞ്ഞുപോല്‍ ലോകമഹിമകള്‍ മുഴുവന്‍ മാഞ്ഞിടുമെന്‍ തോഴാ, ദിവ്യ-
രഞ്ജിത വചനം ഭഞ്ജിതമാകാ
ഫലം പൊഴിക്കും തോഴാ

പൊന്നും വസ്ത്രങ്ങളും മിന്നും രത്നങ്ങളുമിതിന്നുസമമോ തോഴാ, എന്നും-
പുതുബലമരുളും അതിശോഭ കലരും
ഗതിതരുമന്യൂനം

തേനോടുതേന്‍ കൂടതിലെ നല്‍ തെളിതേനിതിന്നു സമമോ തോഴാ, ദിവ്യ-
തിരുവചനം നിന്‍ ദുരിതമകറ്റുവാന്‍
വഴിപറയും തോഴാ

ജീവനുണ്ടാകും ജഗതിയില്‍ ജനങ്ങള്‍ക്കതിശുഭമരുളീടും, നിത്യ-
ജീവാത്മസൗഖ്യം ദേവാത്മാവരുളും
വഴിയിതു താന്‍ നൂനം

കാനനമതില്‍വെച്ചാനന്ദരൂപന്‍ വീണവനോടെതിര്‍ക്കേ, ഇതിന്‍-
ജ്ഞാനത്തിന്‍ മൂര്‍ച്ച സ്ഥാനത്താലവനെ
ക്ഷീണിപ്പിച്ചെന്നതോര്‍ക്ക

പാര്‍ത്തലമിതിലെ ഭാഗ്യങ്ങളഖിലം പരിണമിച്ചൊഴിഞ്ഞീടിലും, നിത്യ-
പരമേശവചനം പാപിക്കു ശരണം
പരിചയിച്ചാല്‍ നൂനം




അംബയെരുശലേം അമ്പരിന്‍ കാഴ്ചയില്‍

അംബ യെരുശലേം അമ്പരിന്‍ കാഴ്ചയില്‍
അംബരെ വരുന്ന നാളെന്തു മനോഹരം


തന്‍മണവാളനുവേണ്ടിയലങ്കരി-
ച്ചുള്ളൊരു മണവാട്ടിട്ടി തന്നെയിക്കന്യകാ-

നല്ല പ്രവൃത്തികളായ സുചേലയെ
മല്ലമിഴി ധരിച്ചുകണ്ടഭിരാമയായ്

ബാബിലോണ്‍ വേശ്യയേപ്പോലിവളെ മരു-
ഭൂമിയിലല്ല കാണ്മു മാമലമേല്‍ ദൃഢം

നീളവും വീതിയും ഉയരവും സാമ്യമായ്
കാണുവതവളിലാണന്യയിലല്ലതു

ഇവളുടെ സൂര്യചന്ദ്രര്‍ ഒരുവിധത്തിലും വാനം
വിടുകയില്ലിവള്‍ ശോഭ അറുതിയില്ലാത്തതാം

രസമെഴും സംഗീതങ്ങള്‍ ഇവളുടെ കാതുകളില്‍
സുഖമരുളിടും ഗീതം സ്വയമിവള്‍ പാടിടും

കനകവും മുത്തു രത്നം ഇവളണികില്ലെങ്കിലും
സുമുഖിയാമിവള്‍കണ്ഠം ബഹുരമണീയമാം





പാടും നിനക്കു നിത്യവും പരമേശാ


പാടും നിനക്കു നിത്യവും പരമേശാ!
കേടകറ്റുന്ന മമ നീടാര്‍ന്ന നായകാ

പാടും ഞാന്‍ ജീവനുള്ള നാളെന്നും നാവിനാല്‍
വാടാതെ നിന്നെ വാഴ്ത്തുമേ പരമേശാ

പാടവമുള്ള സ്തുതി പാഠകനെന്ന പോല്‍
തേടും ഞാന്‍ നല്ല വാക്കുകള്‍ പരമെശാ

പൂക്കുന്നു വാടിയൊരു പൂവള്ളി തൂമഴയാല്‍
ഓര്‍ക്കുന്നു നിന്റെ പാലനം പരമേശാ

ഗന്ധം പരത്തീടുന്ന പുഷ്പങ്ങളാലെന്നുടെ
അന്തികം രമ്യമാകുന്നു പരമേശാ

ശുദ്ധരില്‍ വ്യാപരിക്കും സ്വര്‍ഗ്ഗീയവായുവാല്‍
ശുദ്ധമീ വ്യോമമണ്ഡലം പരമേശാ

കഷ്ടത്തിലും കഠിന നഷ്ടത്തിലും തുടരെ
തുഷ്ടിപ്പെടുത്തിയെന്നെ നീ പരമേശാ

സ്നേഹക്കൊടിയെനിക്കു മീതെ വിരിച്ചു പ്രിയന്‍
ഞാനും സുഖേനെ വാഴുന്നു പരമേശാ

ആയവന്‍ തന്ന ഫലം ആകെ ഭുജിച്ചു മമ
ജീവന്‍ സമൃദ്ധിയാകുന്നു പരമേശാ

ദൈവപ്രഭാവമെന്റെ മുന്നില്‍ തിളങ്ങീടുന്നു
ചൊല്ലാവതില്ല ഭാഗ്യമെന്‍ പരമേശാ

എന്നുള്ളമാകും മഹാ ദേവാലയത്തില്‍ നിന്നു
പൊങ്ങും നിനക്കു വന്ദനം പരമേശാ






പുത്തന്‍ യെരുശലേമെ ദിവ്യ


പുത്തന്‍ യെരുശലേമെ ദിവ്യ
ഭക്തര്‍ തന്നാലയമേ തവനിഴലില്‍
പാര്‍ത്തീടുവാനടിയന്‍ അനുദിനവും
കാംക്ഷിച്ചു പാര്‍ത്തിടുന്നെ

നിര്‍മ്മലമാം സുകൃതം തന്‍ പൊന്നൊളിയാര്‍ന്നമരുമിടം
കാംക്ഷിച്ചു പാര്‍ത്തിടുന്നെ പുരമതിനെ
കാംക്ഷിച്ചു പാര്‍ത്തിടുന്നെ


നിന്നടിസ്ഥാനങ്ങളൊ പ്രഭ
ചിന്തുന്ന രത്നങ്ങളാം ശബളനിറം
വിണ്ണിനു നല്‍കിടുന്നു നയനസുഖം
കാണ്മവര്‍ക്കേകിടുന്നു നിര്‍മ്മലമാം....


പന്ത്രണ്ടു ഗോപുരങ്ങള്‍-മുത്തു
പന്ത്രണ്ടു കൊണ്ടു തന്നെ മുദമരുളും
തങ്കമെ വീഥിപാര്‍ത്താല്‍- സ്ഫടികസമം
തങ്കവോര്‍ക്കാനന്ദമേ നിര്‍മ്മലമാം....


വേണ്ടാ വിളക്കവിടെ-സൂര്യ
ചന്ദ്രരൊ വേണ്ടൊട്ടുമെ പരമസുതന്‍
തന്നെയതിന്‍ വിളക്കു-പരമൊളിയാല്‍
ശോഭിച്ചിടുന്നീപ്പുരം നിര്‍മ്മലമാം....


അന്ധതയില്ലാനാടെ ദൈവ
തേജസ്സു തിങ്ങും വീടെ-തവ സവിധെ
വേഗത്തില്‍ വന്നു ചേരാന്‍
മമഹൃദയം ആശിച്ചു കാത്തിടുന്നെ നിര്‍മ്മലമാം....


സൌഖ്യമാണെന്നും നിന്നില്‍ ബഹു
ദുഃഖമാണല്ലോ മന്നില്‍ ഒരു പൊതുതും
മൃത്യുവിലങ്ങു വന്നാല്‍ കരുണയും
ക്രിസ്തുവിന്‍ നന്മ തന്നാല്‍ നിര്‍മ്മലമാം....


പൊന്നെരുശലേമമ്മെ
നിന്നെ സ്നെഹിക്കും മക്കള്‍ നമ്മെ
തിരുമടിയില്‍ ചേര്‍ത്തു കൊണ്ടാലും ചെമ്മെ
നിജതനയര്‍ക്കാലംബമായൊരമ്മെ നിര്‍മ്മലമാം....